ETV Bharat / sports

Ashes 2023 | ഇത് 'ബാസ് ബോള്‍' ക്രിക്കറ്റ്, ക്രാവ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി ; രണ്ടാം ദിനത്തില്‍ മേല്‍ക്കൈ ഇംഗ്ലണ്ടിന്

author img

By

Published : Jul 21, 2023, 10:24 AM IST

Ashes 2023  England vs Australia  England vs Australia Fouth Test  Ashes  ENG vs AUS  Joe Root  Zak Crawley  Moeen Ali  ആഷസ്  ആഷസ് പരമ്പര  സാക്ക് ക്രാവ്‌ലി  സാക്ക് ക്രാവ്‌ലി സെഞ്ച്വറി  ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ  പാറ്റ് കമ്മിന്‍സ്  ബെന്‍ സ്റ്റോക്‌സ്
Ashes 2023

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് 384-4 എന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 317 റണ്‍സില്‍ എറിഞ്ഞിട്ട ആതിഥേയര്‍ക്ക് നിലവില്‍ 67 റണ്‍സിന്‍റെ ലീഡ്

ഓള്‍ഡ് ട്രാഫോര്‍ഡ് : ആഷസ് (Ashes) പരമ്പരയിലെ നാലാം ടെസ്റ്റില്‍ സന്ദര്‍ശകരായ ഓസ്‌ട്രേലിയക്ക് (Australia) മേല്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ച് ഇംഗ്ലണ്ട് (England). 384-4 എന്ന നിലയിലാണ് അവര്‍ രണ്ടാം ദിനം കളിയവസാനിപ്പിച്ചത്. ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരെ 67 റണ്‍സിന്‍റെ ലീഡ് നിലവില്‍ ഇംഗ്ലീഷ് പടയ്‌ക്കുണ്ട്.

സാക്ക് ക്രാവ്‌ലിയുടെ (Zak Crawley) തകര്‍പ്പന്‍ ബാറ്റിങ്ങായിരുന്നു രണ്ടാം ദിവസത്തെ ഹൈലൈറ്റ്. ക്രാവ്‌ലിക്കൊപ്പം മൊയീന്‍ അലിയും (Moeen Ali) ജോ റൂട്ടും (Joe Root) ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തി. ആതിഥേയര്‍ കളിയുടെ നിയന്ത്രണമേറ്റെടുത്തപ്പോള്‍ ഫീല്‍ഡില്‍ ഉള്‍പ്പടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തിയത്.

മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ 299-8 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ കളിയവസാനിപ്പിച്ചത്. വാലറ്റക്കാരായ സ്റ്റാര്‍ക്കിന്‍റെയും നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെയും തോളിലേറി ഭേദപ്പെട്ട സ്‌കോറിലേക്ക് എത്താമെന്ന പ്രതീക്ഷയോടെയാണ് അവര്‍ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍, ദിവസത്തെ ആദ്യ പന്തില്‍ തന്നെ കമ്മിന്‍സിനെ (1) മടക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍ മത്സരത്തില്‍ വിക്കറ്റുകളില്ലായെന്ന ക്ഷീണം മാറ്റി.

അവസാന വിക്കറ്റില്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡും ചേര്‍ന്ന് 18 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തതോടെ ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സ് 317 റണ്‍സില്‍ അവസാനിച്ചു. ജോഷ് ഹേസല്‍വുഡിനെയാണ് (4) കങ്കാരുപ്പടയ്‌ക്ക് അവസാനം നഷ്‌ടമായത്. ഹേസല്‍വുഡിനെ മടക്കി മത്സരത്തില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കാന്‍ ക്രിസ് വോക്‌സിന് സാധിച്ചിരുന്നു.

പിന്നാലെ, ഒന്നാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിന്‍റെ അക്കൗണ്ട് സാക്ക് ക്രാവ്‌ലിയാണ് തുറന്നത്. എന്നാല്‍, അത്ര മികച്ചൊരു തുടക്കമായിരുന്നില്ല അവരെ കാത്തിരുന്നത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബെന്‍ ഡക്കറ്റിനെ (Ben Duckett) ഇംഗ്ലണ്ടിന് നഷ്‌ടപ്പെട്ടു. 9 റണ്‍സ് മാത്രമായിരുന്നു ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.

ഇംഗ്ലീഷ് ബാറ്റര്‍മാരെ ഓസീസ് ബൗളര്‍മാര്‍ വെള്ളം കുടിപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷം കൂടിയായിരുന്നു അത്. എന്നാല്‍, അതിന് തിരിച്ചടി നല്‍കാന്‍ മറ്റൊരു തന്ത്രമാണ് ഇംഗ്ലണ്ട് പരീക്ഷിച്ചത്. ബെന്‍ ഡക്കറ്റ് പുറത്തായതോടെ മൊയീന്‍ അലി ബാറ്റ് ചെയ്യാനെത്തി.

സാധാരണ മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനെത്തുന്ന താരമായ അലി മൂന്നാം നമ്പറില്‍ ആളിക്കത്തി. അലിയും ക്രാവ്‌ലിയും ചേര്‍ന്ന് മത്സരത്തിന്‍റെ നിയന്ത്രണം പതിയെ ഏറ്റെടുത്തു. ഇതോടെ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സുമെത്തി.

രണ്ടാം വിക്കറ്റില്‍ അലി - ക്രാവ്‌ലി സഖ്യം 121 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍, ഇംഗ്ലണ്ട് സ്‌കോര്‍ 130-ല്‍ നില്‍ക്കെ അവര്‍ക്ക് അലിയെ നഷ്‌ടപ്പെട്ടു. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഉസ്‌മാന്‍ ഖവാജയ്‌ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

ഈ സമയം, ഇംഗ്ലണ്ട് ആക്രമണത്തിന്‍റെ മൂര്‍ച്ച കുറയുമെന്നായിരുന്നു ഓസീസ് പ്രതീക്ഷ. എന്നാല്‍, ക്രീസിലെത്തിയ ജോ റൂട്ട് തുടക്കം മുതല്‍ തന്നെ ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. മറുവശത്തുണ്ടായിരുന്ന ക്രാവ്‌ലിയും ആക്രമണമെറ്റെടുത്തു.

ഇരുവരും അറ്റാക്കിങ് മോഡിലേക്ക് മാറിയതോടെ ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡിലേക്ക് അതിവേഗമാണ് റണ്‍സ് എത്തിക്കൊണ്ടിരുന്നത്. ഇതിനിടെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ക്രാവ്‌ലിക്ക് സാധിച്ചു. തുടര്‍ന്നും താരം ഇംഗ്ലണ്ടിനായി റണ്‍സടിച്ചുകൂട്ടി.

നൂറും പിന്നിട്ട് 150 ഉം കടന്ന ക്രാവ്‌ലിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ ഓസ്‌ട്രേലിയയും നടത്തുന്നുണ്ടായിരുന്നു. ഒടുവില്‍ വ്യക്തിഗത സ്‌കോര്‍ 182 പന്തില്‍ 189 ല്‍ നില്‍ക്കെയാണ് ക്രാവ്‌ലി പുറത്തായത്. കാമറൂണ്‍ ഗ്രീനായിരുന്നു ക്രാവ്‌ലിയെ വീഴ്‌ത്തിയത്.

Also Read : WI vs IND | ചെറുതായൊന്ന് വിറപ്പിച്ച് വിന്‍ഡീസ് പേസര്‍മാര്‍, പതറാതെ വിരാട് കോലി ; ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍

മൂന്നാം വിക്കറ്റില്‍ ക്രാവ്‌ലിയും റൂട്ടും ചേര്‍ന്ന് 206 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇരട്ട സെഞ്ച്വറിക്ക് 11 റണ്‍സ് അകലെ ക്രാവ്‌ലി വീണപ്പോഴേക്കും ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ലീഡ് പിടിച്ചിരുന്നു. സ്‌കോര്‍ 351ല്‍ നില്‍ക്കെ ജോ റൂട്ടിനെയും (95 പന്തില്‍ 84) അവര്‍ക്ക് നഷ്‌ടമായി. പിന്നീട് ക്രീസിലൊരുമിച്ച ഹാരി ബ്രൂക്ക് ബെന്‍ സ്റ്റോക്‌സ് സഖ്യം അധികം കേടുപാടുകളൊന്നും സംഭവിക്കാതെ രണ്ടാം ദിവസം കളിയവസാനിപ്പിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.