ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല, ഐപിഎല്ലിലും വിരാട് കോലിക്ക് നല്ല കാലമല്ല. റൺസ് സ്കോർ ചെയ്യുന്നതില്‍ മാത്രമല്ല, വളരെ നിസാരമായ പന്തുകളില്‍ പോലും കോലി പുറത്താകുന്നതും പതിവായി. ഇത്തരത്തില്‍ കോലി തുടരുന്ന മോശം ഫോമില്‍ ആശങ്ക പ്രകടിപ്പിക്കുകയാണ് മുൻ വെസ്റ്റിന്ത്യൻ താരവും കമന്‍റേറ്ററുമായ ഇയാൻ ബിഷപ്പ്.
വിരാട് കോലിക്ക് ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യത്യസ്‌ത തരം ബൗളർമാരാൽ പുറത്താകുന്നത് ആശങ്കാജനകമാണെന്നും സ്‌പിന്നർമാരെ നേരിടുമ്പോൾ പ്രത്യേകിച്ച് ഓഫ് സ്‌പിന്നർമാരെ നേരിടുന്നതിൽ കോലിയുടെ പ്രകടനത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
കുറച്ച് നാളുകളായി കോലി റണ്‍-എ-ബോൾ (ഒരു ബോളില്‍ ഒരു റൺ) ശൈലിയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അവൻ എക്‌ട്രാ കവറിന് മുകളിലൂടെ ഒരു സിക്‌സ് അടിച്ചു. അത് മാത്രമായിരുന്നു റണ്‍ എ ബോൾ ശൈലിയിൽ നിന്ന് മാറി അവൻ കളിച്ച ഷോട്ട്. എന്നാൽ തുടർന്ന് വീണ്ടും പഴയ ശൈലിയിലേക്ക് തിരിച്ചെത്തി. ഈ സീസണിൽ മാത്രമല്ല, കഴിഞ്ഞ സീസണിലും ഇത് തന്നെയായിരുന്നു അവസ്ഥയെന്നും ബിഷപ്പ് പറഞ്ഞു.
കോലി ഇപ്പോൾ ഒരു ഇന്നിങ്സുകളിലും ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല. മത്സരം വിജയിപ്പിച്ചാൽ പോലും അത് ഒരു മികച്ച ഇന്നിങ്സ് ആണെന്ന് പറയാൻ കഴിയില്ല. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ റോസ്റ്റണ്‍ ചേസ് അവനെ പുറത്താക്കി. ടെസ്റ്റിലുടനീളം ഓഫ് സ്‌പിൻ പന്തുകളിൽ കോലി പുറത്താകുന്നത് നാം കണ്ടു. അതിനാൽ തന്നെ ഓഫ് സ്‌പിന്നർമാർക്കെതിരെയുള്ള അവന്‍റെ പ്രകടനത്തിൽ എനിക്ക് ആശങ്കയുണ്ട്, ബിഷപ് പറഞ്ഞു.
ഞാനും ഒരു കോലി ആരാധകനാണ്. കോലി മികച്ച രീതിയിൽ ബാറ്റ് ചെയ്യുമ്പോഴെല്ലാം ഞാൻ മത്സരം കാണാറുണ്ട്. അതിനാൽ ഇത് കോലിക്കെതിരെയുള്ള വിമർശനമല്ല. കോലിക്ക് നിലവിൽ ഒരു ബൗളർമാർക്ക് മേലും ആധിപത്യം സ്ഥാപിക്കാൻ കഴിയാത്തതാനാലും, യഥാർഥ പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതിനാലും എനിക്കുള്ള ആശങ്കയാണ് ഞാൻ പങ്കുവെച്ചത്. ബിഷപ്പ് കൂട്ടിച്ചേർത്തു.