മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡിന് കൊവിഡ് സ്ഥിരീകരിച്ചു. ശ്രീലങ്കന്‍ പര്യടനത്തിനായി ബുധനാഴ്‌ച ഓസീസ് സ്‌ക്വാഡ് പുറപ്പെടാനിരിക്കെയാണ് 40കാരന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ടീമിന്‍റെ ശ്രീലങ്കൻ പര്യടനത്തിന്‍റെ ആദ്യവാരം അദ്ദേഹത്തിന് നഷ്‌ടമാകും.
മെൽബണിൽ ഏഴ് ദിവസത്തെ ഐസോലേഷന് ശേഷം ജൂൺ എട്ടിന് ആരംഭിക്കുന്ന രണ്ടാം ടി20ക്ക് മുമ്പായി മക്‌ഡൊണാൾഡിന് ടീമിനൊപ്പം ചേരാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. മക്‌ഡൊണാൾഡിന്‍റെ അഭാവത്തില്‍ സഹ പരിശീലകന്‍ മൈക്കൽ ഡി വെനുട്ടോയാവും ടീമിന്‍റെ ചുമതല വഹിക്കുക.
അതേസമയം ആറ് വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ ലങ്കയില്‍ പര്യടനം നടത്തുന്നത്. മൂന്ന് ടി20, അഞ്ച് ഏകദിനം, രണ്ട് ടെസ്റ്റ് എന്നിവയാണ് പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മുഴുവന്‍ സമയ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള മക്‌ഡൊണാൾഡിന്‍റെ ആദ്യ പര്യടനം കൂടിയാണിത്. ജസ്റ്റിൻ ലാംഗറിൽ നിന്നാണ് മക്ഡൊണാൾഡ് ഓസീസ് മുഖ്യ പരിശീലക സ്ഥാനമേറ്റെടുത്തത്.