ETV Bharat / bharat

അനിശ്ചിതത്വത്തിലായി പാർലമെന്‍റ്; കക്ഷി നേതാക്കളുടെ യോഗം വിളിച്ച് രാജ്യസഭ ചെയർമാൻ

author img

By

Published : Mar 23, 2023, 7:58 AM IST

ബിജെപിയും പ്രതിപക്ഷവും തർക്കം തുടരുന്ന സാഹചര്യത്തിൽ ഇന്നും പാർലമെന്‍റ് സ്തംഭിക്കും. സമവായ ചർച്ചകൾക്കായി രാജ്യസഭാ ചെയർമാൻ സഭാ നേതാക്കന്മാരുടെ യോഗം വീണ്ടും വിളിച്ചു. ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ്

രാജ്യസഭ ചെയർമാൻ  രാജ്യസഭ  കോൺഗ്രസ്  പാർലമെന്‍റ്  ബിജെപി  ബജറ്റ് സെഷന്‍  ഇരുസഭകൾ  ജയറാം രമേശ്  രാഹുൽ ഗാന്ധി  ലോക്‌സഭാ സ്‌പീക്കർ  rahul gandhi  parliament  Rajya Sabha Chairman  meeting of floor leaders  JPC  BJP and opposition  Rajya Sabha
Rajya Sabha

ന്യൂഡൽഹി: നിലപാടുകളിൽ വിട്ടുവീഴ്‌ചയില്ലാതെ ബിജെപിയും പ്രതിപക്ഷവും തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ബജറ്റ് സെഷന്‍റെ രണ്ടാം സമ്മേളനത്തിന്‍റെ രണ്ടാം വാരത്തിലും പാർലമെന്‍റിലെ സ്തംഭനാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകില്ല. തർക്കം തുടരുന്ന സാഹചര്യത്തിൽ ഇരുസഭകളും ചേരുന്ന വ്യാഴാഴ്ച രാവിലെ 10 മണിക്ക് രാജ്യസഭ ചെയർമാൻ സഭ നേതാക്കന്മാരുടെ യോഗം വീണ്ടും വിളിച്ചിട്ടുണ്ട്. പാർലമെന്‍റ് പ്രവർത്തിക്കണമെന്നത് സർക്കാർ ഗൗരവപൂർവം പരിഗണിക്കുന്ന വിഷയമാണെങ്കിൽ തനിക്കെതിരായ ബിജെപിയുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ പാർട്ടി നേതാവ് രാഹുൽ ഗാന്ധിയെ അനുവദിക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭ സ്‌പീക്കർക്ക് കത്ത്: യുകെ സന്ദർന വേളയിൽ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി നിർബന്ധിച്ചതോടെ, മുൻ പാർട്ടി അധ്യക്ഷനെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ലോക്‌സഭ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു.

'മാർച്ച് 13ന് പാർലമെന്‍റ് സമ്മേളനത്തിൽ, സഭയിൽ അംഗങ്ങൾ കൂടിയപ്പോൾ രാജ്‌നാഥ് സിങ് ലോക്‌സഭയെ അഭിസംബോധന ചെയ്യുകയും മുൻകൂർ അറിയിപ്പ് നൽകാതെ പാർലമെന്‍റ് അംഗമായ രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുകയും ചെയ്തു. രാജ്‌നാഥ് സിംഗ് എൽഎസ് ചട്ടങ്ങളിലെ റൂൾ 352 (ii), റൂൾ 353 എന്നിവ വ്യക്തമായി ലംഘിച്ചു, അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതിന് നടപടി എടുക്കുന്നതിന് മുൻഗണന കൊടുക്കേണ്ടതുണ്ട്,' ഓം ബിർളയ്ക്ക് അയച്ച കത്തിൽ ടാഗോർ കൂട്ടിച്ചേർത്തു.

അപകീർത്തികരവും മാന്യമല്ലാത്തതുമായ പ്രസ്താവനകൾ നടത്തുമ്പോൾ രാജ്‌നാഥ് സിങ് വിവരങ്ങൾ ശേഖരിച്ചതിന്‍റെ ഉറവിടം നൽകിയിട്ടില്ലെന്നും രാഹുൽ ഗാന്ധിക്കെതിരായ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഡോക്യുമെന്‍ററിയോ തെളിവുകളോ ഹാജരാക്കിയിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. സ്വയം പ്രതിരോധിക്കാനോ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിരാകരിക്കാനോ രാഹുൽ ഗാന്ധിക്ക് അവസരം ലഭിച്ചിട്ടില്ലാത്തതിനാൽ രാഹുൽ ഗാന്ധിക്ക് നേരെ നടക്കുന്ന ഇത്തരം സ്വഭാവഹത്യ അനുവദിക്കുക മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നതെന്നും ടാഗോർ വ്യക്തമാക്കി.

രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങിന്‍റെയും പ്രഹ്ലാദ് ജോഷിയുടെയും പ്രസ്താവന നീക്കം ചെയ്യണമെന്ന് കോൺഗ്രസ് ലോക്‌സഭ എംപി അധീർ രഞ്ജൻ ചൗധരിയും മാർച്ച് 13ന് ലോക്‌സഭ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടിരുന്നു.

മറുപടിക്ക് അവസരം വേണമെന്ന് രാഹുൽ: ഭാരതീയ ജനത പാർട്ടി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനായി സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സ്പീക്കർക്ക് കത്തയച്ചിരുന്നു.

'ലോക്‌സഭയിൽ മുതിർന്ന മന്ത്രിമാർ എനിക്കെതിരെ ഉന്നയിച്ച തികച്ചും അടിസ്ഥാനരഹിതവും അന്യായവുമായ ആരോപണങ്ങളോട് പ്രതികരിക്കാൻ താങ്കളുടെ അനുമതി തേടി മാർച്ച് 17 ന് ഞാൻ താങ്കൾക്ക് കത്തെഴുതിയിരുന്നു. ഞാൻ വീണ്ടും അത്തരമൊരു അഭ്യർഥന നടത്തുകയാണ്. പാർലമെന്‍ററി പ്രാക്ടീസ് കൺവെൻഷനുകൾക്ക് കീഴിലാണ് ഞാൻ ഈ അനുമതി തേടുന്നത്. ഭരണഘടനാപരമായി ഉൾച്ചേർത്ത സ്വാഭാവിക നീതിയുടെ നിയമങ്ങളും ലോക്‌സഭയിലെ നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും പെരുമാറ്റ ചട്ടം 357 എന്നിവ പ്രകാരമാണ് ഞാൻ ആവശ്യം ഉന്നയിക്കുന്നത്,' രാഹുൽ ഗാന്ധി സ്പീക്കർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

പിടികൊടുക്കാതെ കോൺഗ്രസ്: ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ രാഹുൽ ഗാന്ധിയെ അനുവദിക്കുകയാണ് പാർലമെന്‍റിലെ സ്തംഭനാവസ്ഥ അവസാനിപ്പിക്കാനുള്ള വഴിയെന്ന് കോൺഗ്രസ് ബുധനാഴ്ച സൂചിപ്പിച്ചിരുന്നു. എന്നാലും, ഹിൻഡൻബർഗ്-അദാനി തർക്കത്തിൽ ജെപിസി (ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റി) അന്വേഷണം വേണമെന്ന നിരവധി പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും പാർട്ടി അറിയിച്ചിരുന്നു. രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ സംസാരിക്കാൻ അനുവദിച്ചാൽ ചർച്ച നടത്താമെന്നും മന്ത്രിമാരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തള്ളിക്കളയണമെന്നും ജയറാം രമേശ് പറഞ്ഞു. എന്നാൽ ജെപിസി വേണമെന്ന ആവശ്യത്തിൽ നിന്ന് പാർട്ടി പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജെപിസി ആവശ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുൽ ഗാന്ധിക്കെതിരെ വ്യാജ ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തിയതെന്ന് ജയറാം രമേശ് നേരത്തെ ആരോപിച്ചിരുന്നു. 'അവരുടെ തന്ത്രം 3ഡി ആണ്. വളച്ചൊടിക്കുക (Disort) , അപകീർത്തിപ്പെടുത്തുക (Defame), വഴിതിരിച്ചുവിടുക (Divert). അവർ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ വളച്ചൊടിച്ചു, അദ്ദേഹത്തെ അപകീർത്തിപ്പെടുത്തി, ഇപ്പോൾ അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നു,' ജയറാം രമേശ് പറഞ്ഞു.

പ്രശ്‌നങ്ങൾ സമവായത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എന്നാൽ അദാനി വിഷയത്തിൽ ജെപിസി വേണമെന്ന തങ്ങളുടെ ആവശ്യത്തിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾ വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. അദാനി വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്ക് അന്വേഷണം ആരംഭിക്കാമെന്ന തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ നിർദ്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് ചിരിയുണർത്തുന്നതാണെന്നും അത്തരം നിർദേശങ്ങളുടെ ഉദ്ദേശ്യം സർക്കാരിന് ക്ലീൻ ചിറ്റ് നൽകാനാണെന്നും ആവർത്തിച്ച ജയറാം രമേശ്, അദാനി വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രധാനമന്ത്രിയുടെ വീട്ടുപടിക്കലാണെന്നും സംസ്ഥാന സർക്കാരുകൾക്ക് അത് അന്വേഷിക്കാനാകില്ലെന്നും പറഞ്ഞു.

തുടർച്ചയായ സമവായ ചർച്ചകൾ: ഭരണ-പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ച വിഷയങ്ങളിൽ സഭയിലെ തർക്കം തീർക്കാൻ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ തിങ്കളാഴ്ച രണ്ടുതവണ രാജ്യസഭയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സഭാ നേതാക്കന്മാരുടെ യോഗം വിളിച്ചിരുന്നു. രാവിലെ 11.30ന് നടന്ന ആദ്യ യോഗത്തിൽ ബിജെപി, വൈഎസ്ആർസിപി, ബിജെഡി, ടിഡിപി നേതാക്കൾ പങ്കെടുത്തു. എന്നാൽ മറ്റ് പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തില്ല. രണ്ടാമത്തെ യോഗത്തിൽ ബിജെപിക്ക് പുറമെ നിരവധി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു.കൂടുതൽ കൂടിയാലോചനകളുടെ ഭാഗമായി മാർച്ച് 23 ന് രാവിലെ 10 മണിക്ക് സഭാ നേതാക്കന്മാരുടെ അടുത്ത യോഗം ചെയർമാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ ഒറ്റിക്കൊടുക്കുകയും ഈസ്റ്റ് ഇന്ത്യ കമ്പനിയെ സഹായിക്കുകയും ചെയ്‌ത മിർ ജാഫറുമായി രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്യാൻ ബിജെപി വക്താവ് സംബിത് പത്ര ചൊവ്വാഴ്‌ച ശ്രമിച്ചിരുന്നു. ബ്രിട്ടനിൽ നടത്തിയ പരാമർശങ്ങൾക്ക് രാഹുൽ ഗാന്ധി മാപ്പ് പറയേണ്ടിവരുമെന്ന് പത്ര പറഞ്ഞു.

മാർച്ച് 13 ന് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഭാഗം ആരംഭിച്ചത് മുതൽ പാർലമെന്‍റ് തുടർച്ചയായ പ്രതിസന്ധികൾ നേരിടുകയാണ്. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപിയും അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണത്തിന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെടുകയും സമവായ ചർച്ചകൾ എവിടെയുമെത്താത്ത സാഹചര്യവുമാണ് പ്രശ്‌നങ്ങളെ ഗുരുതരമാക്കുന്നത്. ഉഗാദി, ഗുഡി പദവ, ചൈത്ര ശുക്‌ലാഡി, ചേതി ചന്ദ്, നവ്രെഹ്, സജിബു ചീറോബ എന്നീ ഉത്സവങ്ങൾ കാരണം ബുധനാഴ്ച ഇരുസഭകളും സമ്മേളിച്ചില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.