ETV Bharat / sports

Ashes 2023 | തിരിച്ചടിച്ച് ഇംഗ്ലീഷ് പട, മൂന്നാം ദിനത്തില്‍ ലക്ഷ്യം ലീഡ്; എറിഞ്ഞൊതുക്കാന്‍ ഓസ്‌ട്രേലിയയും

author img

By

Published : Jun 30, 2023, 7:58 AM IST

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ ഇംഗ്ലണ്ട്. ആതിഥേയര്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 278-4 എന്ന നിലയില്‍. ഓസ്‌ട്രേലിയ ഇപ്പോഴും 138 റണ്‍സ് മുന്നില്‍.

Ashes 2023  england vs australia  england vs australia second test  england vs australia second test day 3  Ashes  Steve Smith  Ben Stokes  ആഷസ്  ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ  ലോര്‍ഡ്‌സ്  ഇംഗ്ലണ്ട്  ഓസ്‌ട്രേലിയ
Ashes 2023

ലണ്ടന്‍: ആഷസ് (Ashes) പരമ്പരയിലെ രണ്ടാം മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് (England) ലക്ഷ്യമിടുന്നത് വമ്പന്‍ ലീഡ്. ലോര്‍ഡ്‌സിലെ രണ്ടാം ദിനത്തില്‍ 278-4 എന്ന നിലയില്‍ കളി അവസാനിപ്പിച്ച ഇംഗ്ലീഷ് പട നിലവില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 138 റണ്‍സ് പിന്നിലാണ്. അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയ ഹാരി ബ്രൂക്ക് (45) നായകന്‍ ബെന്‍ സ്റ്റോക്‌സ് (17) സഖ്യമാണ് ക്രീസില്‍.

അഞ്ചിന് 339 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് ഇന്നലെ 77 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. സ്റ്റീവ് സ്‌മിത്തിന്‍റെ (Steve Smith) സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഓസീസ് ഇന്നിങ്‌സില്‍ ഇന്നലെ എടുത്ത് പറയാന്‍ പറ്റിയ കാര്യങ്ങളൊന്നും സംഭവിച്ചില്ല. കരിയറിലെ 32-ാം ടെസ്റ്റ് സെഞ്ച്വറി നേടിയ സ്‌മിത്ത് 110 റണ്‍സ് നേടിയാണ് പുറത്തായത്.

ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയെ (Alex Carey) ആണ് കങ്കാരുപ്പടയ്‌ക്ക് ഇന്നലെ ആദ്യം നഷ്‌ടപ്പെട്ടത്. 22 റണ്‍സ് നേടിയ കാരിയെ സ്റ്റുവര്‍ട്ട് ബ്രോഡ് (Stuart Broad) വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

പിന്നാലെയെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനും (Mitchell Starc) അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ (James Anderson) ആണ് സ്റ്റാര്‍ക്കിനെ മടക്കിയത്. സെഞ്ച്വറി നേടിയ സ്‌മിത്ത് മത്സരത്തിന്‍റെ 96-ാം ഓവറില്‍ പുറത്തായി.

ജോഷ് ടംഗ് (Josh Tongue) ആയിരുന്നു ഓസീസ് ബാറ്ററെ തിരികെ പവലിയനില്‍ എത്തിച്ചത്. സ്‌മിത്ത് മടങ്ങിയതിന് പിന്നാലെ നാഥന്‍ ലിയോണ്‍ (7), ജോഷ് ഹെയ്‌സല്‍വുഡ് (4)എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കായി. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് പുറത്താകാതെ നിന്നതോടെ ഓസ്‌ട്രേലിയന്‍ ഒന്നാം ഇന്നിങ്‌സ് 416 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ്, ഒലീ റോബിന്‍സണ്‍ (Ollie Robinson) എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കം ലഭിച്ചു. സാക്ക് ക്രാവ്‌ലിയും (Zak Crawley) ബെന്‍ ഡക്കറ്റും (Ben Duckett) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അടിച്ചെടുത്തത് 91 റണ്‍സ്. അര്‍ധസെഞ്ച്വറിക്ക് അരികില്‍ നിന്ന ക്രാവ്‌ലിയെ (48) മടക്കി നാഥന്‍ ലിയോണാണ് (Nathan Lyon) ആതിഥേയര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

രണ്ടാം വിക്കറ്റില്‍ ഡക്കറ്റിനൊപ്പം ഒലീ പോപ്പും (Ollie Pope) റണ്‍സ് കണ്ടെത്തി. ഇരുവരും ചേര്‍ന്ന് 97 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പോപ്പിനെ (42) സ്റ്റീവ് സ്‌മിത്തിന്‍റെ കൈകകളിലെത്തിച്ച് കാമറൂണ്‍ ഗ്രീനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

വ്യക്തിഗത സ്‌കോര്‍ 98ല്‍ നില്‍ക്കെ ബെന്‍ ഡക്കറ്റിന്‍റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്‌ടപ്പെട്ടു. ജോഷ് ഹെയ്‌സല്‍വുഡ് ആണ് മിന്നും ഫോമില്‍ ബാറ്റ് വീശിയ ഇംഗ്ലീഷ് ഓപ്പണറെ മടക്കിയത്. പത്ത് റണ്‍സെടുത്ത് ജോ റൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. പിന്നീട് ക്രീസിലൊന്നിച്ച ഹാരി ബ്രൂക്ക് (Harry Brook), ബെന്‍ സ്റ്റോക്‌സ് (Ben Stokes) എന്നിവര്‍ വിക്കറ്റ് നഷ്‌ടപ്പെടുത്താതെ തങ്ങളുടെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.

Also Read : ടെസ്റ്റ് ക്രിക്കറ്റിന്‍റെ രാജാവ് ; 32-ാം സെഞ്ച്വറിയുമായി സ്റ്റീവ് സ്‌മിത്ത്, ഒപ്പം ഒരുപിടി റെക്കോഡുകളും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.