പട്‌ന: അഗ്‌നിപഥ് റിക്രൂട്ട്മെന്‍റില്‍ പ്രതിഷേധിച്ച് ബിഹാറിലെ വിദ്യാര്‍ഥി സംഘടനകള്‍ നാളെ (ജൂണ്‍18) ബന്ദിന് ആഹ്വാനം ചെയ്തു. ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നീളുന്ന ബന്ദിന് മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡി പിന്തുണ പ്രഖ്യാപിച്ചു. സായുധ സേനയിലേക്ക് നാല് വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന അഗ്‌നിപഥ് പദ്ധതി ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്.
സൈന്യത്തില്‍ നല്‍കുന്ന ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് യുവാക്കളുടെ താല്‍പര്യത്തിന് ഹാനികരമാണെന്ന് ബിഹാര്‍ യൂണിറ്റ് പ്രസിഡന്‍റ് ജഗദാനന്ദ് സിംഗ് പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ച് തെരുവില്‍ സമരം ചെയ്യുന്നവരെ ഞങ്ങള്‍ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്‌ച ഗവർണർ ഫാഗു ചൗഹാനെ കണ്ട് നിവേദനം നല്‍കുമെന്ന് ലോക് ജനശക്തി പാർട്ടി പ്രസിഡന്റ് ചിരാഗ് പാസ്വാൻ പറഞ്ഞു.
സമാനമായ ആശങ്കകൾ ഉന്നയിച്ച് പാസ്വാൻ വ്യാഴാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും കത്തയച്ചിരുന്നു.
also read: അഗ്‌നിപഥ് പ്രതിഷേധം: ഹരിയാനയില്‍ ഇന്‍റർനെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ നിരോധിച്ചു