ETV Bharat / sports

Ashes 2023 | എറിഞ്ഞിട്ട് വോക്‌സും അലിയും, ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം ; പരമ്പര സമനിലയില്‍

author img

By

Published : Aug 1, 2023, 7:29 AM IST

Updated : Aug 1, 2023, 7:37 AM IST

Ashes 2023  Ashes  England vs Australia  England vs Australia Fifth Test Result  ENG vs AUS  ENGvAUS  Cricket Live  Chris Woakes  Moeen Ali  ആഷസ്  ആഷസ് പരമ്പര  ക്രിസ് വോക്‌സ്  മൊയീന്‍ അലി  ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ  സ്റ്റീവ് സ്‌മിത്ത്
Ashes 2023

ക്രിസ് വോക്‌സ് നാല് വിക്കറ്റാണ് മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി വീഴ്‌ത്തിയത്, മൊയീന്‍ അലി മൂന്ന് വിക്കറ്റും നേടിയിരുന്നു

ഓവല്‍ : ആഷസ് (Ashes) പരമ്പര സമനിലയിലാക്കി ഇംഗ്ലണ്ട് (England). ഓവലില്‍ നടന്ന അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ (Australia) 49 റണ്‍സിന് കീഴടക്കി ആതിഥേയര്‍ പരമ്പര 2-2 എന്ന നിലയില്‍ അവസാനിപ്പിച്ചു. പരമ്പര സമനിലയിലായെങ്കിലും ഇത്തവണത്തേയും ആഷസ് കിരീടം നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിട്ടുണ്ട്.

അവസാന മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ജയം പിടിക്കാന്‍ 384 റണ്‍സായിരുന്നു സന്ദര്‍ശകര്‍ക്ക് വേണ്ടിയിരുന്നത്. എന്നാല്‍, അഞ്ചാം ദിവസം ബാറ്റ് ചെയ്യാനെത്തിയ അവര്‍ക്ക് 334 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ക്രിസ് വോക്‌സ് (Chris Woakes) , മൊയീന്‍ അലി (Moeen Ali) എന്നിവരുടെ ബൗളിങ് പ്രകടനമാണ് മത്സരത്തിന്‍റെ അവസാന ദിനത്തില്‍ ഇംഗ്ലണ്ടിന് നിര്‍ണായകമായത്.

135-0 എന്ന നിലയിലായിരുന്നു അവസാന ദിവസം ഓസ്‌ട്രേലിയ ബാറ്റ് ചെയ്യാനെത്തിയത്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും (David Warner), ഉസ്‌മാന്‍ ഖവാജയും (Usman Khawaja) ചേര്‍ന്ന് നാലാം ദിനത്തിലെ പ്രകടനം ആവര്‍ത്തിക്കുമെന്നായിരുന്നു ഓസീസ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ മത്സരം തിരികെ പിടിച്ചു.

മത്സരത്തിന്‍റെ അവസാന ദിവസത്തില്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് അഞ്ച് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (60) ഓസ്‌ട്രേലിയക്ക് നഷ്‌ടപ്പെട്ടു. ക്രിസ് വോക്‌സായിരുന്നു ഇംഗ്ലീഷ് പടയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഒരു ഓവറിന്‍റെ ഇടവേളയ്‌ക്കിപ്പുറം ഖവാജയേയും (72) വോക്‌സ് തന്നെ മടക്കി.

Also Read : Stuart Broad Retirement | '6 സിക്‌സുകള്‍ മുതല്‍ 600 വിക്കറ്റ് വരെ' ; കളമൊഴിയുന്നത് ക്രിക്കറ്റ് ലോകം കണ്ട മികച്ച ബൗളര്‍മാരില്‍ ഒരാള്‍

മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സിലേത് പോലെ തന്നെ ഇപ്രാവശ്യം പിടിച്ചുനില്‍ക്കാന്‍ മര്‍നെസ് ലബുഷെയ്‌നും സാധിച്ചില്ല. 33 പന്തില്‍ 13 റണ്‍സ് നേടിയ താരം മാര്‍ക്ക് വുഡിന്‍റെ പന്തില്‍ സാക്ക് ക്രാവ്‌ലിക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. അങ്ങനെ, അവസാന ദിവസത്തിന്‍റെ ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി ഇംഗ്ലണ്ട് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.

എന്നാല്‍, നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച സ്റ്റീവ്‌ സ്‌മിത്തും ട്രാവിസ് ഹെഡും ഇംഗ്ലണ്ട് പ്രതീക്ഷകളെ പതിയെ തട്ടിയെടുത്തു. ക്ഷമയോടെ കളിച്ച ഇരുവരും ടീം ടോട്ടലും ഉയര്‍ത്തി. ഇതിനിടെ, സ്റ്റീവ് സ്‌മിത്തിന്‍റെ ക്യാച്ച് നിയന്ത്രിക്കാനാകാതെ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് നിലത്തിട്ടത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ ചര്‍ച്ചയായി.

ഇരുവരും അനായാസം റണ്‍സുയര്‍ത്തുന്നതിനിടെയാണ് മൊയീന്‍ അലി ഇംഗ്ലണ്ടിന്‍റെ രക്ഷകനായി അവതരിച്ചത്. സ്‌കോര്‍ 264ല്‍ നില്‍ക്കെ ഹെഡിനെയാണ് (43) അലി മടക്കിയത്. തൊട്ടുപിന്നാലെ, ക്രിസ് വോക്‌സ് രണ്ടാം ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയ സ്റ്റീവ് സ്‌മിത്തിനെ (54) സാക്ക് ക്രാവ്‌ലിയുടെ കൈകളിലെത്തിച്ചു.

പിന്നീട്, നിരനിരയായി ഓസ്‌ട്രേലിയക്ക് വിക്കറ്റ് നഷ്‌ടപ്പെട്ടു. മിച്ചല്‍ മാര്‍ഷ് (6), മിച്ചല്‍ സ്റ്റാര്‍ക്ക് (0), പാറ്റ് കമ്മിന്‍സ് (9) എന്നിവര്‍ അതിവേഗം തിരികെ പവലിയനിലേക്ക് എത്തി. വാലറ്റത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരി ടോഡ് മര്‍ഫിയെ കൂട്ടുപിടിച്ച് ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്റ്റുവര്‍ട്ട് ബ്രോഡ് ഇരുവരെയും വീഴ്‌ത്തി ഇംഗ്ലണ്ടിന് ജയം സമ്മാനിക്കുകയായിരുന്നു.

Also Read : Ashes 2023| ലബുഷെയ്‌നിന്‍റെ 'ബെയ്ല്‍സ് ഇളക്കി ബ്രോഡിന്‍റെ 'മൈന്‍ഡ് ഗെയിം''; തൊട്ടടുത്ത പന്തില്‍ ക്യാച്ച് - വീഡിയോ

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാലും മൊയീന്‍ അലി മൂന്നും വിക്കറ്റ് നേടി. അന്താരാഷ്‌ട്ര കരിയറിലെ അവസാന മത്സരത്തിനിറങ്ങിയ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റാണ് സ്വന്തമാക്കിയത്. വിക്കറ്റ് നേട്ടത്തോടെ തന്നെ കരിയര്‍ അവസാനിപ്പിക്കാനും താരത്തിന് സാധിച്ചു.

Last Updated :Aug 1, 2023, 7:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.