നിരോധിച്ച പ്ലാസ്റ്റിക് കുപ്പികൾ ഇന്നും വിപണിയിൽ സുലഭം; കടലാസിലൊതുങ്ങി സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം

author img

By

Published : Sep 20, 2022, 5:47 PM IST

Updated : Sep 20, 2022, 6:36 PM IST

പ്ലാസ്റ്റിക് നിരോധനം  Plastic ban  പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഇന്നും സുലഭം  എങ്ങുമെത്താതെ പ്ലാസ്റ്റിക് നിരോധനം  സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം  Plastic ban in kerala  നിരോധിച്ച പ്ലാസ്റ്റിക് കുപ്പികൾ  Plastic ban in Kerala is not complete  Banned plastic bottles still available in markets

500 മില്ലിലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾക്ക് നിരോധനമുണ്ടെങ്കിലും 100 മില്ലിയുടേയും, 200 മില്ലിയുടേയും ചെറിയ കുടിവെള്ള കുപ്പികൾ ഇന്നും കടകളിൽ സുലഭമാണ്.

കോഴിക്കോട്: ഒറ്റത്തവണ ഉപയോഗത്തിനുള്ള നിശ്ചിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം പ്രാവർത്തികമാക്കാൻ കഴിയാതെ സർക്കാർ. മിഠായി സ്റ്റിക് മുതൽ 500 മില്ലിലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ വരെ 35 ഓളം ഉത്പന്നങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇവയെല്ലാം സുലഭമായി ഇന്നും വിപണിയിലുണ്ട്.

നിരോധിച്ച പ്ലാസ്റ്റിക് കുപ്പികൾ ഇന്നും വിപണിയിൽ സുലഭം; കടലാസിലൊതുങ്ങി സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം

ഇവ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. തുടക്കത്തിൽ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കുമെന്നും ഉത്തരവിൽ പറയുന്നു.

കേന്ദ്രസർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്ക് പുറമേ 2020 ജനുവരി, ഫെബ്രുവരി, മേയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധനത്തിന്‍റെ പരിധിയിൽ വരും എന്നിരിക്കെയാണ് എല്ലാം പാളിയത്.

വിവിധ കമ്പനികളുടെ പ്ലാസ്റ്റിക്ക് കുപ്പികളിൽ നിറച്ച് വരുന്ന കുടിവെള്ളത്തിന്‍റെ 300 മില്ലിയിൽ താഴെയുള്ള കുപ്പികൾക്കായിരുന്നു ആദ്യം നിരോധനം. പിന്നീട് പരിധി 500 മില്ലിയാക്കി ഉയർത്തി. കാലിക്കുപ്പികൾ നിർമാണ കമ്പനികൾ തന്നെ തിരിച്ചെടുക്കണമെന്ന നിബന്ധനയും വച്ചു. എന്നാൽ 200 മില്ലിയുടെ വിവിധ തരത്തിലുള്ള കുടിവെള്ള കുപ്പികൾ കടകളിൽ ഇന്നും സുലഭമാണ്.

സർക്കാരിന്‍റെ നിയമവും നിബന്ധനയും പാലിച്ച് കുപ്പി വെള്ളം നിർമിക്കുന്ന ചെറുകിട വ്യവസായങ്ങൾക്ക് ഇവിടെ ഒരു വിലയുമില്ലാത്ത അവസ്ഥയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചിലതെങ്കിലും ഉത്തരവ് കർശനമായി നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഇത്തരം നിർമാണം നിർബാധം നടക്കുമ്പോൾ തങ്ങൾക്കും പരിമിതികൾ ഉണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.

നിയമം കർശനമാക്കിയാൽ നിരോധിത വസ്‌തുക്കൾ നിർത്തലാക്കാൻ പല വ്യാപാരികളും തയ്യാറാണ്. എന്നാൽ ഇവിടെയെല്ലാം പഴയപടി തുടരുകയല്ലേ എന്നാണ് കച്ചവടക്കാരും ചോദിക്കുന്നത്. ഒരു ഉത്തരവിറക്കിയാൽ അത് നടപ്പാക്കാനുള്ള ആർജ്ജവമാണ് സർക്കാറുകൾ കാണിക്കേണ്ടത്. നിരോധിത ഉത്പന്നങ്ങളുടെ നിർമ്മിതി മുളയിലേ നുള്ളുക എന്നതാണ് അതിനായുള്ള പോംവഴി.

Last Updated :Sep 20, 2022, 6:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.