എറണാകുളം: ഭൂമി തരംമാറ്റി ലഭിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ മത്സ്യത്തൊഴിലാളി ജീവനൊടുക്കി. പറവൂർ മാല്യങ്കര സ്വദേശി സജീവനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സർക്കാർ സംവിധാനങ്ങൾക്കെതിരെയുള്ള ആത്മഹത്യക്കുറിപ്പും മൃതദേഹത്തിൽ നിന്ന് കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെയാണ് (03.02.2022) സജീവനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.
ആകെയുള്ള നാല് സെന്‍റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി ഒരുവർഷത്തോളമായി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങിയിട്ടും നടപടിയാകാത്തതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് സജീവൻ ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സ്വകാര്യ ചിട്ടി കമ്പനിയിൽ വീടിന്‍റെ ആധാരം പണയപ്പെടുത്തി ഇയാൾ ലോൺ എടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ വായ്‌പക്കായി മറ്റൊരു ബാങ്കിൽ സജീവൻ അപേക്ഷിച്ചിരുന്നു. ഈ ആധാരം ഡേറ്റാ ബാങ്കിൽ നാല് സെന്‍റ് നിലമായാണ് രേഖപ്പെടുത്തിയതെന്ന് ബാങ്ക് അധികൃതർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് നിലം പുരയിടമാക്കി കിട്ടാനാണ് മൂത്തകുന്നം വില്ലേജ് ഓഫീസ്, പറവൂർ താലൂക്ക് ഓഫീസ്, ഫോർട്ട്കൊച്ചി ആർ.ഡി.ഒ. ഓഫീസിലും സ്ഥിരമായി കയറിയിറങ്ങിയത്.
കഴിഞ്ഞ ബുധനാഴ്‌ചയും സജീവൻ ആർ.ഡി.ഒ. ഓഫീസിൽ പോയിരുന്നു. ഇവിടെ നിന്നും മടങ്ങി വന്ന ശേഷം സജീവൻ ഏറെ മാനസിക പ്രയാസത്തിലായിരുന്നു. ഉദ്യോഗസ്ഥൻമാർ അദ്ദേഹത്തോട് മോശമായി പെരുമാറിയതായി സംശയിക്കുന്നുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ALSO READ: പൂനെയിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്നു; 6 മരണം, 5 പേർക്ക് പരിക്ക്