ETV Bharat / sports

'ഒമ്പതില്‍ ഒമ്പത്', ഡച്ച് പടയെ ദീപാവലിക്ക് തുരത്തിയോടിച്ച് ടീം ഇന്ത്യ, 160 റണ്‍സിന്‍റെ വമ്പന്‍ ജയം

author img

By ETV Bharat Kerala Team

Published : Nov 12, 2023, 9:41 PM IST

Updated : Nov 12, 2023, 9:56 PM IST

India vs Netherlands cricket world cup 2023 : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്‌ക്ക് 160 റണ്‍സ് ജയം. ഇതോടെ ഒമ്പത് മത്സരങ്ങളില്‍ എല്ലാം ജയിച്ച് സെമിക്കായി ഒരുങ്ങി ടീം ഇന്ത്യ

India vs Netherlands cricket world cup 2023  India vs Netherlands  cricket world cup 2023  rohit sharma  virat kohli  cricket world cup semi final  india vs new zealand  ഇന്ത്യ നെതര്‍ലന്‍ഡ്‌സ്  ഇന്ത്യ നെതര്‍ലന്‍ഡ്‌സ് മത്സരം  വിരാട് കോലി  കെഎല്‍ രാഹുല്‍  ശ്രേയസ് അയ്യര്‍  സൂര്യകുമാര്‍ യാദവ്
India vs Netherlands cricket world cup 2023

ബെംഗളൂരു : നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് തോല്‍പ്പിച്ച് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായ ഒമ്പതാം ജയം. ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റേന്തിയ ഡച്ച് പട 47.5 ഓവറില്‍ 250 റണ്‍സിന് പുറത്തായി. 39 പന്തില്‍ 54 റണ്‍സ് നേടിയ തേജ നിടമാനുരു ആണ് നെതര്‍ലന്‍ഡ്‌സിന്‍റെ ടോപ്‌ സ്‌കോറര്‍. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ രണ്ട് വിക്കറ്റും വിരാട് കോലി, നായകന്‍ രോഹിത ശര്‍മ എന്നിവര്‍ ഒരു വിക്കറ്റും നേടി.

ഇന്ത്യയുടെ കുറ്റന്‍ വിജയലക്ഷ്യത്തിന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്‌സിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ വെസ്‌ലി ബറേസിയെ നഷ്‌ടമായിരുന്നു. ടീം സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ വെസ്‌ലിയെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ മാക്‌സ് ഒഡ്വേര്‍ഡും മൂന്നാമന്‍ കോളിന്‍ ഓക്കര്‍മാനും ചേര്‍ന്ന് ഡച്ച് ടീമിനെ മുന്നോട്ട് നയിച്ചു.

61 റണ്‍സ് നേടിയ ഈ കൂട്ടുകെട്ട് കോളിന്‍ അക്കര്‍മാന്‍റെ വിക്കറ്റ് നേടി കുല്‍ദീപ് യാദവാണ് പൊളിച്ചത്. തൊട്ടുപിന്നാലെ മാക്‌സ്‌ ഒഡൗഡും രവീന്ദ്ര ജഡേജയുടെ പന്തില്‍ ബൗള്‍ഡായി പവലിയനിലേക്ക് മടങ്ങി. നാലാമനായി ഇറങ്ങിയ സിബ്രാന്‍ഡ് എംഗല്‍ബ്രെക്‌റ്റും ക്യാപ്‌റ്റന്‍ സ്ക്വോട്ട് ഏഡ്വേര്‍ഡ്‌സും ചേര്‍ന്നായി പിന്നീടുളള രക്ഷാപ്രവര്‍ത്തനം. എന്നാല്‍ ടീം സ്‌കോര്‍ 111 റണ്‍സില്‍ നില്‍ക്കവെ വിരാട് കോലിയുടെ പന്തില്‍ കെഎല്‍ രാഹുല്‍ ക്യാച്ചെടുത്ത് സ്‌കോട്ട് എഡ്വേര്‍ഡ്‌സ് പുറത്തായി.

തുടര്‍ന്നിറങ്ങിയ ബാസ് ദേ ലീദെ 12 റണ്‍സെടുത്ത് ബുംറയുടെ ബോളില്‍ വേഗം പുറത്തായി. പിന്നീട് അഞ്ച് സിക്‌സറുകള്‍ നേടി തേജ നിദമാനുരു കളം നിറഞ്ഞ് കളിച്ചെങ്കിലും കാര്യമായ പിന്തുണ നല്‍കാന്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ 48ാമത്തെ ഓവറിലാണ് നെതര്‍ലന്‍ഡ്‌സ് നിര 250 റണ്‍സിന് ഓള്‍ഔട്ടായത്. ഇന്ത്യയ്‌ക്കായി വിരാട് കോലിക്കും രോഹിത് ശര്‍മയ്‌ക്കും പുറമെ ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തുടങ്ങിയവരും ഇന്നത്തെ മത്സരത്തില്‍ ബോള്‍ ചെയ്‌തു.

ഈ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റ സമയത്ത് ഓവറിലെ ബാക്കിയുളള പന്തുകള്‍ കോലി ഏറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇന്നത്തെ മത്സരത്തിലും ബോളറായി വിരാട് കോലി വീണ്ടും എത്തിയത്.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍(128), കെഎല്‍ രാഹുല്‍(102) എന്നിവരുടെ 208 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 94 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്‍റെ സെഞ്ച്വറി പ്രകടനം.

64 പന്തുകളില്‍ 11 ഫോറിന്‍റെയും നാല് സിക്‌സറുകളുടെയും അകമ്പടിയിലാണ് രാഹുല്‍ സെഞ്ച്വറി നേടിയത്. ഇവര്‍ക്ക് പുറമെ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം അര്‍ധസെഞ്ച്വറി നേടി. രോഹിത് ശര്‍മ(61), ശുഭ്‌മാന്‍ ഗില്‍(51), വിരാട് കോലി(51) തുടങ്ങിയവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ശ്രേയസ് അയ്യരാണ് ഇന്നത്തെ കളിയില്‍ പ്ലെയര്‍ ഓഫ്‌ ദ മാച്ച്.

Last Updated : Nov 12, 2023, 9:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.