ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ഥ കണക്ക് സർക്കാരിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ടുകളിലുള്ളതിനേക്കാള്‍ ആറോ ഏഴോ മടങ്ങ് കൂടുതലെന്ന് പഠനം. കൊവിഡ് മരണസംഖ്യ സംബന്ധിക്കുന്ന പഠനം സയൻസ് ജേണലാണ് പുറത്തുവിട്ടത്. 32 ലക്ഷം പേരാണ് ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചതെന്നും എന്നാൽ 483,178 മരണം മാത്രമാണ് സർക്കാർ കണക്കുകളിൽ ഉള്ളതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
2021 ഏപ്രിൽ ജൂൺ കാലയളവിലാണ് ഈ കൊവിഡ് മരണങ്ങളിൽ 71 ശതമാനവും സംഭവിച്ചതെന്നും രാജ്യത്ത് കൊവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്‌തിരുന്ന സമയമായിരുന്നു ഇതെന്നും പഠനത്തിൽ പറയുന്നു. ഈ കാലയളവിൽ കൊവിഡ് മരണ നിരക്ക് ഇരട്ടിയായി.
READ MORE: കുതിച്ചുയര്‍ന്ന് COVID 19 ; 1,41,986 പേർക്ക് കൂടി രോഗബാധ, 3071 പേര്‍ക്ക് ഒമിക്രോണ്‍
ദേശീയ തലത്തിൽ 1,40,000 പേരെ ടെലിഫോണിക് സർവേ നടത്തുകയും 200,000 പബ്ലിക് ആശുപത്രികളിലെ മരണങ്ങൾ സർക്കാരിന്‍റെ ഹെൽത്ത് മാനേജ്‌മെന്‍റ് ഇൻഫർമേഷൻ സിസ്റ്റത്തിലൂടെ ശേഖരിക്കുകയും പകുതിയിലധികം കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌ത പത്ത് സംസ്ഥാനങ്ങളിലെ സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം പരിശോധിക്കുകയും ചെയ്‌താണ് ശാസ്‌ത്രജ്ഞർ പഠനം പൂർത്തിയാക്കിയത്. ഇന്ത്യ, കാനഡ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.
ഈ സാഹചര്യത്തിൽ ആഗോള തലത്തിലെ കൊവിഡ് മരണനിരക്കിൽ ഇന്ത്യയിലെ മരണനിരക്ക് മുന്നിലെത്തും. പുതിയ കണക്കുകൾ പ്രകാരം ലോകാരോഗ്യ സംഘടന കൊവിഡ് മരണനിരക്ക് അപ്‌ഡേറ്റ് ചെയ്യുമെന്നും ഡോക്‌ടർ നോവോസാഡ് പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ രണ്ടാം തരംഗത്തേക്കാൾ ശക്തമായാണ് മൂന്നാം തരംഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ഡോക്‌ടർ പ്രഭാത് ഝാ പറഞ്ഞു.