ന്യൂഡല്‍ഹി: കര്‍ണാടക ഉപമുഖ്യമന്ത്രിയും പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ഇടക്കാല സ്‌റ്റേയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഡികെ ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐയുടെ അന്വേഷണം തടഞ്ഞുകൊണ്ട് കര്‍ണാടക ഹൈക്കോടതി നല്‍കിയ ഇടക്കാല സ്‌റ്റേയില്‍ ഇടപെടാനാണ് സുപ്രീംകോടതി വിസമ്മതിച്ചത്. ജസ്‌റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്.
സുപ്രീംകോടതിയില്‍ കണ്ടത്: ഇടക്കാല സ്‌റ്റേ ഉത്തരവില്‍ ഇടപെടാന്‍ തങ്ങള്‍ താല്‍പര്യപ്പെടുന്നില്ല. പ്രത്യേകിച്ചും ഹൈക്കോടതിക്ക് മുമ്പാകെ പരാതിക്കാരായ സിബിഐ തന്നെ ഇതിനോടകം സ്‌റ്റേ സംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചിരിക്കുമ്പോള്‍ അതിന് മുതിരുന്നില്ലെന്നും ബെഞ്ച് അറിയിച്ചു. സ്‌റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച അപേക്ഷയും അതിന് മുമ്പാകെ നിലനിൽക്കുന്ന അപ്പീലും രണ്ടാഴ്‌ചയ്ക്കകം കഴിയുന്നത്ര വേഗത്തില്‍ ഹൈക്കോടതി പരിഗണിച്ച് തീർപ്പാക്കുമെന്നും, അതുകൊണ്ടുതന്നെ സ്പെഷ്യൽ ലീവ് പെറ്റീഷൻ അതനുസരിച്ച് തീർപ്പാക്കുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു.
അതേസമയം ഡികെ ശിവകുമാറിനെതിരെയുള്ള കേസിലെ അന്വേഷണത്തിലുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ 2023 ജൂണ്‍ 12 നാണ് സിബിഐ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുമായെത്തുന്നത്.
കേസിന്‍റെ നാള്‍വഴികള്‍: കോൺഗ്രസ് നേതൃത്വം നല്‍കിയ മുന്‍ സർക്കാരിൽ ഊർജ മന്ത്രിയായിരിക്കെ 2013 ഏപ്രിൽ ഒന്ന് മുതൽ 2018 ഏപ്രിൽ 30 വരെ അറിയപ്പെടുന്ന വരുമാന സ്രോതസുകൾക്ക് ആനുപാതികമല്ലാതെ 74.93 കോടി രൂപയുടെ സ്വത്ത് ഡികെ ശിവകുമാർ അനധികൃതമായി സമ്പാദിച്ചതായാണ് സിബിഐ അവകാശപ്പെടുന്നത്. ഇതിന് പിന്നാലെ 2019 സെപ്റ്റംബർ 25ന് അന്നത്തെ ബിഎസ് യെദ്യൂരപ്പ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്മേല്‍ ഡികെ ശിവകുമാര്‍ ഹര്‍ജിയുമായി നീങ്ങുകയായിരുന്നു.
എന്നാല്‍ ഇതിനിടെ 2020 ഒക്‌ടോബറിൽ സിബിഐ ഡികെ ശിവകുമാറിനെതിരെ എഫ്ഐആർ ഫയൽ ചെയ്‌തിരുന്നു. ഇതിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച ഡികെ ശിവകുമാറിന് സർക്കാർ ഉത്തരവിന് മേലെ അടുത്ത വാദം കേൾക്കൽ തീയതി വരെ ഇടക്കാല സ്‌റ്റേ ഉണ്ടായിരിക്കുമെന്ന് 2019 സെപ്റ്റംബർ 25 ന് കോടതി അറിയിച്ചിരുന്നു.