ETV Bharat / sports

IND VS AUS : നാലാം ടെസ്റ്റിന് വർണാഭമായ തുടക്കം ; ഓസ്‌ട്രേലിയക്ക് മികച്ച ഓപ്പണിങ് നൽകി ഹെഡും ഖവാജയും

author img

By

Published : Mar 9, 2023, 10:44 AM IST

ഇന്ത്യൻ ടീമിൽ മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ഇടം നേടിയപ്പോൾ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഓസ്‌ട്രേലിയ നിലനിർത്തി

ഇന്ത്യ vs ഓസ്‌ട്രേലിയ  IND VS AUS  India vs Australia  ബോർഡർ ഗവാസ്‌കർ ട്രോഫി  Border Gavaskar Trophy  നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ബാറ്റിങ്  ടോസ് നഷ്‌ടപ്പെട്ട് ഇന്ത്യ  ഇന്ത്യ  ഓസ്‌ട്രേലിയ  നരേന്ദ്ര മോദി  ആന്‍റണി ആൽബനീസ്  Narendra Modi  ANTHONY ALBANESE  IND VS AUS Final test  Australia won the toss against india  Australia Chose to bat  ഇന്ത്യ ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ്
ഇന്ത്യ ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ്

അഹമ്മദാബാദ് : ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം നൽകി ഓപ്പണർമാരായ ട്രാവിസ് ഹെഡും, ഉസ്‌മാന്‍ ഖവാജയും. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകൻ സ്റ്റീവ് സ്‌മിത്തിന്‍റെ തീരുമാനത്തെ ശരിവയ്‌ക്കും വിധമാണ് ഇരുവരും ബാറ്റ് വീശുന്നത്.

നേരത്തെ ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്‌മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി ഓസ്‌ട്രേലിയ കളത്തിലിറങ്ങുമ്പോൾ ഒരു മാറ്റത്തോടെയാണ് ഇന്ത്യ എത്തുന്നത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിൽ ഇടം നേടി.

മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തി. ഇരുവരും ചേർന്ന് മത്സരത്തിന്‍റെ ടോസ് ഇടുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ടോസിന് മുന്നോടിയായി പ്രശസ്‌ത ഗായിക ഫാൽഗുനി ഷായുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടികളും സ്റ്റേഡിയത്തിൽ അരങ്ങേറി.

തുടർന്ന് നരേന്ദ്ര മോദിയും ആന്‍റണി ആൽബനീസും ചേർന്ന് തുറന്ന വാഹനത്തിൽ കാണികളെ അഭിവാദ്യം ചെയ്‌തുകൊണ്ട് സ്റ്റേഡിയം വലംവച്ചു. ടോസിന് പിന്നാലെ ഇരു പ്രധാനമന്ത്രിമാരും സ്റ്റേഡിയത്തിലെത്തി താരങ്ങൾക്ക് ഹസ്‌തദാനം നൽകി. ഇന്നത്തെ മത്സരം കാണാൻ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റെക്കോഡ് കാണികളാണ് എത്തിയിട്ടുള്ളത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ: അതേസമയം നാല് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം വിജയിച്ചാലോ സമനിലയിലായാലോ പരമ്പര സ്വന്തമാക്കാൻ സാധിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ അവസരം നേടാൻ ഇന്ത്യക്ക് പരമ്പര വിജയം അനിവാര്യമാണ്. പരമ്പരയിൽ തോൽക്കുകയാണെങ്കിൽ ശ്രീലങ്ക- ന്യൂസിലൻഡ് മത്സരമാകും ഇന്ത്യയുടെ ഫൈനൽ സാധ്യത നിർണയിക്കുക.

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ ഒൻപത് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. പട്ടികയിൽ ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്. അഹമ്മദാബാദ് ടെസ്റ്റ് ഇന്ത്യ തോൽക്കുകയും ന്യൂസിലൻഡിനെതിരായ പരമ്പര ശ്രീലങ്ക ജയിക്കുകയും ചെയ്‌താൽ ശ്രീലങ്ക ഓസീസിനൊപ്പം ഫൈനൽ കളിക്കും.

കണക്കുകൾ ഇങ്ങനെ: 14 ടെസ്റ്റുകളാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇതുവരെ കളിച്ചിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്‌തവരും രണ്ടാമത് ബാറ്റ് ചെയ്‌തവരും നാല് വീതം മത്സരങ്ങൾ ഇവിടെ ജയിച്ചിട്ടുണ്ട്. ആറ് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. മത്സരങ്ങളിലുടനീളം 247 വിക്കറ്റുകൾ സ്‌പിന്നർമാർ സ്വന്തമാക്കിയപ്പോൾ 116 വിക്കറ്റുകളായിരുന്നു പേസർമാർ എറിഞ്ഞിട്ടത്.

31.8 റൺസാണ് അഹമ്മദാബാദിലെ സ്‌പിൻ ബോളിങ് ശരാശരി. 2021 മുതലുള്ള 7 ടെസ്റ്റ് ഇന്നിങ്സുകളിൽ സ്‌പിന്നർമാർ 48 വിക്കറ്റുകളാണ് ഇവിടെ വീഴ്‌ത്തിയത്. അതേസമയം സ്‌പിൻകെണി ഒരുക്കി ഓസ്‌ട്രേലിയെ കുരുക്കാൻ ഒരുങ്ങുമ്പോഴും സ്‌പിൻ കെണി ഇന്ത്യക്ക് തന്നെ തിരിച്ചടിയാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.

പ്ലെയിങ് ഇലവൻ

ഇന്ത്യ : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.

ഓസ്‌ട്രേലിയ : ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്‌മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌കോംപ്, കാമറോണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ കുനെമാന്‍, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.