പാലക്കാട്: കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തിയിൽ തമിഴ്‌നാട് പരിശോധന ശക്തമാക്കി. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് കോയമ്പത്തൂർ ജില്ലാ കലക്ടർ ജി.എസ് സമീരൻ പറഞ്ഞു.
കോയമ്പത്തൂർ ചാവടിയിൽ ഉദ്യോഗസ്ഥരുടെ പരിശോധന വിലയിരുത്തുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്.
വെള്ളിയാഴ്‌ച മുതൽ ബന്ധപ്പെട്ട രേഖകളില്ലാതെ എത്തുന്നവരെ മടക്കി അയച്ചു തുടങ്ങി. തുടർന്നും ഇത് ആവർത്തിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പു നൽകി. ആംബുലൻസ്, ആശുപത്രികളിലേക്ക് പോവുന്ന വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവയെ തടയില്ല.
തൊഴിലാളികൾക്കും വിദ്യാർഥികൾക്കും നിബന്ധനകളോടെ ഇളവു നൽകും. കൊവിഡ് വ്യാപനം തടയാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പരിശോധന കർശനമാക്കാനാണ് സർക്കാർ നിർദേശമെന്നും കളക്ടർ പറഞ്ഞു. ഉദ്യോഗസ്ഥർക്കൊപ്പം അരമണിക്കൂറിലേറെ പരിശോധനയ്ക്കു നേതൃത്വം നൽകിയാണ് അദ്ദേഹം മടങ്ങിയത്.