ETV Bharat / international

യുക്രൈനില്‍ ബഹുതല ആക്രമണം കടുപ്പിച്ച് റഷ്യ, കീവില്‍ നിലയ്ക്കാത്ത സ്ഫോടനങ്ങള്‍ ; മരണസംഖ്യയേറുന്നു

author img

By

Published : Feb 24, 2022, 5:45 PM IST

ആവശ്യമുള്ള എല്ലാ പൗരര്‍ക്കും ആയുധങ്ങൾ നൽകുമെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കി

Russian invasion wreaks havoc in Ukraine  Ukraine Russian conflict  death in ukraine  റഷ്യൻ ആക്രമണം യുക്രൈൻ പ്രതിസന്ധി  യുക്രൈൻ മരണം
Russian invasion wreaks havoc in Ukraine

കീവ് : റഷ്യൻ ആക്രമണത്തിൽ ഇതിനകം 40ലധികം പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമർ സെലെൻസ്‌കിയുടെ ഉപദേശകൻ ഒലെക്‌സി അരെസ്റ്റോവിച്ച്. കൊല്ലപ്പെട്ടവരിൽ 10 പേർ സാധാരണക്കാരാണ്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.

ഏകദേശം 50 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്. അഞ്ച് റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്‌റ്ററുകളും തകർത്തതായും യുക്രൈൻ അധികൃതര്‍ പറയുന്നു.

ആവശ്യമുള്ള എല്ലാ പൗരര്‍ക്കും ആയുധങ്ങൾ നൽകുമെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കി അറിയിച്ചു. ഓരോ യുക്രൈൻ പൗരരെയും ആശ്രയിച്ചാണ് യുക്രൈനിന്‍റെ ഭാവി. അതിനാൽ രാജ്യത്തിന് വേണ്ടി പ്രതിരോധിക്കാൻ തയാറുള്ള എല്ലാവര്‍ക്കും ആയുധങ്ങൾ നൽകും. ആവശ്യമുള്ളവർ ആഭ്യന്തര മന്ത്രാലയത്തിലെത്താനും പ്രസിഡന്‍റ് അഭ്യർഥിച്ചു.

പ്രത്യാക്രമണത്തിന് ലക്ഷ്യമിട്ട് യുക്രൈൻ

നാറ്റോ അംഗരാജ്യമായ തുർക്കിയോട് വ്യോമാതിർത്തി അടയ്ക്കാനും റഷ്യൻ കപ്പലുകൾക്ക് പ്രവേശനമുള്ള കരിങ്കടലിന്‍റെ മാര്‍ഗകവാടം അടയ്ക്കാനും യുക്രൈൻ അംബാസഡർ ആവശ്യപ്പെട്ടു. ഉപരോധം ഉറപ്പാക്കിക്കൊണ്ട് റഷ്യയെ ഒറ്റപ്പെടുത്തുകയാണ് യുക്രൈനിന്‍റെ ലക്ഷ്യം.

റഷ്യൻ ആക്രമണത്തിന്‍റെ സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ അടിയന്തര സുരക്ഷായോഗം വിളിച്ചുചേർത്തു. സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തുകയാണ് ഇരുരാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്ന തുർക്കിയുടെ ലക്ഷ്യം.

ബഹുമുഖ ആക്രമണമാണ് റഷ്യ യുക്രൈനുമേൽ നടപ്പാക്കുന്നത്. വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളിൽ നിന്ന് ആക്രമിച്ച റഷ്യക്കെതിരെ പ്രത്യാക്രമണം നടത്താൻ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് സഹായം വേണമെന്ന് യുക്രൈൻ അഭ്യർഥിച്ചിട്ടുണ്ട്.

Also Read: 'ശാന്തരായിരിക്കണം, താമസ സ്ഥലങ്ങളില്‍ തന്നെ തുടരുക '; യുക്രൈനിലെ ഇന്ത്യക്കാരോട് എംബസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.