ETV Bharat / science-and-technology

ചന്ദ്രയാൻ 3 വിക്ഷേപണം 2023 ജൂണിൽ; ഗഗൻയാൻ അബോർട്ട് മിഷൻ അടുത്ത വർഷം ആദ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ

author img

By

Published : Oct 20, 2022, 9:19 PM IST

2019 സെപ്റ്റംബറിൽ ചാന്ദ്രയാൻ-2 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ച് തകർന്നതിനെ തുടർന്ന് ചന്ദ്രനിൽ റോവർ ഇറക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ചാന്ദ്രയാൻ-3 ദൗത്യം ഐഎസ്ആർഒ ആരംഭിച്ചത്.

ISRO chairman  ഐഎസ്ആർഒ ചെയർമാൻ  ചന്ദ്രയാൻ 3  ചന്ദ്രയാൻ 3 വിക്ഷേപണം  ഗഗൻയാൻ  ഗഗൻയാൻ അബോർട്ട് മിഷൻ  ഗഗൻയാൻ വിക്ഷേപണം  ഐഎസ്ആർഒ  ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്  ചാന്ദ്ര റോവർ  ഗഗൻയാൻ അൺ ക്രൂഡ് ഫ്ലൈറ്റ്  Chandrayaan 3 launch  Gaganyaan abort mission ISRO  Chandrayaan 3 ISRO  ISRO chairman s somnath
ചന്ദ്രയാൻ 3 വിക്ഷേപണം അടുത്ത വർഷം ജൂണിൽ

ന്യൂഡൽഹി: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 2023 ജൂണിൽ വിക്ഷേപിക്കാൻ പദ്ധതിയിട്ട് ഐഎസ്ആർഒ. ഭാവിയിലെ അന്തർഗ്രഹ പര്യവേക്ഷണങ്ങൾക്ക് നിർണായകമാകുന്ന കൂടുതൽ കരുത്തുറ്റ ചാന്ദ്ര റോവറുമായാണ് ചാന്ദ്രയാൻ 3 ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുക. ലോഞ്ച് വെഹിക്കിൾ മാർക്ക്-3ൽ (LVM3) ആയിരിക്കും ചന്ദ്രയാൻ-3 (C-3) യുടെ വിക്ഷേപണം നടക്കുക എന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

2019 സെപ്റ്റംബറിൽ ചാന്ദ്രയാൻ-2 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ച് തകർന്നതിനെ തുടർന്ന് ചന്ദ്രനിൽ റോവർ ഇറക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ചാന്ദ്രയാൻ-3 ദൗത്യം ഐഎസ്ആർഒ ആരംഭിച്ചത്.

സി-2ന്‍റെ പതിപ്പല്ല സി-3. എഞ്ചിനീയറിങ്ങിൽ കാര്യമായ വ്യത്യാസമുണ്ട്. കഴിഞ്ഞ തവണത്തെ പോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ കരുത്തുറ്റ റോവർ ആണ് സി-3ൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സോമനാഥ് പറഞ്ഞു.

മികച്ച ഇൻസ്ട്രുമെന്‍റേഷൻ നൽകുന്നതിന് ശക്തമായ ഇംപാക്‌ട് കാലുകളാണ് സി-3യിൽ നൽകിയിരിക്കുന്നത്. സഞ്ചരിക്കേണ്ട ഉയരം കണക്കാക്കാനും അപകടരഹിതമായ സ്ഥലങ്ങൾ കണ്ടെത്താനും മികച്ച സോഫ്റ്റ്‌വെയർ ഉപയോഗിക്കാനും റോവറിന് വ്യത്യസ്‌ത രീതികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി ലക്ഷ്യം ഗഗൻയാൻ: 2024ൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗൻയാനിനായുള്ള അബോർട്ട് മിഷന്‍റെ ആദ്യഘട്ട പരീക്ഷണ പറക്കലിന് തയാറെടുക്കുകയാണ് ഐഎസ്ആർഒ. അടുത്തവർഷം ആദ്യമാകും ഗഗൻയാൻ അബോർട്ട് മിഷൻ നടക്കുക. ദൗത്യം പരാജയപ്പെട്ടാൽ ബഹിരാകാശ പേടകത്തിൽ നിന്ന് രക്ഷപ്പെടാൻ യാത്രികരെ സഹായിക്കുന്ന സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനാണ് അബോർട്ട് മിഷൻ. അബോർട്ട് മിഷനുകളും ക്രൂ ഇല്ലാതെയുള്ള ടെസ്റ്റ് ഫ്ലൈറ്റുകളും (അൺ-ക്രൂഡ് ഫ്ലൈറ്റ്) നടത്തിയതിന് ശേഷം 2024 അവസാനത്തോടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ഭ്രമണപഥത്തിലെത്തിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുകയാണെന്ന് സോമനാഥ് പറഞ്ഞു.

മനുഷ്യനെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഐഎസ്ആർഒ: മനുഷ്യനെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് ഗഗൻയാൻ ആറ് പരീക്ഷണ പറക്കലുകൾ നടത്തും. ഗഗൻയാൻ ദൗത്യത്തിനുള്ള തയാറെടുപ്പുകൾ സാവധാനത്തിലും സ്ഥിരതയിലും പുരോഗമിക്കുകയാണ്. ഇത് വളരെ സങ്കീർണമായ ദൗത്യമാണ്. വളരെ നിർണായകമായ ഘട്ടങ്ങളാണ് ഗഗൻയാനിൽ ഉള്ളതെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.

രണ്ട് അബോർട്ട് മിഷനുകൾക്ക് ശേഷമായിരിക്കും ഗഗൻയാനിന്‍റെ ആദ്യ ക്രൂ ഇല്ലാതെയുള്ള ടെസ്റ്റ് ഫ്ലൈറ്റ്. ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാൽ ക്രൂവിനെ രക്ഷിക്കാനുള്ള കഴിവ് ഐഎസ്ആർഒയ്ക്ക് ഉണ്ടെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

10-15 കിലോമീറ്റർ ഉയരത്തിൽ എത്തിയശേഷം ഗഗൻയാൻ ശബ്‌ദവേഗതയിൽ സഞ്ചരിക്കുമ്പോൾ ട്രാൻസ്-സോണിക് അവസ്ഥയിലായിരിക്കും ആദ്യ അബോർട്ട് ദൗത്യം നടത്തുക. ശബ്‌ദത്തിന്‍റെ ഇരട്ടി വേഗതയിലും അത്ര നല്ലതല്ലാത്ത എയറോഡൈനാമിക് അവസ്ഥയിലും ബഹിരാകാശ പേടകം കുതിക്കുമ്പോൾ ക്രൂ രക്ഷാപ്രവർത്തനത്തിന്‍റെ കഴിവുകൾ പ്രകടിപ്പിക്കുന്നതാണ് രണ്ടാമത്തെ അബോർട്ട് മിഷൻ.

ഇത് വിജയിച്ചാൽ ഒരിക്കൽ കൂടി ദൗത്യം ആവർത്തിക്കും. തുടർന്ന് ആളില്ലാതെയുള്ള ദൗത്യത്തിലേക്ക് കടക്കും. ഒരു മുഴുനീള റോക്കറ്റായിരിക്കും ആളില്ലാ ദൗത്യം. റോക്കറ്റ് ഭ്രമണപഥത്തിലേക്ക് പോകുകയും തിരികെ വരികയും ചെയ്യും. അബോർട്ട് മിഷനുകൾ രണ്ട് തവണ കൂടി ആവർത്തിക്കും, തുടർന്ന് മറ്റൊരു ആളില്ലാ ദൗത്യം നടത്തും. ഈ ആറ് പരീക്ഷണ പറക്കലുകളും വിജയിച്ചാൽ മനുഷ്യ ബഹിരാകാശ യാത്ര നടക്കുമെന്നും എസ്. സോമനാഥ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.