ETV Bharat / sports

ഏഷ്യ കപ്പ് : ശ്രീലങ്കയോട് ആറ് വിക്കറ്റിന്‍റെ തോല്‍വി ; ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വമ്പന്‍ തിരിച്ചടി

author img

By

Published : Sep 7, 2022, 9:54 AM IST

ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് വിജയ ലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ലങ്ക മറികടന്നത്

Asia cup  india vs sri lanka highlights  india vs sri lanka  ഏഷ്യ കപ്പ്  ഇന്ത്യ vs ശ്രീലങ്ക  സൂര്യകുമാര്‍ യാദവ്  Suryakumar Yadav  രോഹിത് ശര്‍മ  Rohit Sharma
ഏഷ്യ കപ്പ്: ശ്രീലങ്കയോട് ആറ് വിക്കറ്റിന്‍റെ തോല്‍വി; ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വമ്പന്‍ തിരിച്ചടി

ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് ഇന്ത്യ അറ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ലങ്ക 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചു.

അര്‍ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ ലങ്കന്‍ ഓപ്പണര്‍മാരായ പഥും നിസ്സാങ്കയും കുശാല്‍ മെന്‍ഡിസുമാണ് ലങ്കന്‍ വിജയത്തിന് അടിത്തറയൊരുക്കിയത്. ഭാനുക രജപക്‌സ (17 പന്തില്‍ 25), ക്യാപ്റ്റന്‍ ദസുന്‍ ഷാനക (18 പന്തില്‍ 33) എന്നിവര്‍ പുറത്താവാതെ നിന്ന് ലങ്കന്‍ വിജയം ഉറപ്പിക്കുകയും ചെയ്‌തു. ചരിത് അസലങ്ക (0), ധനുഷ്‌ക ഗുണതിലക (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോടും ഇന്ത്യ തോറ്റിരുന്നു. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അനിശ്ചിതത്വത്തിലായി. ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്‌ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ നിസ്സാങ്കയും മെന്‍ഡിസും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 67 പന്തില്‍ നിന്ന് 97 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

37 പന്തില്‍ 52 റണ്‍സെടുത്ത നിസ്സാങ്കയുടെ വിക്കറ്റാണ് ലങ്കയ്‌ക്ക് ആദ്യം നഷ്‌ടമായത്. യുസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ അസലങ്കയും ഗുണതിലകയെ നിലയുറപ്പിക്കും മുമ്പ് മടങ്ങി. ചാഹലും അശ്വിനുമാണ് യഥാക്രമം ഇരുവരേയും പുറത്താക്കിയത്. പിന്നാലെ മെന്‍ഡിസിനെ പുറത്താക്കി ചാഹല്‍ ലങ്കയെ പ്രതിരോധത്തിലാക്കി.

37 പന്തില്‍ 57 റണ്‍സെടുത്താണ് മെന്‍ഡിസ് മടങ്ങിയത്. തുടര്‍ന്ന് ഒന്നിച്ച ഭാനുക രജപക്‌സ-ദസുന്‍ ഷാനക സഖ്യത്തെ പിരിക്കാന്‍ ബോളര്‍മാര്‍ക്ക് കഴിയാതിരുന്നതോടെ ഇന്ത്യയ്‌ക്ക് വിജയവും നഷ്‌ടമായി. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അശ്വിന്‍ 32 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ചാണ് മികച്ച സ്‌കോര്‍ നേടിയത്. 41 പന്തില്‍ 72 റണ്‍സെടുത്ത രോഹിത് ശര്‍മയും, 29 പന്തില്‍ 34 റണ്‍സെടുത്ത സൂര്യകുമാർ യാദവുമാണ് ഇന്ത്യയെ കരകയറ്റിയത്. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു.

ആറ് റൺസെടുത്ത കെ.എല്‍ രാഹുലിനെ മഹീഷ് തീക്ഷണ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ വിരാട് കോലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. ദില്‍ഷന്‍ മധുഷങ്കയുടെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച കോലി ബൗള്‍ഡാവുകയായിരുന്നു. നാല് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്.

പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് രോഹിത്തുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി. പതിയെ തുടങ്ങി പിന്നീട് കത്തിക്കയറിയ രോഹിത്തായിരുന്നു കൂടുതല്‍ അപകടകാരി. നിലയുറപ്പിച്ച ശേഷം രോഹിത് ലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. സൂര്യകുമാറാകട്ടെ രോഹിത്തിന് ഉറച്ച പിന്തുണ നല്‍കി. മൂന്നാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 13-ാം ഓവറില്‍ പിരിയുമ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നിരുന്നു.

മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. രോഹിത്തിനെ പുറത്താക്കി ചാമിക കരുണാര്തനെയാണ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. വൈകാതെ സൂര്യയും മടങ്ങി. ഷനകയ്ക്കായിരുന്നു വിക്കറ്റ്. ഹാര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 17), റിഷഭ് പന്ത് ( 13 പന്തില്‍ 17) എന്നിവര്‍ക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ദീപക് ഹൂഡ (4 പന്തില്‍ 3), ഭുവനേശ്വര്‍ കുമാര്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ആര്‍ അശ്വിന്‍ (7 പന്തില്‍ 15), ആര്‍ഷ്‌ദീപ് സിങ്‌ (1) എന്നിവര്‍ പുറത്താവാതെ നിന്നു.ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുഷനക മൂന്ന് വിക്കറ്റ് വീഴ്ത്തി. ദസുന്‍ ഷനക, ചാമിക കരുണാര്തനെ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മഹീഷ് തീക്ഷണ ഒരു വിക്കറ്റ് വീഴ്ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.