ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ട് പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡ് അധികൃതര്‍. രക്തത്തിലെ പ്ലേറ്റ്ലറ്റുകള്‍ താഴ്‌ന്നതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 22-നാണ് ഷെരീഫിനെ സര്‍വീസസ് ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്‌ച ഷെരീഫിനെ ലാഹോറിലുള്ള ഷെരീഫ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റും. തുടര്‍ന്നുള്ള ചികിത്സക്കായും ജനറ്റിക് പരിശോധന നടത്തുന്നതിനും ഷെരീഫിനെ വിദേശത്തേക്ക് കൊണ്ട് പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡ് അധ്യക്ഷന്‍ മഹമൂദ് അയാസ് പറഞ്ഞു.
ഷെരീഫിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ വിട്ടയച്ചതായി ആശുപത്രി അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഷെരീഫ് ആശുപത്രിയില്‍ തുടരുകയാണെന്നും അതേ ആശുപത്രിയില്‍ ഒക്‌ടോബര്‍ 23 മുതല്‍ ചികിത്സയില്‍ കഴിയുന്ന മകളുമൊത്ത് ആശുപത്രി വിടുമെന്നുമാണ് റിപ്പോര്‍ട്ടുകൾ. ചൗധരി ഷുഗര്‍ മില്‍ അഴിമതി കേസില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്‌ച ഷെരീഫിന്‍റെ മകൾ മറിയത്തിന് ജാമ്യം നല്‍കിയിരുന്നു.