ETV Bharat / sports

അഹമ്മദാബാദ് ടെസ്റ്റ്: പിന്തുടരേണ്ടത് വമ്പന്‍ സ്‌കോര്‍; രണ്ടാം ദിനം വിക്കറ്റ് നഷ്‌ടമില്ലാതെ അവസാനിപ്പിച്ച് ഇന്ത്യ

author img

By

Published : Mar 10, 2023, 5:21 PM IST

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റില്‍ ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 444 റണ്‍സ് പിന്നില്‍.

border gavaskar trophy  ind vs aus 4th test day 2 highlights  ind vs aus  india vs australia  ahmedabad test  ഇന്ത്യ vs ഓസ്‌ട്രേലിയ  usman khawaja  cameron green  കാമറൂൺ ഗ്രീൻ  അഹമ്മദാബാദ് ടെസ്റ്റ്  r ashwin  ആര്‍ അശ്വിന്‍
രണ്ടാം ദിനം വിക്കറ്റ് നഷ്‌ടമല്ലാതെ അവസാനിപ്പിച്ച് ഇന്ത്യ

അഹമ്മദാബാദ്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റില്‍ ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 480 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനമായ ഇന്ന് അവസാനിപ്പിച്ചത് വിക്കറ്റ് നഷ്‌ടമില്ലാതെ 10 ഓവറില്‍ 36 റണ്‍സ് എന്ന നിലയില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ( 33 പന്തില്‍ 17*), ശുഭ്‌മാന്‍ ഗില്‍ ( 27 പന്തില്‍ 18*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. നിലവില്‍ സന്ദര്‍ശകരേക്കാള്‍ 444 റണ്‍സ് പിറകിലാണ് ഇന്ത്യ.

ഓസീസിനെ പിടിച്ച് കെട്ടി അശ്വിന്‍: ബോളര്‍മാര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കാതിരുന്ന പിച്ചില്‍ ഓസീസിനെ ഒന്നാം ഇന്നിങ്‌സില്‍ 480 റണ്‍സില്‍ പിടിച്ച് നിര്‍ത്തിയത് ആര്‍ അശ്വിന്‍റെ ആറ് വിക്കറ്റ് പ്രകടനമാണ്. സെഞ്ചുറിയുമായി തിളങ്ങിയ ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

180 റണ്‍സെടുത്ത ഖവാജയാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. 422 പന്തുകള്‍ നേരിട്ടാണ് ഖാവജ മടങ്ങിയത്. ഇതോടെ ഇന്ത്യയിലെ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 400- അതില്‍ അധികമോ പന്തുകള്‍ നേരിടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ ബാറ്ററാവാനും ഖവാജയ്‌ക്ക് കഴിഞ്ഞു. 170 പന്തില്‍ 144 റണ്‍സാണ് കാമറൂണ്‍ ഗ്രീന്‍ നേടിയത്.

നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് എന്ന നിലയിലാണ് ഓസീസ് ഇന്ന് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. ഉസ്‌മാന്‍ ഖവാജയും കാമറൂണ്‍ ഗ്രീനും പിടി നല്‍കാതിരുന്നതോടെ തുടക്കം തന്നെ വിക്കറ്റുകള്‍ വീഴ്‌ത്തി സന്ദര്‍ശകരെ സമ്മര്‍ദത്തിലാക്കാമെന്ന ഇന്ത്യന്‍ തന്ത്രം പൊളിഞ്ഞു. ബോളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ആതിഥേയര്‍ പ്രയാസപ്പെട്ടു.

ഖവാജ ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ ഏകദിന ശൈലിയിലായിരുന്നു ഗ്രീന്‍. ലഞ്ചിന് ശേഷം ഗ്രീനിനെ വീഴ്‌ത്തി ഇന്ത്യയ്‌ക്ക് കാത്തിരൂന്ന ബ്രേക്ക് ത്രൂ നല്‍കിയത് അശ്വിനാണ്. 170 പന്തുകളില്‍ 114 റണ്‍സെടുത്താണ് 23കാരന്‍ മടങ്ങിയത്. ഗ്രീനിന്‍റെ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്.

അഞ്ചാം വിക്കറ്റില്‍ ഖവാജയും ഗ്രീനും ചേര്‍ന്ന് 208 റണ്‍സാണ് നേടിയത്. തുടര്‍ന്നെത്തിയ അലക്‌സ് ക്യാരിക്ക് അധികം ആയുസുണ്ടായിരുന്നില്ല. അശ്വിന്‍റെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച ക്യാരിയെ അക്‌സര്‍ പട്ടേല്‍ പിടികൂടുകയായിരുന്നു. മൂന്ന് പന്തുകള്‍ നേരിട്ട താരത്തിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. എട്ടാമനായെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന് ആറ് റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

അശ്വിന്‍റെ പന്തില്‍ ശ്രേയസ് അയ്യര്‍ പിടികൂടിയായിരുന്നു സ്റ്റാര്‍ക്കിന്‍റെ മടക്കം. പിന്നാലെ ഖവാജയുടെ മാരത്തണ്‍ ഇന്നിങ്‌സ് അക്‌സര്‍ പട്ടേല്‍ അവസാനിപ്പിച്ചു. അക്‌സറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഓസീസ് ഓപ്പണര്‍ പുറത്തായത്. തുടര്‍ന്ന് ഒന്നിച്ച നഥാന്‍ ലിയോണും ടോഡ് മര്‍ഫിയും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ നിര്‍ണായകമായ 70 റണ്‍സാണ് കണ്ടെത്തിയത്.

61 പന്തില്‍ 41 റണ്‍സ് നേടിയ മര്‍ഫിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിനാണ് വീണ്ടും ഇന്ത്യയുടെ രക്ഷകനായത്. പിന്നാലെ ലിയോണിനെയും മടക്കി അറ് വിക്കറ്റ് സ്വന്തമാക്കിയ അശ്വിന്‍ ഓസീസ് ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. 96 പന്തില്‍ 34 റണ്‍സായിരുന്നു ലിയോണിന്‍റെ സമ്പാദ്യം. മാത്യൂ കുഹ്‌നെമാന്‍ (7 പന്തില്‍ 0*) പുറത്താവാതെ നിന്നു.

ഇന്ത്യയ്‌ക്കായി അശ്വിനെ കൂടാതെ മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.