ETV Bharat / international

കിഴക്കൻ കോംഗോയിൽ വന്‍ നാശം വിതച്ച് മഴ ; വെള്ളപ്പൊക്കത്തിൽ മരണം 200 കടന്നു

author img

By

Published : May 7, 2023, 11:20 AM IST

കോംഗോയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ഇതുവരെ കണ്ടെത്തിയത് 203 മൃതദേഹങ്ങൾ. കാണാതായവർക്കായി തെരച്ചിൽ തുടരുന്നു.

congo flood death toll  congo flood  flood  Rwanda  landslides in eastern Congo  landslide and flood  കിഴക്കൻ കോംഗോ  കോംഗോ  കോംഗോ വെള്ളപ്പൊക്കം  വെള്ളപ്പൊക്കം കോംഗോ  കോംഗോ വെള്ളപ്പൊക്കം മരണസംഖ്യ  വെള്ളപ്പൊക്കം മണ്ണിടിച്ചിൽ കോംഗോ  കോംഗോയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും
കോംഗോ

കലേഹെ (കോംഗോ) : കിഴക്കൻ കോംഗോയിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 കടന്നു. നിരവധി പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇതുവരെ 203 മൃതദേഹങ്ങൾ കണ്ടെടുത്തു.

കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കലേഹെ അഡ്‌മിനിസ്ട്രേറ്റർ തോമസ് ബകെൻഗെ പറഞ്ഞു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ പ്രദേശമാണ് കലേഹെ. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.

ദുരിതബാധിത പ്രദേശത്തേക്കുള്ള പല പ്രധാന റോഡുകളും മഴയിൽ ഗതാഗത യോഗ്യമല്ലാതായത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്‌ടിക്കുകയാണ്. ഗ്രാമം മുഴുവൻ തരിശുഭൂമിയായി മാറിയിരിക്കുന്നു. കല്ലുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. തങ്ങളുടെ ഭൂമി എവിടെയായിരുന്നുവെന്ന് പറയാൻ പോലും കഴിയുന്നില്ലെന്നാണ് മണ്ണിടിച്ചിലിനെ അതിജീവിച്ചവർ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ കിഴക്കൻ ആഫ്രിക്കയിൽ ആയിരക്കണക്കിന് ആളുകളെയാണ് ദുരിതത്തിലാക്കിയത്. കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കലേഹെയിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. തെക്കൻ കിവു പ്രവിശ്യയിലെ കാലെ പ്രദേശത്ത് വ്യാഴാഴ്‌ച രാത്രിയാണ് ദുരന്തമുണ്ടായത്. ബുഷു, ന്യാമുകുബി ഗ്രാമങ്ങളും ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളാണ്. ന്യാമുകുബി ഗ്രാമത്തിലെ നൂറുകണക്കിന് വീടുകളാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയത്. കൃഷിയും പൂർണമായി നശിച്ചു.

ഉഗാണ്ടയുടെയും കെനിയയുടെയും ചില ഭാഗങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കലേഹെ മേഖലയിലും കിവു തടാകത്തിന് പടിഞ്ഞാറും റുവാണ്ടൻ അതിർത്തിക്കടുത്തും നിരവധി ആളുകളെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാണാതായി.

സൗത്ത് കിവു ഗവർണർ തിയോ എൻഗ്വാബിഡ്ജെ ഈ പ്രദേശം സന്ദർശിച്ചു. പ്രവിശ്യ സർക്കാർ മെഡിക്കൽ, പാർപ്പിടം, ഭക്ഷണം എന്നിവ അയച്ചതായി സൗത്ത് കിവു ഗവർണർ തിയോ എൻഗ്വാബിഡ്ജെ പറഞ്ഞു. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മഴക്കാലത്ത് പ്രദേശവാസികളുടെ ജീവൻ അപഹരിക്കുന്ന മണ്ണിടിച്ചിൽ പലപ്പോഴും ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്‌ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രസിഡന്‍റ് ഫെലിക്‌സ് ഷിസെകെഡി തിങ്കളാഴ്‌ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രവിശ്യ സർക്കാരിനെ പിന്തുണയ്ക്കാൻ കേന്ദ്ര സർക്കാർ ഒരു ക്രൈസിസ് മാനേജ്മെന്‍റ് ടീമിനെ സൗത്ത് കിവുവിലേക്ക് അയച്ചതായും പ്രസിഡന്‍റ് അറിയിച്ചു.

Also read : ടെക്‌സസിലെ മാളിൽ വെടിവയ്‌പ്പ്: എട്ട് പേര്‍ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് കൊലപ്പെടുത്തി

കഴിഞ്ഞ ആഴ്‌ച സൗത്ത് കിവുവിലെ ഉവിര പ്രദേശത്ത് ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് 780 ലധികം കുടുംബങ്ങൾ ഭവനരഹിതരായിരുന്നു. കോംഗോയുടെ അതിർത്തിയായ റുവാണ്ടയിൽ കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 129ഓളം പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും ആയിരക്കണക്കിന് വീടുകൾ തകരുകയും ചെയ്‌തു. ഈ സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് കിഴക്കൻ കോംഗോയിൽ നാശം വിതച്ച് വെള്ളപ്പൊക്കം ഉണ്ടായത്.

Also read : നേപ്പാളില്‍ മണ്ണിടിച്ചില്‍; 4 ബിഹാര്‍ സ്വദേശികള്‍ മരിച്ചു

കാലാവസ്ഥാവ്യതിയാനം മൂലം തീവ്രമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നുവെന്നാണ് വിഷയത്തിൽ വിദഗ്‌ധരുടെ പ്രതികരണം. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് കോംഗോയിലെയും റുവാണ്ടയിലെയും ജനങ്ങളോടും സർക്കാരുകളോടും ഐക്യദാർഢ്യവും അനുശോചനവും രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.