ETV Bharat / international

ഓട്ടിസത്തെ അതിജീവിച്ച് ഐൻസ്റ്റീന്‍റെ ഐക്യുവിനെ മറികടന്നൊരു 11കാരി ; പരിഹസിച്ചവരെക്കൊണ്ട് കൈയ്യടിപ്പിച്ച് 'അദ്‌ഭുതക്കുട്ടി'

author img

By

Published : May 8, 2023, 11:03 PM IST

എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയെന്ന നേട്ടവും അധാരയ്‌ക്കുണ്ട്. നാസയുടെ ബഹിരാകാശയാത്രിക ആവുകയെന്നതാണ് ഇനി ഈ 11കാരിയുടെ ലക്ഷ്യം

Etv Bharatkid has IQ higher than Einstein  earns Masters degree at age eleven  ഐൻസ്റ്റീന്‍റെ ഐക്യുവിനെ മറികടന്നൊരു 11കാരി
ഐൻസ്റ്റീന്‍റെ ഐക്യുവിനെ മറികടന്നൊരു 11കാരി

മെക്‌സിക്കോ സിറ്റി : പ്രതിസന്ധികളെ മറികടന്ന് ഇച്ഛാശക്തിയോടെ മുന്‍പോട്ട് കുതിക്കുന്ന 11കാരി ലോകത്തിന്‍റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. മെക്‌സിക്കോയിലെ പ്രോഡിജി അധാര പെരെസ് സാഞ്ചസാണ് ഈ കൊച്ചുമിടുക്കി. ആപേക്ഷികതാസിദ്ധാന്തത്തിന് രൂപം നൽകിയ ഭൗതികശാസ്‌ത്രജ്ഞന്‍ ആൽബർട്ട് ഐൻസ്റ്റീനെ 'മറികടന്നതിലൂടെ'യാണ് കുഞ്ഞ് സാഞ്ചസ ആഗോളജനതയുടെ കണ്ണിലുടക്കിയത്.

ഓട്ടിസത്തിന്‍റെ പേരിൽ സ്‌കൂളിൽ നിന്നും പലപ്പോഴായി സഹപാഠികളുടെ പരിഹാസത്തിനും മറ്റും ഇരയായെങ്കിലും ഇച്ഛാശക്തി കൈവിടാന്‍ ഈ മിടുക്കി തയ്യാറായിരുന്നില്ല. തന്‍റെ ലക്ഷ്യങ്ങളില്‍ മാത്രമായിരുന്നു ശ്രദ്ധയത്രയും. ഐൻസ്റ്റീനേക്കാൾ ഉയർന്ന ഐക്യു (Intelligence Quotient) ഉള്ള കുട്ടിയെന്ന റെക്കോഡാണ് അധാര പെരെസ് സാഞ്ചസ് സ്വന്തമാക്കിയത്. സമപ്രായക്കാർ ഹൈസ്‌ക്കൂൾ പോലും പൂർത്തിയാക്കിയിട്ടില്ലാത്തപ്പോൾ, അതിശയകരമെന്ന് പറയട്ടെ അധാര എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. ഇനി ലക്ഷ്യം നാസയുടെ ബഹിരാകാശയാത്രിക ആവുകയെന്നതാണ്.

പ്രാഥമിക വിദ്യാഭ്യാസം അഞ്ചാം വയസില്‍: മെക്‌സിക്കോ സിറ്റിയിലെ ത്ലാഹൗ എന്ന പ്രദേശത്താണ് കുഞ്ഞ് 'വലിയ' പ്രതിഭയുടെ സ്വദേശം. അഞ്ചാം വയസിലാണ് അധാര പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒരു വർഷത്തിനുശേഷം മിഡില്‍, ഹൈസ്‌കൂള്‍ പഠനം പൂർത്തിയാക്കി. ഇപ്പോൾ, പെൺകുട്ടികൾക്കിടയിൽ ബഹിരാകാശ പര്യവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് മെക്‌സിക്കൻ ബഹിരാകാശ ഏജൻസിയില്‍ പ്രവർത്തിക്കുകയാണ് 'അദ്‌ഭുതക്കുട്ടി'.

'മൂന്നാം വയസിലാണ് വളർച്ചാവൈകല്യമുണ്ടെന്ന് കണ്ടെത്തിയത്. സംസാരം തന്നെ ഗണ്യമായി കുറയുന്ന സ്ഥിതിയാണ് വളര്‍ച്ചാകാലഘട്ടത്തില്‍ ഉണ്ടായത്. അധ്യാപകരില്‍ നിന്നും സഹപാഠികളിൽ നിന്നുമുള്ള ബുദ്ധിമുട്ടുകള്‍ കാരണം മൂന്ന് സ്‌കൂളുകളാണ് കുട്ടി മാറിമാറി പഠിച്ചത്. അതിനാൽ, അധാരയ്‌ക്ക് ഒറ്റയ്‌ക്ക് ഇരിക്കാനായിരുന്നു താത്‌പര്യം'. - കുട്ടിയുടെ കുടുംബം പറയുന്നു.

'ബീജഗണിതവും പിരിയോഡിക് ടേബിളും മനഃപാഠം': 'കുഞ്ഞിന് മറ്റ് കുട്ടികളോട് കൂട്ടുകൂടാന്‍ താത്‌പര്യമില്ലായിരുന്നു. അവൾക്ക് ഒറ്റപ്പെട്ട് കഴിയാനായിരുന്നു ഇഷ്‌ടം. പലപ്പോഴും ദൈനംദിന ജീവിതത്തിൽ തന്നെ അവൾക്ക് താത്‌പര്യം നഷ്‌ടപ്പെട്ടതായി തോന്നിയിട്ടുണ്ട്. അധാരയെ വിഷാദരോഗം പോലും ഒരു ഘട്ടത്തില്‍ പിടികൂടിയിരുന്നു. പക്ഷേ, അവൾക്ക് മനോവീര്യം നൽകുന്നതിന് പകരം ആളുകൾ കളിയാക്കുന്ന സ്ഥിതിയാണുണ്ടായത്. എന്‍റെ കുട്ടി ഇതിനകം ബീജഗണിതവും പീരിയോഡിക് ടേബിളും മനഃപാഠമാക്കിയിട്ടുണ്ട്.'- 11കാരിയുടെ അമ്മ നയേലി സാഞ്ചസ് പറഞ്ഞു.

'അവളുടെ വിഷാദരോഗം ഇല്ലാതാക്കാന്‍ ഞങ്ങള്‍ തെറാപ്പിക്ക് വിധേയമാക്കി. പ്രതിഭാധനരായ കുട്ടികൾക്കുള്ള സ്‌കൂളായ സെന്‍റര്‍ ഫോർ അറ്റൻഷൻ ടു ടാലന്‍റിലേക്ക് അവളെ അയക്കാൻ തീരുമാനിച്ചു. അവിടെവച്ച് അവളുടെ ഐക്യു 162 ആണെന്ന് സ്ഥിരീകരിച്ചു. ആൽബർട്ട് ഐൻസ്റ്റീനെക്കാളും ഉയർന്നതാണെന്ന് അവിടുന്നാണ് തിരിച്ചറിഞ്ഞത്. സ്റ്റീഫൻ ഹോക്കിങ്ങിന് 160ാണ് ഐക്യു'. - നയേലി സാഞ്ചസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.