എറണാകുളം: ഏകദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും. കൊച്ചി പോർട്ട് ട്രസ്റ്റ് എറണാകുളം വാർഫിൽ നിർമ്മിച്ചിരിക്കുന്ന ഇന്‍റര്‍നാഷണൽ ക്രൂസ് ടെർമിനൽ, കൊച്ചി ഷിപ്പ്‌യാര്‍ഡിന്‍റെ വിഞ്ജാന നൈപുണ്യ പരിശീലന കേന്ദ്രം, ഫാക്ടിന് വേണ്ടിയുള്ള തുറമുഖ ജെട്ടി നവീകരണത്തിന്‍റെ നിർമ്മാണോദ്ഘാടനം, വില്ലിങ്‌ടണ്‍ ഐലന്‍റിനെയും ബോൾഗാട്ടിയെയും ബന്ധിപ്പിക്കുന്ന റോ റോ വെസൽ സമർപ്പണം എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ. രാജ്യത്തെയും എറണാകുളത്തെയും സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് ഈ പദ്ധതികൾ.
സന്ദർശനം പൂർത്തിയാക്കി വൈകിട്ട് പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കനത്ത സുരക്ഷാ - ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടികാട്ടി ഹൈബി ഈഡൻ എംപി സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി. പരിപാടി നടക്കുന്ന കൊച്ചി റിഫൈനറി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എം.പിയെയോ എം.എൽ.എയെയോ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടില്ല.
![prime minister narendra modi പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി നാളെ കേരളത്തിൽ modi kochi visit ഏകദിന സന്ദർശനം കൊച്ചി പോർട്ട് ട്രസ്റ്റ് ഇന്‍റര്‍നാഷണൽ ക്രൂസ് ടെർമിനൽ ഹൈബി ഈഡൻ എംപി kochin refinary modi hibi eden mp modi visit kochi port trust modi visit](https://etvbharatimages.akamaized.net/etvbharat/prod-images/10614461_notice.jpg)
ഉദ്ഘാടനം ചെയ്യുന്ന പ്രവൃത്തികൾ യാഥാർത്ഥ്യമാക്കുന്നതിൽ യാതൊരു പങ്കോ പ്രവർത്തന അധികാരമോ ഇല്ലാത്ത മഹാരാഷ്ട്രയിൽ നിന്നുളള രാജ്യസഭാംഗവും കേന്ദ്ര സഹമന്ത്രിയുമായ വി മുരളീധരനെ ഉൾപ്പെടുത്തിയത് രാഷ്ട്രീയ പക്ഷപാതമാണെന്നും എംപി കുറ്റപ്പെടുത്തി. അഭിമാനകരമായ ഈ പദ്ധതികൾ അനാവരണം ചെയ്യപ്പെടുബോൾ അതിൽ ഭാഗമാകാൻ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിനിധിയായ തനിക്ക് അവകാശമുണ്ടെന്നും എംപി വ്യക്തമാക്കി. അതിനാൽ ഉടനടി പരാതി പരിഗണിക്കണമെന്നും പാലർലമെന്‍ററി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു.