തിരുവനന്തപുരം: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് രൂപതയുടെ ചുമതലകളില്‍ തിരികെ പ്രവേശിക്കാന്‍ അനുമതി. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് വത്തിക്കാന്‍ അംഗീകരിച്ചതായി രൂപതയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്‌തതിന് പിന്നാലെ 2018 സെപ്‌റ്റംബറില്‍ ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളിൽ നിന്ന് താൽകാലികമായി ഫ്രാൻസിസ് മാർപാപ്പ ഒഴിവാക്കിയിരുന്നു.
കോടതി വിധി അംഗീകരിച്ച് വത്തിക്കാന്‍: ശനിയാഴ്‌ച ജലന്ധർ രൂപത സന്ദർശിച്ച ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെല്ലിയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാങ്കോ കുറ്റവിമുക്തനാക്കിയ കോടതിയുടെ തീരുമാനം വത്തിക്കാൻ അംഗീകരിച്ചതായി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെല്ലി ഉത്തരേന്ത്യൻ രൂപതയിലെ വൈദികരെ അറിയിച്ചതായാണ് വിവരം. കുറ്റവിമുക്തനാക്കി നാല് മാസങ്ങള്‍ക്ക് ശേഷമാണ് കോടതി ഉത്തരവ് വത്തിക്കാന്‍ അംഗീകരിക്കുന്നത്.
കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്‌ത്രീയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 2022 ജനുവരി 14നാണ് കേസില്‍ ഫ്രാങ്കോ മുളയ്‌ക്കലില്‍ കുറ്റക്കാരനല്ലെന്ന വിധി കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി പ്രസ്‌താവിച്ചത്.
Also read: ബലാത്സംഗ കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ച് ഹൈക്കോടതി