ETV Bharat / bharat

Twitter| ട്വിറ്ററിന് കേന്ദ്രത്തിന്‍റെ ഭീഷണിയുണ്ടായെന്ന് ജാക്ക് ഡോര്‍സി, മുന്‍ സിഇഒ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് രാജീവ് ചന്ദ്രശേഖര്‍

author img

By

Published : Jun 13, 2023, 1:56 PM IST

ഇന്ത്യയില്‍ കര്‍ഷക സമരം നടന്ന സമയത്ത് അതുമായി ബന്ധപ്പട്ട ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ഇന്ത്യന്‍ ഭരണകൂടം തങ്ങളെ സമീപിച്ചിരുന്നെന്നാണ് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി ആദ്യം പറഞ്ഞത്. ഡോര്‍സിയുടെ ഈ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതില്‍ പ്രതികരണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തന്നെ രംഗത്തെത്തിയത്.

Twitter  rajeev chandrashekar  jack dorsey  rajeev chandrashekar reply to jack dorsey  jack dorsey about india  ജാക്ക് ഡോര്‍സി  രാജീവ് ചന്ദ്രശേഖര്‍  ട്വിറ്റര്‍  ബ്രേക്കിങ് പോയിന്‍റ്സ്  കര്‍ഷക സമരം  കേന്ദ്രസര്‍ക്കാര്‍  കേന്ദ്ര ഐടി സഹമന്ത്രി
Twitter

ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും കര്‍ഷകസമരവുമായി ബന്ധപ്പെട്ടതുമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ തങ്ങളെ ബന്ധപ്പെട്ടിരുന്നെന്ന് ട്വിറ്റര്‍ (Twitter) മുന്‍ സിഇഒ ജാക്ക് ഡോര്‍സി (Jack Dorsey). 'ബ്രേക്കിങ് പോയിന്‍റ്സ്' (Breaking Points) എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡോര്‍സി ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്നോ ഭരണകൂടങ്ങളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇന്ത്യയില്‍ നടന്ന കര്‍ഷക സമരത്തെ പിന്തുണയ്‌ക്കുന്നവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് നിരന്തരമായി സര്‍ക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പിന്നാലെ, രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കും, ജീവനക്കാരുടെ വീടുകളില്‍ റെയ്‌ഡ് നടത്തും ട്വിറ്റര്‍ ഓഫിസുകള്‍ അടച്ചുപൂട്ടും എന്നിങ്ങനെയുളള ഭീഷണികളും ഉണ്ടായിരുന്നതായി ഡോര്‍സി പറഞ്ഞു. ഇന്ത്യ പോലെ വലിയൊരു ജനാധിപത്യ രാജ്യത്ത് നിന്നുമാണ് ഇത്തരം സംഭവവികാസങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ (Rajeev Chandrashekar) ജാക്ക് ഡോര്‍സിയുടെ ആരോപണങ്ങളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ട്വിറ്റര്‍ സ്ഥാപകന്‍ പച്ചക്കള്ളമാണ് പറഞ്ഞിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ട്വിറ്റര്‍ ചരിത്രത്തിലെ സംശയാസ്‌പദമായ ചില കാര്യങ്ങള്‍ മറയ്‌ക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കള്ളം പറയുന്നതെന്നും കേന്ദ്ര സഹമന്ത്രി ആരോപിച്ചു.

ഡോര്‍സിയുടെ കീഴില്‍ ട്വിറ്റര്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അവര്‍ക്ക് ഇന്ത്യന്‍ നിയമത്തിന്‍റെ പരമാധികാരത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇന്ത്യന്‍ നിയമ വ്യവസ്ഥകള്‍ തങ്ങളെ ബാധിക്കുന്ന ഒന്നല്ല എന്ന മട്ടിലായിരുന്നു ഡോര്‍സിയും സംഘവും പ്രവര്‍ത്തിച്ചിരുന്നത് എന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. 2020 മുതല്‍ 2022 വരെ ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.

2022 ജൂണില്‍ മാത്രമായിരുന്നു അവര്‍ അതിന് തയ്യാറായത്. അതിന് മുന്‍പായി ട്വിറ്റര്‍ ഓഫിസുകള്‍ അടച്ചുപൂട്ടുകയോ ആരെയും അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ഡോര്‍സിയുടെ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

ഒരു സ്വതന്ത്ര പരമാധികാര രാജ്യം എന്ന നിലയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഇന്ത്യയ്‌ക്ക് അവകാശമുണ്ട്. കര്‍ഷക സമരത്തിനിടെ വംശഹത്യകള്‍ നടന്നു എന്നതുള്‍പ്പടെയുള്ള നിരവധിയായ വ്യാജ പ്രചരണങ്ങളാണ് നടന്നത്. അതെല്ലാം നീക്കം ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമായിരുന്നു.

ആ സമയത്തെ സാഹചര്യങ്ങള്‍ വഷളാകാതിരിക്കാനായി തെറ്റായ വിവരങ്ങള്‍ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരുന്നു. ജാക്ക് ഡോര്‍സിക്ക് കീഴില്‍ പക്ഷാപാതപരമായാണ് ട്വിറ്റര്‍ പെരുമാറിയത്. അമേരിക്കയില്‍ സമാനമായ രീതിയില്‍ ചില സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ അതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ അവര്‍ സ്വമേധയ നീക്കം ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read : Twitter raid india| 'ട്വിറ്റർ ഇന്ത്യയിലെ നിയമങ്ങൾ പാലിച്ചില്ല'; റെയ്‌ഡ് ചെയ്യാന്‍ ഇതാണ് കാരണമായതെന്ന് രാജീവ്‌ ചന്ദ്രശേഖർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.