തിരുവനന്തപുരം: വിജയദശമി നാളില്‍ കുരുന്നുകള്‍ക്ക് സംഗീതത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് സംഗീത സംവിധായകൻ ജെറി അമല്‍ദേവ്. തന്‍റെ പാട്ടുകളിൽ ഏറെ പ്രിയം ദേവദുന്ദുഭിയോടാണെന്നും 1980കളിലെ ഹിറ്റ് മേക്കർ പറഞ്ഞു. തിരുവനന്തപുരത്ത് ജി ദേവരാജന്റെ പേരിലുള്ള ദേവരാഗപുരം സംഗീത അക്കാദമിയിൽ വിദ്യാരംഭത്തിന്‍റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം.
ശരികൾക്കു വേണ്ടിയുള്ള ശാഠ്യങ്ങളാണ് ദേവരാജൻ മാസ്റ്ററുമായി കലഹിക്കുന്നുവെന്ന ധാരണ ഉണ്ടാക്കിയത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പാട്ടുകൾ നന്നായപ്പോൾ അദ്ദേഹം വിളിച്ചു വരുത്തി അഭിനന്ദിച്ചിരുന്നു. സിനിമയിൽ തുടരാൻ സൂക്ഷ്മതയോടെ നീങ്ങണമെന്ന് ഉപദേശിച്ചു. പുതിയ കാലത്തെ സംഗീത പരീക്ഷണങ്ങളെ തള്ളിക്കളയേണ്ടതില്ല. ഇന്ത്യൻ സിനിമ ഇനിയും പരീക്ഷണ ഘട്ടം കഴിഞ്ഞിട്ടില്ലെന്നും നല്ല പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.