മുംബൈ: മികച്ച പ്രകടനത്തിലൂടെ ബോളിവുഡില്‍ തന്‍റേതായ ഇരിപ്പിടം സ്വന്തമാക്കിയ അഭിനേതാവാണ് മനോജ് ബാജ്പേയി (Manoj Bajpayee). താരം നായകനായി പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. 'ഭയ്യാജി' (Bhaiyaaji) എന്ന ആക്ഷൻ - ഡ്രാമ ചിത്രവുമായാണ് മനോജ് ബാജ്പേയി ഇത്തവണ എത്തുന്നത്. നായകന്‍റെ മാത്രമല്ല ഈ സിനിമയുടെ നിർമാതാവിന്‍റെ റോളിലും മനോജ് ബാജ്പേയി ഉണ്ട്.
കഴിഞ്ഞ മെയിൽ ഡിജിറ്റൽ റിലീസായി എത്തിയ 'സിർഫ് ഏക് ബന്ദാ കാഫി ഹേ' എന്ന ചിത്രത്തിന് പിന്നാലെയാണ് മറ്റൊരു ചിത്രവുമായി മനോജ് ബാജ്പേയി വരുന്നത്. ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു 'സിർഫ് ഏക് ബന്ദാ കാഫി ഹേ'. ഈ ചിത്രത്തിന്‍റെ സംവിധായകൻ അപൂർവ് സിങ് കർക്കിയും നിർമാതാവ് വിനോദ് ഭാനുശാലിയും തന്നെയാണ് 'ഭയ്യാജി'യുടെ അണിയറയിലും പ്രവർത്തിക്കുന്നത്.
അപൂർവ് സിങ് കർക്കിയുമായും വിനോദ് ഭാനുശാലിയുമായും മനോജ് ബാജ്പേയി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഭയ്യാജി'. പകയും പ്രതികാരവുമെല്ലാം പ്രമേയമാകുന്ന ആക്ഷൻ ചിത്രമാകും 'ഭയ്യാജി' എന്നാണ് വിവരം. കുടുംബത്തിന് വേണ്ടി നിൽക്കുന്ന നായകനും പിന്നീട് തന്നോട് ചെയ്‌ത തെറ്റുകൾക്ക് പ്രതികാരം ചെയ്യുവാൻ അയാൾ ഒരുമ്പിടന്നതുമെല്ലാമാണ് 'ഭയ്യാജി' പറയുന്നതെന്ന് ചിത്രത്തിന്‍റെ നിർമാതാക്കൾ പത്രക്കുറിപ്പിൽ പറഞ്ഞു.
70കളിലെയും 80കളിലെയും ഹിന്ദി സിനിമയിലെ ഡയലോഗ് രീതികൾ തിരികെ കൊണ്ടുവരുന്ന ചിത്രം കൂടിയാകും ഇത്. ദീപക് കിംഗ്രാനിയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇതിനിടെ ഭയ്യാജിയുടെ 'തീവ്രമായ' ലോകത്തേക്ക് ചുവടുവെക്കുന്നതില്‍ താൻ ഏറെ ആവേശഭരിതനാണെന്ന് മനോജ് ബാജ്പേയി വ്യക്തമാക്കി.
'ഭയ്യാജിയുടെ ലോകത്തേക്ക് ചുവടുവെക്കുന്നതിൽ ഞാൻ ഏറെ ആവേശത്തിലാണ്. ജീവസുറ്റതും തീവ്രവുമായ ഒരു കഥാപാത്രത്തിനാണ് ഞാൻ ജീവൻ പകരുന്നത്. ഒരു സമഗ്രമായ മുഖ്യധാര എന്‍റർടെയ്‌നറാണ് 'ഭയ്യാജി' എന്നത് തന്നെയാണ് അപൂർവ് സിങ് കർക്കിയുമായി വീണ്ടും സഹകരിക്കാൻ എന്നെ പ്രേരിപ്പിച്ചത്'- 54കാരനായ നടൻ പ്രസ്‌താവനയിൽ പറഞ്ഞു.
അതേസമയം താൻ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്‌ത 'സിർഫ് ഏക് ബന്ദാ കാഫി ഹേ'യിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ് 'ഭയ്യാജി' എന്നാണ് സംവിധായകൻ അപൂർവ് സിങ് കർക്കി പറയുന്നത്. ഈ സിനിമ ആരംഭിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ഭയ്യാജിക്കൊപ്പം, തീവ്രമായ പ്രതികാര കഥയുടെ പശ്ചാത്തലത്തിൽ കഥാപാത്രങ്ങളുടെ സത്തയെ ചിത്രീകരിക്കാനും, കുടുംബ ബന്ധങ്ങളുടെ ശക്തിയും വികാരങ്ങളും പ്രകടിപ്പിക്കാനും ഞങ്ങൾ ഒരു യാത്ര ആരംഭിക്കുകയാണ്'- സംവിധായകൻ പറഞ്ഞു. 'സിർഫ് ഏക് ബന്ദാ കാഫി ഹേ' എന്ന ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്‌തമായ ഒരു സിനിമ ശൈലി പര്യവേക്ഷണം ചെയ്യാനാണ് താൻ ആഗ്രഹിച്ചെന്നും 'ഭയ്യാജി' അത്തരമൊരു ചിത്രമാണെന്നും കർക്കി അവകാശപ്പെട്ടു.
സെപ്റ്റംബർ പകുതിയോടെയാകും ചിത്രം തിയേറ്ററുകളിലെത്തുക. ഉത്തർപ്രദേശിൽ ഉടെനീളം 45 ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂളാണ് അണിയറക്കാർ തൂരുമാനിച്ചിരിക്കുന്നത്. മനോജ് ബാജ്പേയിക്ക് പുറമെ വിനോദ് ഭാനുശാലി, കമലേഷ് ഭാനുശാലി, സമീക്ഷ ഓസ്വാൾ, ഷേൽ ഓസ്വാൾ, ശബാന റാസ ബാജ്പേയി, വിക്രം ഖഖർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
മനോജ് ബാജ്‌പേയിയെ പ്രശംസിച്ച കമലേഷ് ഭാനുശാലി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് സന്തോഷകരമാണെന്ന് പറഞ്ഞു. കലയോടുള്ള താരത്തിന്‍റെ അർപ്പണബോധവും സിനിമയുടെ വളർച്ചയിൽ അദ്ദേഹം നൽകിയ സജീവ സംഭാവനയും എടുത്തുപറയേണ്ടതാണെന്നും ഭാനുശാലി പറഞ്ഞു. അതേസമയം പലവിധ വികാരങ്ങൾ, ആക്ഷൻ, ഡ്രാമ എന്നിവ നിറഞ്ഞ ഒരു എന്‍റർടെയ്‌നർ എന്നാണ് നിർമാതാവ് സമീക്ഷ ഓസ്വാൾ 'ഭയ്യാജി'യെ വിശേഷിപ്പിച്ചത്.