കാഠ്‌മണ്ഡു: കൊവിഡ് വ്യാപനം അനിയന്ത്രിതമായ സാഹചര്യത്തിൽ നേപ്പാളിൽ ലോക്ക് ഡൗൺ ജൂലൈ 22 വരെ നീട്ടി. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വ്യവസായങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചത്. അതിർത്തികൾ അടച്ചു. അടിയന്തര സേവനങ്ങൾക്ക് ഒഴിച്ച് ആഭ്യന്തര, അന്താരാഷ്‌ട്ര വിമാനങ്ങൾ നിർത്തലാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ജിമ്മുകൾ തുടങ്ങിയവ അടച്ചതായും നേപ്പാൾ വക്താവ് ഡോ. യുബ്രാജ് ഖതിവാഡ അറിയിച്ചു.
സാമൂഹിക അകലം, നമ്പർ അടിസ്ഥാനത്തിലുള്ള സ്വകാര്യ വാഹനങ്ങൾ, പരിമിതമായ യാത്രക്കാർ തുടങ്ങിയ നിയന്ത്രണങ്ങളും, വ്യവസായ പ്രവർത്തനങ്ങൾ തുറന്നുകൊണ്ടും നേപ്പാൾ സർക്കാർ ഈ മാസം 15 ന് ലോക്ക് ഡൗൺ രീതിയിൽ മാറ്റം കൊണ്ടുവന്നിരുന്നു.
മാർച്ച് മുതലാണ് നേപ്പാളിൽ ലോക്ക് ഡൗൺ ആരംഭിച്ചത്. ദിനംപ്രതി 400 കൊവിഡ് കേസുകൾ നേപ്പാളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട് . 476 കേസുകളും ഒരു മരണവുമാണ് തിങ്കളാഴ്‌ച റിപ്പോർട്ട് ചെയ്‌തത്.