എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്‌ത കേസിൽ ഹൈന്ദവ പുരോഹിതന് ജീവപര്യന്തം ശിക്ഷ വിധിച്ച് കേരള ഹൈക്കോടതി. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ പ്രായം കൃത്യമായി തെളിയിക്കാനാകാത്തതിനാൽ പോക്‌സോ നിയമ പ്രകാരം വിചാരണക്കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സിയാദ് റഹ്മാനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
പോക്‌സോ നിയമവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376 (1) വകുപ്പും പ്രകാരം വിചാരണ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള അപ്പീൽ പരിഗണിക്കവെയായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ വിധി. പ്രായം കൃത്യമായി തെളിയിക്കാനാകാത്തതിനാൽ പോക്‌സോ ആക്‌ട് പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെങ്കിലും പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി എന്നതിന് തെളിവുണ്ടെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീയെയും അവരുടെ മൂന്നു മക്കളെയും സംരക്ഷകനാകുകയായിരുന്നു പ്രതി. മൂത്ത പെൺകുട്ടിയെ ഒരു വർഷത്തോളമാണ് പ്രതി പീഡിപ്പിച്ചത്. ചൈൽഡ് ലൈൻ നമ്പറിൽ നിന്ന് മലപ്പുറത്തെ വനിത സെല്ലിലേക്ക് വന്ന ഫോൺ കോളിലൂടെയാണ് കേസ് പുറത്തു വരുന്നത്. പൊലീസ് ഇവരെ കണ്ടെത്തുന്ന സമയം പെൺകുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
ALSO READ: ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; കർശന നടപടി വേണമെന്ന് ഹൈക്കോടതി