ETV Bharat / international

ഫാസിസ്റ്റ് വേരുകളുള്ള പാര്‍ട്ടി അധികാരത്തിലേക്ക് ; തീവ്ര ദേശീയവാദി ജോര്‍ജിയോ മെലോനി ഇറ്റലിയിലെ ആദ്യ വനിത പ്രധാനമന്ത്രിയാകും

author img

By

Published : Sep 26, 2022, 9:25 PM IST

കുടിയേറ്റ വിരുദ്ധ, യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളുള്ള ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം ഇറ്റലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കും

Giorgia Meloni claims victory in Italy  തീവ്ര ദേശീയവാദി ജോര്‍ജിയോ മെലാനി  ബ്രദേഴ്‌സ് ഓഫ് ഇറ്റലി  ഇറ്റലി തെരഞ്ഞെടുപ്പ്  Italian electio  far right party in Itali
ഫാസിസ്റ്റ് വേരുകളുള്ള പാര്‍ട്ടി ഇറ്റലിയില്‍ അധികാരത്തിലേക്ക്; തീവ്ര ദേശീയവാദി ജോര്‍ജിയോ മെലാനി ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും

റോം : ഫാസിസ്റ്റ് മുസോളിനി സര്‍ക്കാരിന് ശേഷം ഏറ്റവും തീവ്ര വലതുപക്ഷ നിലപാടുള്ള സര്‍ക്കാര്‍ ഇറ്റലിയില്‍ അധികാരത്തിലേയ്ക്ക്. തീവ്ര ദേശീയ വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടി നേതാവ് ജോര്‍ജിയോ മെലോനി ഇറ്റലിയുടെ അടുത്ത പ്രധാനമന്ത്രിയാകും. രാജ്യത്തെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മെലോനി.

ഇന്ന് (സെപ്‌റ്റംബർ 26) പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് മെലോനി വിജയ പ്രഖ്യാപനം നടത്തി. ഇറ്റലിയിലെ പലരേയും സംബന്ധിച്ച് ഈ രാത്രി അഭിമാനത്തിന്‍റേയും വീണ്ടെടുപ്പിന്‍റേയും രാത്രിയാണെന്ന് മെലോനി പറഞ്ഞു. ഇറ്റലിയിലെ ജനങ്ങള്‍ തങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ ഒരിക്കലും വഞ്ചിക്കില്ലെന്നും മെലോനി വ്യക്തമാക്കി.

മെലോനിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി നയിക്കുന്ന സഖ്യത്തിന് 44 ശതമാനം വോട്ടെങ്കിലും ലഭിക്കുമെന്നാണ് പ്രഥമിക തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 63 ശതമാനം വോട്ട് എണ്ണിയപ്പോള്‍ ബ്രദേഴ്‌സ് ഓഫ് ഇറ്റലി 26 ശതമാനം വോട്ട് നേടി. സഖ്യ കക്ഷികളായ മറ്റേയോ സാല്‍വീനി നയിക്കുന്ന ലീഗ് 9 ശതമാനവും സില്‍വിയോ ബെര്‍ലുസ്‌കോണി നയിക്കുന്ന ഫോര്‍സ ഇറ്റാലിയ 8 ശതമാനവും വോട്ട് നേടി. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആഴ്‌ചകള്‍ എടുക്കും.

ഇടതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടി നയിച്ച മധ്യ ഇടത് സഖ്യം 22 ശതമാനം വോട്ട് നേടി. ഫൈവ് സ്റ്റാര്‍ മൂവ്മെന്‍റിനെ പുനരുദ്ധരിക്കാനുള്ള മുന്‍ പ്രധാനമന്ത്രി ജിസെപ്പെ കോണ്ടെയുടെ ശ്രമം കാര്യമായി വിജയിച്ചില്ല. അവര്‍ക്ക് 15 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചിട്ടുണ്ട്. ഇറ്റലിയെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി വ്യക്തമാക്കി.

മെലോനിയുടെ രാഷ്‌ട്രീയ പ്രവേശം : 2006ലാണ് ഇറ്റലിയുടെ രാഷ്‌ട്രീയ തട്ടകത്തിലേക്ക് മെലോനി പ്രവേശിക്കുന്നത്. 2012ലാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ രൂപീകരണം. ഈ പാര്‍ട്ടിയുടെ സ്ഥാപകരിലൊരാള്‍ കൂടിയാണ് ജോര്‍ജിയോ മെലോനി. യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ, കുടിയേറ്റ വിരുദ്ധ രാഷ്ട്രീയമാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ വേരുകള്‍.

2018ലെ തെരഞ്ഞെടുപ്പില്‍ ബ്രദേഴ്‌സ് ഓഫ് ഇറ്റലിക്ക് 4.5 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ അടുത്ത കാലത്തായി പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ധിക്കുകയായിരുന്നു. വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് എതിരായ അന്തരീക്ഷം ഇറ്റലിയില്‍ നിലനില്‍ക്കുന്നുണ്ട്. വ്യവസ്ഥാപിത വിരുദ്ധ പാര്‍ട്ടികളായ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്‍റിനും ലീഗിനും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണ ഇതിന്‍റെ തെളിവുകളാണ്.

പാരമ്പര്യ ആശയങ്ങള്‍ വച്ച് പുലര്‍ത്തുന്ന നേതാവാണ് മെലോനി. സ്വവര്‍ഗ വിവാഹത്തിനും ഗര്‍ഭഛിദ്രത്തിനും എതിരാണ് മെലോനി. സ്വവര്‍ഗ വിവാഹം ഇറ്റലിയില്‍ 2016ല്‍ നിയമാനുസൃതമാക്കിയതാണ്. എന്നാല്‍ അധികാരത്തില്‍ എത്തിയാല്‍ ഇത് പുനഃപരിശോധിക്കുമെന്ന് മെലോനി നേരത്തെ പ്രസ്‌താവിച്ചിരുന്നു.

നേരിടാനുള്ളത് നിരവധി വെല്ലുവിളികള്‍ : ഉയര്‍ന്ന വിലക്കയറ്റം, 209 ബില്യണ്‍ യൂറോയുടെ യൂറോപ്യന്‍ കൊവിഡ് പാക്കേജില്‍ നിന്നുള്ള ഫണ്ട്, റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈനുള്ള പിന്തുണ എന്നിവയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍. യുക്രൈനെ അനുകൂലിക്കുമെന്ന് മെലോനി വ്യക്തമാക്കിയതാണെങ്കിലും സഖ്യകക്ഷികള്‍ റഷ്യയ്‌ക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ എതിര്‍ക്കുന്നു. റഷ്യയ്‌ക്കെതിരായ ഉപരോധം ഇറ്റലിയില്‍ വലിയ വിലക്കയറ്റം സൃഷ്‌ടിക്കുന്നുവെന്നാണ് വാദം.

വളരെ അസ്ഥിരമായ രാഷ്‌ട്രീയ സാഹചര്യത്തിന് പേര് കേട്ട രാജ്യമാണ് ഇറ്റലി. എട്ട് വര്‍ഷത്തിനിടെ രാജ്യത്തെ ആറാമത്തെ പ്രധാനമന്ത്രിയായിരിക്കും ജോര്‍ജിയ മെലോനി. ഇന്ധനങ്ങളുടെ ഉയര്‍ന്ന വിലക്കയറ്റം, സാമ്പത്തിക അസ്ഥിരത എന്നിവ പുതിയ പ്രധാനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

യൂറോപ്പില്‍ ശക്തി പ്രാപിച്ച് തീവ്ര വലതുപക്ഷ രാഷ്‌ട്രീയം : യൂറോപ്പിലെ പല രാജ്യങ്ങളിലും തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ ശക്തിപ്രാപിക്കുന്നതിനിടയിലാണ് ഇറ്റലിയില്‍ ഫാസിസത്തിന്‍റെ വേരുകളുള്ള ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. സ്വീഡനില്‍ കുടിയേറ്റ വിരുദ്ധ രാഷ്‌ട്രീയം കൈയാളുന്ന നവ നാസി വേരുകളുള്ള സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ പോവുകയാണ്. ഈ മാസം സ്വീഡനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ രണ്ടാമത്തെ പാര്‍ട്ടിയായി സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മാറി.

ഫ്രാന്‍സില്‍ മരിയ ലെ പെന്നിന്‍റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടി വലിയ നിലയിലാണ് ശക്തി പ്രാപിച്ചിരിക്കുന്നത്. ഈ വര്‍ഷം ഫ്രാന്‍സില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം റൗണ്ടില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും മരിയ ലെ പെന്‍ എത്തി. സ്പെയിനില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്‌സ് വലിയ രീതിയില്‍ മുന്നേറുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.