കോട്ടയം: വിപണിയിലേക്ക് നാടൻ നക്ഷത്ര വിളക്കുകൾ നിർമിച്ച് ക്രിസ്‌മസ് പഴമ തിരികെയെത്തിയ്ക്കുകയാണ് ലിജോ മോൻ ബൈജു. തടി റീപ്പയിൽ ഫ്രെയിം നിർമിച്ച് അതിൽ വെള്ള പ്ളാസ്റ്റിക് പേപ്പർ ഒട്ടിച്ചു ബോർഡറുകളിൽ ഗിൽറ്റ് പേപ്പർ ഒട്ടിച്ചാണ് നക്ഷത്ര വിളക്കുകൾ നിർമിക്കുന്നത്. പഴയകാലത്തിന്‍റെ ഓർമ പുതുക്കുന്ന ഈ നാടൻ നക്ഷത്ര വിളക്കുകൾ വാങ്ങാൻ ധാരാളം പേരാണ് ലിജോയെ സമീപിക്കുന്നത്. കോട്ടയം ചുങ്കം മെഡിക്കൽ കോളജ് റോഡിലാണ് ലിജോമോന്‍റെ ഈ നക്ഷത്ര വിൽപന.
ഈറ്റയും നൂൽക്കമ്പിയും മാറ്റി റീപ്പയിലേക്ക്
മുമ്പ് ഈറ്റയും നൂൽക്കമ്പിയും ഉപയോഗിച്ച് ഫ്രെയിം ഉണ്ടാക്കി പേപ്പർ ഒട്ടിച്ചായിരുന്നു നക്ഷത്രങ്ങൾ ഉണ്ടാക്കിയിരുന്നത്. ഡിസംബറിലെ മഞ്ഞിൽ ഇവ കുതിർന്ന് പോകുന്നതായിരുന്നു ഇത്തരം നക്ഷത്രങ്ങളുടെ പോരായ്‌മ. തുടർന്ന് ഈറ്റയും മുളയും മാറ്റി പ്ലാവിന്‍റെ റീപ്പയിലാണ് നക്ഷത്രത്തിന്‍റെ ഫ്രെയിം ഉണ്ടാക്കുന്നത്. മഞ്ഞിനെ മറികടക്കാൻ പ്ലാസ്റ്റിക്കും പുറമെ ഉപയോഗിക്കും.
നാല് അടി ഉയരമുള്ള സ്റ്റാർ നിർമിക്കാൻ മൂന്നര മണിക്കൂർ
നാല് അടി ഉയരമുള്ള സ്റ്റാർ നിർമിക്കാൻ മൂന്നര മുതൽ നാല് മണിക്കൂർ വരെ വേണമെന്ന് ലിജോ പറയുന്നു. എത്ര വലിപ്പത്തിലും നക്ഷത്രം നിർമിക്കാമെന്നും സൂക്ഷിച്ചു വെച്ചാൽ എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാമെന്നതും നാടൻ നക്ഷത്രത്തിന്‍റെ പ്രത്യേകതയാണ്. തടിയിലും ഹാർഡ് ബോർഡിലും പുൽക്കൂടും ലിജോ നിർമിച്ചിട്ടുണ്ട്. 600 രൂപയാണ് പൂൽക്കൂടിന് വിലയെങ്കിൽ 550 രൂപയാണ് നക്ഷത്രത്തിന് വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് നക്ഷത്രങ്ങളുടെ വിൽപന ആരംഭിക്കുന്നത്.
കൊവിഡിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ കമ്പനിയിലെ ജോലി നഷ്‌ടപ്പെട്ട് തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് ക്രാഫ്‌റ്റ് വർക്കുകൾ വീണ്ടും ചെയ്യാൻ തുടങ്ങിയത്. സഹായത്തിന് ലിജോക്കൊപ്പം കുടുംബവുമുണ്ട്. കോട്ടയം ചുങ്കം പുല്ലരിക്കുന്ന് സ്വദേശിയാണ് ലിജോ. ഈർക്കിലി കൊണ്ട് ഈഫൽ ഗോപുരം, തീപ്പെട്ടി കോലുകൊണ്ട് താജ്‌മഹൽ എന്നിവയും ഉണ്ടാക്കിയിട്ടുണ്ട്.