ETV Bharat / city

കാനത്തിന് മൂന്നാമൂഴം; സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ

author img

By

Published : Oct 3, 2022, 5:36 PM IST

കാനം രാജേന്ദ്രന്‍  സിപിഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി  പുതിയ സിപിഐ സംസ്ഥാന സെക്രട്ടറി  കാനത്തിന് മൂന്നാമൂഴം  cpi state secretary  kanam rajendran  kanam rajendran elected as cpi state secretary  kanam rajendran cpi state secretary  kanam cpi state secretary  kanam rajendran latest news  cpi state conference  സിപിഐ സംസ്ഥാന സമ്മേളനം
കാനത്തിന് മൂന്നാമൂഴം; സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ

എൻഇ ബാലറാമിനും പികെ വാസുദേവൻ നായർക്കും ശേഷം കൂടുതൽ തവണ സംസ്ഥാന സെക്രട്ടറിയെന്ന ഖ്യാതി കാനത്തിന് സ്വന്തം

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് തൊട്ട് മുൻപ് എതിരാളികൾ ഉയർത്തിയ കാറും കോളും വകഞ്ഞുമാറ്റി സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനം രാജേന്ദ്രന്‍ തുടർച്ചയായി മൂന്നാം വട്ടം. തിരുവനന്തപുരത്ത് ഇന്ന് അവസാനിച്ച സമ്മേളനത്തിനൊടുവിൽ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി ഏകകണ്‌ഠേന തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

75 വയസ് പ്രായപരിധിയുടെ പേരിൽ കാനത്തിനെതിരെ പാർട്ടിയിൽ കലാപക്കൊടിയുയർത്തിയ മുതിർന്ന നേതാക്കളായ കെഇ ഇസ്‌മയിൽ, സി ദിവാകരൻ എന്നിവരെ കേന്ദ്ര നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചാണ് അവസാന നിമിഷം മത്സരം ഒഴിവാക്കി കാനത്തിന് മൂന്നാമൂഴത്തിന് വഴിയൊരുക്കിയത്. ഇതോടെ എൻഇ ബാലറാമിനും പികെ വാസുദേവൻ നായർക്കും ശേഷം കൂടുതൽ തവണ സംസ്ഥാന സെക്രട്ടറി എന്ന ഖ്യാതി കൂടി കാനത്തിന് സ്വന്തമാകുന്നു.

എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന കാനം രാജേന്ദ്രൻ എന്ന സംസ്ഥാന രാഷ്ട്രീയത്തിലെ കാനം, 1969ൽ സികെ ചന്ദ്രപ്പൻ എഐവൈഎഫ് ദേശീയ പ്രസിഡൻ്റായതിനെ തുടർന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. അന്ന് കാനത്തിന് പ്രായം വെറും 19. ഒപ്പം സംസ്ഥാന പ്രസിഡൻ്റായത് കണിയാപുരം രാമചന്ദ്രൻ. 1971ൽ പാർട്ടി സംസ്ഥാന സമിതി അംഗമാകുമ്പോൾ പ്രായം 21. 1975ൽ പാർട്ടി സെക്രട്ടേറിയറ്റ് അംഗമാകുമ്പോൾ പ്രായം 25.

കഴിഞ്ഞ 51 വർഷമായി സിപിഐ സംസ്ഥാന കൗൺസിൽ അംഗം. മൂന്ന് തവണ പാർട്ടി കോട്ടയം ജില്ല സെക്രട്ടറി സ്ഥാനം വഹിച്ചു. 1980ലും 82ലും തുടർച്ചയായി വാഴൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ കോട്ടയം സംസ്ഥാന സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ്റെ പിൻഗാമിയായി ആദ്യമായി സംസ്ഥാന സെക്രട്ടറിയായി. തുടർന്ന് 2008ൽ നടന്ന മലപ്പുറം സമ്മേളനത്തിലും ഇപ്പോൾ തിരുവനന്തപുരം സമ്മേളനത്തിലും സെക്രട്ടറിയാകുമ്പോൾ ഒരു പുതു ചരിത്രം കൂടിയാണ് ഈ പഴയ യുവതുർക്കി രചിക്കുന്നത്.

വാക്കുകൾക്ക് മിതത്വമെങ്കിലും നിലപാടുകൾക്ക് കുന്തമുനയുടെ മൂർച്ചയാണ് കാനത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനാക്കുന്നത്. ഇടത് മുന്നണിയോടൊപ്പം തുടരുമ്പോഴും സിപിഐ നിലപാട് ഉയർത്തുന്നതിൽ വിട്ടുവീഴ്‌ചയ്ക്ക് കാനം തയ്യാറല്ല. അതേസമയം പിണറായി വിജയനുമായി സമരസപ്പെടുന്ന കാനത്തിൻ്റെ രീതി പലപ്പോഴും പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പിനിടയാക്കിയിട്ടുണ്ട്.

നിലപാട് പറയുമ്പോൾ അത് മുന്നണിക്ക് ദോഷമുണ്ടാകുന്ന നിലയിലേക്ക് മാറാൻ പാടില്ലെന്ന മറുപടിയാണ് ഇക്കാര്യത്തിൽ കനത്തിനുള്ളത്. തെളിവായി തുടർ ഭരണം ചൂണ്ടിക്കാട്ടി കാനം പ്രത്യാക്രമണം നടത്തുമ്പോൾ സ്വന്തം പാർട്ടി എതിരാളികൾക്കു തന്നെയാണ് ഉത്തരം മുട്ടുന്നത്. എന്തുകൊണ്ട് കാനത്തിന് മൂന്നാം ഊഴം എന്ന ചോദ്യത്തിന് വേറെ ഉത്തരം അന്വേഷിക്കേണ്ടതില്ലാത്തതും ഇതുകൊണ്ടുതന്നെ.

Also Read: പ്രായപരിധി നടപ്പാക്കി സിപിഐ; സംസ്ഥാന കൗണ്‍സിലില്‍ നിന്നും സി ദിവാകരന്‍ ഔട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.