ETV Bharat / sports

IND vs AUS: ഓസീസിനെതിരെ ഇന്ത്യ ശ്രദ്ധയോടെ മുന്നേറുന്നു; 150 കടത്തി ഗില്ലും പുജാരയും

author img

By

Published : Mar 11, 2023, 1:26 PM IST

ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ചേതേശ്വര്‍ പുജാര.

border gavaskar trophy  IND vs AUS 4th Test  IND vs AUS  IND vs AUS 4th Test Day 3 Score Updates  india vs australia  rohit sharma  shubman gill  cheteshwar pujara  ahmedabad test  ചേതേശ്വര്‍ പുജാര  ശുഭ്‌മാന്‍ ഗില്‍  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഇന്ത്യ vs ഓസ്‌ട്രേലിയ
ഓസീസിനെതിരെ ഇന്ത്യ ശ്രദ്ധയോടെ മുന്നേറുന്നു

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്‌ പുനരാരംഭിച്ച ഇന്ത്യ ശ്രദ്ധയോടെ മുന്നേറുന്നു. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച് ശുഭ്‌മാന്‍ ഗില്‍ (157 പന്തില്‍ 76) ചേതേശ്വര്‍ പുജാര (85 പന്തില്‍ 33) എന്നിവരാണ് ക്രീസില്‍ തുടരുന്നത്. 50-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 150 റണ്‍സ് കടത്തിയിട്ടുണ്ട്.

ഈ പ്രകടനത്തോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സ് എന്ന നാഴികകല്ല് പിന്നിടാനും പുജാരയ്‌ക്ക് കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റില്‍ 2000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പുജാര. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്‌മണ്‍ എന്നിവരാണ് പുജാരയ്‌ക്ക് മുന്നെ ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം 50 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 480 റണ്‍സിനേക്കാള്‍ നിലവില്‍ 328 റണ്‍സ് പിറകിലാണ് ആതിഥേയര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് ആദ്യ സെഷനില്‍ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. മാത്യൂ കുനെഹ്‌മാന്‍റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ മര്‍നസ് ലബുഷെയ്‌നിന് ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തിരിച്ച് കയറിയത്.

58 പന്തില്‍ മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 35 റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഒന്നാം വിക്കറ്റില്‍ 74 റണ്‍സാണ് രോഹിത് ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയയെ ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ സെഞ്ച്വറി പ്രകടനമാണ് മികച്ച നിലയിലെത്തിച്ചത്.

ബോളര്‍മാര്‍ക്ക് യാതൊരു പിന്തുണയും ലഭിക്കാതിരുന്ന പിച്ചില്‍ ആറ് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ അശ്വിന്‍റെ മികവിലാണ് ഇന്ത്യ ഓസീസിനെ 500 കടത്താതെ പിടിച്ച് കെട്ടിയത്. ഖവാജ 422 പന്തുകളില്‍ നിന്നും 180 റണ്‍സെടുത്ത് ഓസീസിന്‍റെ ടോപ് സ്‌കോററായി. ഇന്ത്യയില്‍ ആദ്യമായാണ് ടെസ്റ്റിന്‍റെ ഒരു ഇന്നിങ്‌സില്‍ ഒരു ഓസീസ് താരം നാനൂറോ അതില്‍ അധികമോ പന്തുകള്‍ നേരിടുന്നത്.

170 പന്തില്‍ 144 റണ്‍സാണ് കാമറൂണ്‍ ഗ്രീനിന്‍റെ സമ്പാദ്യം. 23കാരനായ താരത്തിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ ഖവാജയും ഗ്രീനും പൊരുതി നിന്നതോടെ ആദ്യ സെഷനില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തി സന്ദര്‍ശകരെ പ്രതിരോധത്തിലാക്കാമെന്ന ഇന്ത്യന്‍ തന്ത്രം പാളിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഇരുവരും പിടിനല്‍കാതിരുന്നത് ഇന്ത്യയെ പ്രതിരോധത്തിലാക്കി.

ഗ്രീന്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു ഖവാജയുടെ കളിച്ചത്. ഒടുവില്‍ ലഞ്ചിന് ശേഷം ഗ്രീനിനെ പുറത്താക്കി അശ്വിനാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഖവാജയും ഗ്രീനും ചേര്‍ന്ന് 208 റണ്‍സ് നേടിയത്. പിന്നാലെ എത്തിയ അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.

ക്യാരി അശ്വിന്‍റെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച് അക്‌സറിന്‍റെ കയ്യില്‍ ഒടുങ്ങുകയായിരുന്നു. മൂന്ന് പന്തുകള്‍ നേരിട്ട താരത്തിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. 20 പന്തില്‍ ആറ് റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ അശ്വിന്‍റെ പന്തില്‍ ശ്രേയസ് അയ്യര്‍ പിടികൂടുകയായിരുന്നു. പിന്നാലെ അക്‌സര്‍ പട്ടേല്‍ ഖവാജയ്‌ക്ക് പുറത്തേക്ക് വഴി കാട്ടി.

തുടര്‍ന്നെത്തിയ നഥാന്‍ ലിയോണും ടോഡ് മര്‍ഫിയും ഓസീസിന് നിര്‍ണായക സംഭാവന നല്‍കി. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. മര്‍ഫിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 61 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. പിന്നാലെ 96 പന്തില്‍ 34 റണ്‍സ് നേടിയ ലിയോണിനെയും പുറത്താക്കിയ അശ്വിന്‍ ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മാത്യു കുഹ്‌നെമാന്‍ പുറത്താവാതെ നിന്നു. അശ്വിനെക്കൂടാതെ ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ALSO READ: Watch : ജനക്കൂട്ടം പൊതിഞ്ഞു, ആരാധകനെ തല്ലി ഷാക്കിബ് അല്‍ ഹസന്‍ - വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.