മുംബൈ: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കറന്‍സിയായ 2000 രൂപ പിന്‍വലിച്ചതില്‍ 88 ശതമാനവും തിരിച്ചെത്തിയതായി അറിയിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). മെയ് മാസത്തിലെ പിന്‍വലിക്കല്‍ നടപടിക്ക് പിന്നാലെ 2000 രൂപയുടെ 88 ശതമാനം നോട്ടുകളും ബാങ്കിങ് സംവിധാനങ്ങളിലേക്ക് തിരിച്ചെത്തിയതായി ചൊവ്വാഴ്‌ചയാണ് (01.08.23) റിസർവ് ബാങ്ക് അറിയിച്ചത്. ഇതുപ്രകാരം 2023 ജൂലൈ 31 വരെ 3.14 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് തിരികെ എത്തിയതായും ആര്‍ബിഐ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 88 ശതമാനവും തിരിച്ചെത്തി. 2023 മാർച്ച് 31ന് 3.62 ലക്ഷം കോടി രൂപയായിരുന്ന പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ മൊത്തം മൂല്യമെങ്കില്‍ 2023 മെയ് 19ന് വ്യാപാരം അവസാനിച്ചപ്പോൾ 3.56 ലക്ഷം കോടി രൂപയായി കുറഞ്ഞു. മടങ്ങിയെത്തിയ 2000 നോട്ടുകളിൽ ഏതാണ്ട് 87 ശതമാനവും നിക്ഷേപങ്ങളുടെ രൂപത്തിലും ബാക്കി 13 ശതമാനം മറ്റ് മൂല്യമുള്ള നോട്ടുകളിലേക്ക് മാറിയെടുക്കലുമായിരുന്നുവെന്നും ആര്‍ബിഐ അറിയിച്ചു.
നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തിയതിയായ 2023 സെപ്‌റ്റംബർ 30ന് മുമ്പുള്ള ഏതാനും ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ, തങ്ങളുടെ പക്കലുള്ള 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനോ മാറ്റി വാങ്ങുന്നതിനോ അടുത്ത രണ്ട് മാസം ഉപയോഗപ്പെടുത്തണമെന്നും റിസർവ് ബാങ്ക് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മുമ്പ് ഗവര്‍ണറുടെ വിശദീകരണവും: 2000 രൂപ പിന്‍വലിച്ച നടപടിക്ക് പിന്നാലെ പ്രചാരത്തിലുണ്ടായിരുന്ന 50 ശതമാനം നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ജൂണില്‍ അറിയിച്ചിരുന്നു. 2023 മാര്‍ച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ കറന്‍സികളാണ് പ്രചാരത്തിലുണ്ടായിരുന്നതെന്നും എന്നാല്‍ പിന്‍വലിക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇതുവരെ 1.80 ലക്ഷം കോടി രൂപ ബാങ്കിങ് സംവിധാനങ്ങളിലേക്ക് മടങ്ങിയെത്തിയതായും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. 2000 രൂപ നോട്ടുകളില്‍ 85 ശതമാനവും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപമായാണ് വരുന്നതെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചോ 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുന്നതിനെക്കുറിച്ചോ ആർബിഐ ആലോചിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളിൽ ഭൂരിഭാഗവും സെപ്റ്റംബർ 30-നകം ബാങ്കുകളിലേക്ക് തിരികെയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
നിരോധനം ഇങ്ങനെ: ഇക്കഴിഞ്ഞ മെയ് 19 നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന സുപ്രധാന അറിയിപ്പ് റിസര്‍വ് ബാങ്ക് നടത്തുന്നത്. കറന്‍സി മാനേജ്‌മെന്‍റിന്‍റെ ഭാഗമായായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നും, ഇതുപ്രകാരം മെയ് 23 നകം ഈ നോട്ടുകള്‍ മാറ്റിയെടുക്കാമെന്നും (ഒറ്റത്തവണ 20,000 രൂപ വരെ) ആര്‍ബിഐ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല കറന്‍സി മാറ്റിയെടുക്കുന്നതിനും ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനും 2023 സെപ്‌റ്റംബര്‍ 30 വരെ സൗക്യമുണ്ടായിരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ 2018 - 2019ന് ശേഷം ആര്‍ബിഐ 2,000 നോട്ടുകൾ അച്ചടിച്ചിരുന്നില്ല. മാത്രമല്ല പ്രചാരത്തിലുണ്ടായിരുന്ന 2,000 നോട്ടുകളിൽ കൂടുതലും 2017 മാർച്ചിന് മുന്‍പ് പുറത്തിറക്കിയതുമാണ്. മാത്രമല്ല അവതരിപ്പിക്കുമ്പോള്‍ ഏതാണ്ട് അഞ്ച് വർഷമാണ് ആര്‍ബിഐ 2000 നോട്ടിന് നിശ്ചയിച്ചിരുന്ന 'ആയുസ്'. നിലവില്‍ പിന്‍വലിച്ച നോട്ടുകള്‍ ഇറങ്ങിയിട്ട് ഏഴ് വര്‍ഷമായി എന്നതുകൊണ്ടുതന്നെ സമയം അതിക്രമിച്ചതാണ് പിന്‍വലിക്കലിന് കാരണമെന്നാണ് ആര്‍ബിഐ നല്‍കുന്ന വിശദീകരണം.