എറണാകുളം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ അമർഷം പ്രകടിപ്പിച്ച് ഹൈക്കോടതി. ശമ്പളം കൊടുത്തിട്ടാണ് തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കേണ്ടതെന്നും ശമ്പളം കൊടുക്കാതെ ജോലിയെടുക്കാൻ പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്നും ഹൈക്കോടതി ചോദിച്ചു. കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.
ജൂലൈ മാസത്തെ ശമ്പളം ഇതുവരെ നൽകാത്തതിലും കോടതി അമർഷം പ്രകടിപ്പിച്ചു. തൊഴിലാളികളുടെ അവസ്ഥ സർക്കാർ മനസിലാക്കണമെന്നും ഓണത്തിന് തൊഴിലാളികളെ പട്ടിണിയ്ക്കിടുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അതേസമയം നാളെ ഉന്നതതല യോഗം വിഷയം ചർച്ച ചെയ്യുമെന്നും അതിനു ശേഷം നിലപാട് അറിയിക്കാമെന്ന് സർക്കാർ വ്യക്തമാക്കി.
എന്നാൽ കെഎസ്ആർടിസിയുടെ ആസ്‌തികൾ ഉപയോഗപ്പെടുത്തി ശമ്പളം നൽകണമെന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും, വർഷങ്ങളായി നിലനിൽക്കുന്ന ബാധ്യതകളാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. പിന്നാലെ ഡ്യൂട്ടി പരിഷ്‌കരണത്തിലടക്കം കോടതി തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കിയ സിംഗിൾ ബഞ്ച് ഹർജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.