ETV Bharat / international

ഹിരോഷിമ ഓർമയിൽ ജപ്പാൻ; അണുബോംബ് ആക്രമണത്തിന്‍റെ 77-ാം വാർഷികത്തിൽ യുഎൻ മേധാവി പങ്കെടുക്കും

author img

By

Published : Aug 6, 2022, 12:47 PM IST

സമാനതകളില്ലാത്ത കൊടുംക്രൂരതയാണ് ജപ്പാന് മേൽ അണുബോംബ് വർഷിച്ചു കൊണ്ട് അമേരിക്ക നടപ്പാക്കിയത്. 1,40,000 പേർ അമേരിക്കയുടെ ആറ്റംബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.

Peace Memorial Park japan  Hiroshima atomic bombing anniversary  UN Chief to attend ceremony in japan  ഹിരോഷിമ അണുബോംബ് ആക്രമണം  അമേരിക്കയുടെ ആറ്റംബോംബ്  ലിറ്റിൽ ബോയ്  ഫാറ്റ് മാൻ  യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടാറസ്  ഹിരോഷിമ
ഹിരോഷിമ ഓർമയിൽ ജപ്പാൻ

ടോക്കിയോ: ഹിരോഷിമയിൽ അമേരിക്കയുടെ ആറ്റംബോംബ് പതിച്ചിട്ട് 77 വർഷങ്ങൾ. മനുഷ്യന്‍റെ യുദ്ധക്കൊതിയുടെ തീക്ഷ്‌ണമായ രൂപത്തിനായിരുന്നു 1945 ഓഗസ്റ്റ് ആറിന് ജപ്പാൻ സാക്ഷ്യം വഹിച്ചത്. രാവിലെ 8.15ഓടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ലിറ്റിൽ ബോയ് നിമിഷനേരം കൊണ്ട് ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിൽ നൂറ്റാണ്ടിലെങ്ങും അവസാനിക്കാത്ത ദുരന്തത്തിന് തിരികൊളുത്തി.

എന്നിട്ടും യുദ്ധക്കൊതി അടങ്ങാതെ അമേരിക്ക ഓഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിൽ ഫാറ്റ് മാൻ വർഷിച്ചു. സമാനതകളില്ലാത്ത കൊടുംക്രൂരതയാണ് അന്ന് അമേരിക്ക നടപ്പാക്കിയത്. 1,40,000 നിഷ്‌കളങ്ക ജനത അന്ന് ഭൂമുഖത്ത് നിന്നും നിമിഷനേരം കൊണ്ട് ഇല്ലാതാക്കപ്പെട്ടു. 37,000ഓളം പേർക്ക് ആണവവികിരണത്താൽ ഗുരുതരമായി പൊള്ളലേറ്റു. ജീവച്ഛവമായവർ മരിച്ചവരെ അസൂയയോടെ ഓർത്തു.

മനുഷ്യർ മാത്രമല്ല, പ്രകൃതിയിലെ സകല ജീവജാലങ്ങളും അന്ന് വെന്ത് വെണ്ണീറായി. നദികളിലെയും പുഴകളിലെയും വെള്ളം തിളച്ചുമറിഞ്ഞു. അന്ന് മരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാല് ലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സർ പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും, 77 വർഷങ്ങൾ പിന്നിടുമ്പോഴും, ആണവ വികിരണത്തിന്‍റെ ഫലമായുണ്ടായ രോഗങ്ങളാൽ ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനങ്ങൾ ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നു.

ഇന്ന് ഹിരോഷിമയിലെ പീസ് മെമ്മോറിയൽ പാർക്കിൽ നടക്കുന്ന അണുബോംബാക്രമണത്തിന്‍റെ 77-ാം വാർഷികത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടാറസ് പങ്കെടുക്കും. 2010ലെ ബാൻ കീ മൂണിന് ശേഷം ഹിരോഷിമ വാർഷിക ചടങ്ങിൽ പങ്കെടുക്കുന്ന ആദ്യത്തെ യുഎൻ സെക്രട്ടറി ജനറലാണ് അന്‍റോണിയോ ഗുട്ടാറസ്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഹിരോഷിമ വാർഷികത്തിൽ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയും പങ്കെടുക്കും.

അനുസ്‌മരണ ചടങ്ങിൽ ഹിരോഷിമ മേയർ കാസുമി മാറ്റ്‌സുയി ആണവ പ്രതിരോധത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകും. 101 രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ ആണവായുധ രാജ്യങ്ങൾക്കും, ആണവായുധങ്ങൾ ഇല്ലാത്ത രാജ്യങ്ങൾക്കും ഇടയിലെ പാലമായി പ്രവർത്തിക്കാൻ ജപ്പാൻ മേയർ കാസുമി മാറ്റ്‌സുയി ജപ്പാൻ സർക്കാരിനോട് ആവശ്യപ്പെടും. ആണവായുധങ്ങൾ നിരോധിക്കുന്ന യുഎൻ ഉടമ്പടി അംഗീകരിക്കാനും ഉടമ്പടിയിലെ കക്ഷികളുടെ അടുത്ത സമ്മേളനത്തിൽ പങ്കെടുക്കാനും മേയർ സർക്കാരിനോട് ആവശ്യപ്പെടും.

ജപ്പാന് മാത്രമല്ല, ലോകത്തിനാകെ വിങ്ങലേൽപ്പിച്ച ഹിരോഷിമ, നാഗസാക്കി ദുരന്തത്തിന്‍റെ 77-ാം വാർഷികം റഷ്യ-യുക്രൈൻ, ചൈന-തായ്‌വാൻ യുദ്ധപശ്ചാത്തലത്തിലാണ് എന്നത് ശ്രദ്ധേയമാണ്. യുദ്ധങ്ങളിൽ നിന്നും ഇനിയും മനുഷ്യൻ പാഠം പഠിക്കേണ്ടിയിരിക്കുന്നു എന്നതാണ് ഓരോ യുദ്ധവും നമ്മെ ഓർമപ്പെടുത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.