ETV Bharat / bharat

Rajasthan Kota Hostels Security Systems സ്പ്രിങ് ഫാനുകളും സുരക്ഷാവലകളും; കോച്ചിങ് സിറ്റിയിലെ ആത്മഹത്യക്ക് 'കോട്ട കെട്ടാൻ' അധികൃതർ

author img

By ETV Bharat Kerala Team

Published : Aug 27, 2023, 6:15 PM IST

Spring loaded fans and nets installed in hostels in Kota, Rajasthan : രാജസ്ഥാനിലെ കോട്ടയില്‍ തുടർച്ചയായി വിദ്യാര്‍ഥികൾ ജീവനൊടുക്കുന്നതിന് പരിഹാരവുമായിട്ടാണ് ഉരുക്ക് കമ്പികൾ കൊണ്ട് നിർമിച്ച വലകൾ, സ്‌പ്രിങ് ലോഡഡ് ഫാനുകൾ തുടങ്ങിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്

Rajasthan Kota Hostels Security Systems  Rajasthan Kota  രാജസ്ഥാൻ കോട്ട  കോട്ട കോച്ചിങ് സിറ്റി  India coaching city Kota  Kota Hostels Security Systems  കോട്ട  രാജസ്ഥാൻ  Rajasthan  Kota  കൗമാരക്കാരുട ആത്മഹത്യ ഫാക്‌ടറി
Rajasthan Kota Hostels Security Systems

കോട്ട : ദേശീയ മാധ്യമങ്ങൾ 'കൗമാരക്കാരുട ആത്മഹത്യ ഫാക്‌ടറി' എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന ഇന്ത്യയുടെ 'കോച്ചിങ് സിറ്റി'യാണ് രാജസ്ഥാനിലെ കോട്ട (Kota, Rajasthan). പഠിച്ച് ഡോക്‌ടറോ എഞ്ചിനീയറോ ആകണമെന്ന തങ്ങളുടെ മാതാപിതാക്കളുടെ ആഗ്രഹസഫലീകരണത്തിനായാണ് കൗമാരക്കാർ കോട്ടയിലെ കോച്ചിങ് സെന്‍ററുകളിൽ പ്രവേശനം നേടുന്നത്. എന്നാൽ വലിയ സ്വപ്‌നങ്ങളുമായി ഇവിടെയെത്തുന്ന നിരവധി കുട്ടികൾ ഇവിടെവച്ച് ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്.

മത്സര പരീക്ഷകളുടെ തയ്യാറെടുപ്പിനായി കോട്ടയിലെത്തുന്ന വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് അധികൃതർ (Rajasthan Kota Hostels Security Systems). ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റ് (പിജി) കേന്ദ്രങ്ങളുടെയും ബാൽക്കണികളിലും ഇടനാഴികളിലും വലകൾ സ്ഥാപിക്കാനാണ് തീരുമാനം. ഇത്തരം ദാരുണമായ സംഭവങ്ങൾ ഒഴിവാക്കുന്നതിനായി താമസസ്ഥലങ്ങളുടെ പരിസരങ്ങളില്‍ ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഹോസ്റ്റൽ ഉടമകൾ വ്യക്തമാക്കി.

ഉരുക്ക് കമ്പികൾ കൊണ്ട് നിർമിച്ച വലകൾ; കെട്ടിടങ്ങളുടെ മുകളിലെ നിലകളിൽ നിന്ന് വിദ്യാർഥികൾ താഴോട്ട് ചാടിയാൽ തടയുന്നതിനായി എല്ലാ ഇടനാഴികളും ബാൽക്കണികളിലും കൂറ്റൻ വലകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വലകൾക്ക് 150 കിലോഗ്രാം വരെയുള്ള ഭാരം താങ്ങാനും താഴോട്ട് ചാടുന്നവരെ പരിക്കേൽക്കാതെ രക്ഷാകവചമായി നിലകൊള്ളാനും സാധിക്കുമെന്ന് വിശാലാക്ഷി റെസിഡൻസി ഉടമ വിനോദ് ഗൗതം പറഞ്ഞു. കോട്ടയിൽ എട്ട് നിലകളിലായി ഇരുന്നൂറിലധികം മുറികളുള്ള ഹോസ്റ്റൽ നടത്തുകയാണ് വിനോദ് ഗൗതം. ഫാനുകളിലെ പുതിയ സ്‌പ്രിങ് സാങ്കേതിക വിദ്യയും പുതുതായി സ്ഥാപിച്ച വലകളും അനിഷ്‌ട സംഭവങ്ങൾ തടയാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

എന്‍റെ ഹോസ്റ്റലിൽ ഇതുവരെ ഒരു ആത്മഹത്യയും നടന്നിട്ടില്ല. പക്ഷെ, ഞങ്ങൾ തയ്യാറായിരിക്കണം. എല്ലാ മാതാപിതാക്കളും കുട്ടികളുടെ കാര്യത്തിൽ വാചാലരാണ്. ഇത്തരം പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുന്നത് അവർക്ക് ആത്മവിശ്വാസം നൽകുന്നതാണ്. ഇത്തരം അനിഷ്‌ട കാര്യങ്ങളിൽ കുട്ടികൾ വഴിമാറി ചിന്തിക്കുമെന്നാണ് താൻ അനുമാനിക്കുന്നത്.

അതിനായി ഞങ്ങൾ ഉരുക്ക് കമ്പികൾ കൊണ്ട് നിർമിച്ച വലകൾ (Nets made of steel wires) സ്ഥാപിക്കുകയാണ്. വലകൾ പെട്ടെന്ന് ദൃശ്യമാകില്ലെങ്കിലും വളരെ ശക്തിയേറിയ ഈ വലകൾ ആധുനിക ഉപകരണങ്ങൾ ഇല്ലാതെ മുറിച്ചുമാറ്റാനോ നീക്കം ചെയ്യാനോ കഴിയില്ല. നിലവിൽ വലകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. മുംബൈയിലെ വിവിധ ബഹുനില കെട്ടിടങ്ങളിൽ ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇത് ചെലവേറിയ കാര്യമാണെങ്കിലും ജീവൻ രക്ഷിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്.

നേരത്തെ ഹോസ്റ്റലുകളിലെയും പേയിങ് ഗസ്റ്റ് കേന്ദ്രങ്ങളിലെയും സീലിങ് ഫാനുകളിൽ സ്‌പ്രിങ് (spring loaded fans) ഘടിപ്പിക്കാൻ അധികൃതർ നിർദേശം നൽകിയതിന് പിന്നാലെയാണ് വല സ്ഥാപിക്കാനുള്ള നിർദേശം വന്നിട്ടുള്ളത്. സ്പ്രിങ് ഘടിപ്പിച്ച ഫാനുകളിൽ കുരുക്കിട്ട് താഴേക്കു ചാടിയാൽ നിലത്തേക്ക് വലിഞ്ഞുനിൽക്കുന്ന തരത്തിലാണ് ഈ സാങ്കേതികവിദ്യ. ഇതുവഴി ഫാനുകളിൽ തൂങ്ങിയുള്ള ആത്മഹത്യകൾ ഒഴിവാക്കാമെന്നാണ് അധികൃതർ കരുതുന്നത്.

സ്‌പ്രിങ് ലോഡഡ് ഫാനിന്‍റെ പ്രവർത്തനം ഇങ്ങനെ; 20 കിലോയിൽ കൂടുതൽ ഭാരമുള്ള ഒരു വസ്‌തു ഫാനിൽ തൂക്കിയാൽ, അതിൽ ഘടിപ്പിച്ചിരിക്കുന്ന സ്പ്രിങ് വികസിക്കുന്ന തരത്തിലാണ് ഇതിന്‍റെ പ്രവർത്തനം. അതോടൊപ്പം സൈറൺ മുഴങ്ങുകയും ചെയ്യുന്നതോടെ അധികൃതർക്ക് വിവരം ലഭിക്കുകയും ചെയ്യും. 2017ൽ കോട്ട ഹോസ്റ്റൽസ് അസോസിയേഷൻ (Kota Hostel Association) ഈ ക്രമീകരണത്തെക്കുറിച്ച് ചർച്ച ചെയ്‌തിരുന്നു. എന്നാൽ നഗരത്തിൽ 25,000ത്തിലധികം പേയിങ് ഗസ്റ്റ് സൗകര്യങ്ങൾ ഉള്ളതിനാൽ ഇത് ജനപ്രീതി നേടിയിരുന്നില്ല.

രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനിയറിങ്, മെഡിക്കൽ സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി പരിശീലനം നൽകുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ കോച്ചിങ് ഹബ്ബാണ് കോട്ട. എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള ജോയിന്‍റ് എൻട്രൻസ് എക്‌സാം (JEE), മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ പ്രതിവർഷം രണ്ട് ലക്ഷത്തിലധികം കൗമാരക്കാരാണ് പഠനത്തിന്‍റെ കോർപറേറ്റ് ലോകമായ കോട്ടയിലേക്ക് എത്തുന്നത്.

ആത്മഹത്യ നിരക്കിൽ വർധനവ്; ഈ മാസം നാല് വിദ്യാർഥികൾ കൂടെ ആത്മഹത്യ ചെയ്‌തതോടെയാണ് കോച്ചിങ് സിറ്റി വീണ്ടും വാർത്തയിൽ ഇടംപിടിക്കുന്നത്. 2023 ലെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 20 വിദ്യാർഥികളാണ് കോട്ടയിലെ വിവിധ ഹോസ്റ്റലുകളിലായി ജീവിതം അവസാനിപ്പിച്ചത്. കോട്ടയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മരണനിരക്കാണ് എന്നതാണ് അധികാരികൾ പറയുന്നത്. കഴിഞ്ഞ വർഷം മരണസംഖ്യ 15 ആയിരുന്നു.

ഹോസ്റ്റലുകളിലും പിജി താമസ കേന്ദ്രങ്ങളിലും ഇത്തരം ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിന് പുറമെ വിദ്യാർഥികളിലെ മാനസിക സമ്മർദം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഒ പി ബങ്കർ വ്യക്തമാക്കി. 'കുട്ടികളുടെ പതിവ് മാനസിക പരിശോധനകൾ മുതൽ മാതാപിതാക്കളുമായി ഫലപ്രദമായ ആശയവിനിമയം അടക്കമുള്ള നടപടികൾ സ്വീകരിക്കും. സ്പ്രിങ് ഘടിപ്പിച്ച ഫാനുകൾ വിദ്യാർഥികളുടെ ആത്മഹത്യ ശ്രമം പരാജയപ്പെടുത്തുന്നതിൽ സഹായിക്കും. അങ്ങനെയുള്ള ശ്രമങ്ങൾ പരാജയപ്പെടുന്ന വിദ്യാർഥികൾക്ക് കൗൺസിലിങ് അടക്കമുള്ള കാര്യങ്ങൾ നൽകാൻ സാധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.