ETV Bharat / bharat

നഗാവില്‍ കടുവ ആക്രമണം: 60കാരന്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് പരിക്ക്

author img

By ETV Bharat Kerala Team

Published : Jan 5, 2024, 4:08 PM IST

Tiger Attack in Nagaon  Assam tiger attack  നഗാവ് കടുവ ആക്രമണം  കടുവ ആക്രമണം
tiger-attack-in-assam-nagaon

Many instances of man-animal conflict: മനുഷ്യരുടെ ഉറക്കം കെടുത്തി ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍. കടുവയുടെ ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്‌ടമായി.

നഗാവ് (അസം) : സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണം വീണ്ടും ശക്തമാകുന്നു. നോനോയ് മേഖലയിലെ വേലൈ ഗ്രാമത്തില്‍ ഇറങ്ങിയ കടുവ ഒരാളെ കൊല്ലുകയും മറ്റൊരാളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തു (Tiger attack in Assam Nagaon). സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ പരിഭ്രാന്തി ഉയര്‍ന്നിട്ടുണ്ട്.

ആദിത്യ സൈകിയ എന്ന ആളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സത്യഫുക്കാന്‍ എന്നയാള്‍ക്ക് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് വേലൈ ഗ്രാമത്തില്‍ കടുവ ആക്രമണം ഉണ്ടായത്. പതിവുപോലെ കന്നുകാലികളുമായി പാടത്തേക്ക് പോകുന്നതിനിടെയായിരുന്നു ആദിത്യ എന്ന 60കാരനെ കടുവ ആക്രമിച്ചത്. വീടിന് സമീപത്തു വച്ചായിരുന്നു ആക്രമണം.

പരിക്കേറ്റ സത്യഫുക്കാന്‍ നാഗാവ് ഭോഗേശ്വരി ഫുകാനാനി ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല (Assam Nagaon). കടുവ ആക്രമണത്തിന് ശേഷം മേഖലയിലെ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. പകല്‍ പോലും ഇവര്‍ വീടിന് പുറത്ത് ഇറങ്ങുന്നില്ല.

മേഖലയില്‍ കടുവയുടെ സാന്നിധ്യമുള്ള വിവരം നേരത്തെ തന്നെ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും കടുവ സ്വൈര്യവിഹാരം നടത്തുകയാണ്. ഇനിയും ഇതിനെ പിടികൂടിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജീവനുകള്‍ നഷ്‌ടമാകുമെന്നും നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. കഴിഞ്ഞ കൊല്ലവും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ജീവനുകളാണ് മേഖലയില്‍ പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

കേരളത്തിലും കടുവ ആക്രമണം : വയനാട്ടിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ യുവ കര്‍ഷകന് ജീവന്‍ നഷ്‌ടമായിരുന്നു. പിന്നീട് പിടികൂടിയ നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. കടുവയ്ക്ക് പ്രത്യേക ഐസൊലേഷൻ സൗകര്യം ഉൾപ്പെടെ സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിരുന്നു.

വനംവകുപ്പിന്‍റെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്. പ്രജീഷ് എന്ന കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയതിനാൽ ഈ കടുവയെ വെടിവച്ച് കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ കടുവയെ കൊല്ലണമെന്ന പ്രദേശവാസികളുടെ ആവശ്യം വനംവകുപ്പ് തള്ളുകയായിരുന്നു.

മുഖത്ത് പരിക്കുണ്ടായിരുന്നതിനാല്‍ കടുവയ്‌ക്ക് ചികിത്സ നൽകിയതിനു ശേഷം ഐസൊലേഷൻ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. ഡി എഫ് ഒയും (divisional forest officer) ആർ ആർ ടി (rapid response team) അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. കടുവയ്ക്ക് വിദഗ്‌ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ ആർ. കീർത്തി അറിയിച്ചിരുന്നു.

Also Read: ഗുണ്ടല്‍പേട്ടയില്‍ മധ്യവയസ്‌കനെ കടുവ കൊന്നു തിന്നു

പിടികൂടിയ കടുവയെ ഏറെ വൈകിയാണ് ജീവനോടെ കൊണ്ട് പോകാന്‍ നാട്ടുകാര്‍ അനുവാദം നല്‍കിയത്. കൊല്ലപ്പെട്ട യുവാവിന്‍റെ ഒരു ബന്ധുവിന് വനം വകുപ്പില്‍ ജോലി നല്‍കുമെന്നും കുടുംബത്തിന് അരക്കോടി രൂപ സഹായധനമായി നല്‍കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കടുവയെ ജീവനോടെ നാട്ടുകാര്‍ വനപാലകര്‍ക്ക് വിട്ടുകൊടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.