ആലപ്പുഴ: രാജ്യത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയ നെഹ്‌റു ട്രോഫി ജലമാമാങ്കം ഇത്തവണയില്ല. കൊവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ജലമേള മാറ്റിവെക്കാൻ തീരുമാനമായത്. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്‌റു ട്രോഫി ജലമേള കഴിഞ്ഞ 67 വർഷക്കാലമായി മുടക്കമില്ലാതെ ആലപ്പുഴ പുന്നമടക്കായലിൽ സംഘടിപ്പിച്ചിട്ടുണ്ട്. ജലമേള മാറ്റിവെച്ച തീരുമാനം നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയായ ആലപ്പുഴ ജില്ലാ കലക്ടർ എ. അലക്‌സാണ്ടറാണ് അറിയിച്ചത്.
1952ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്‍റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. അന്നുമുതൽ എല്ലാവർഷവും കൃത്യമായി ജലമേള സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രളയം മൂലം തീയതി മാറ്റിവച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജലമേള നടത്താൻ കഴിയില്ല എന്നതിനാൽ ഈ വർഷം നെഹ്‌റു ട്രോഫി മത്സരം നടത്താനിടയില്ല. ആലപ്പുഴയിലെ കായിക പ്രേമികൾക്ക് ഏറെ നിരാശയാണ് വാർത്ത സൃഷ്‌ടിക്കുന്നത്.