അല്ലൂരി സീതാരാമരാജു: ആന്ധ്രപ്രദേശില്‍ പാമ്പുകടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചത് തടിയിൽ തുണികെട്ടി (ഡോളിയില്‍ കിടത്തി) മൊബൈല്‍ വെളിച്ചത്തില്‍ ആറ് കിലോമീറ്റർ നടന്ന്. അല്ലൂരി സീതാരാമരാജു ജില്ലയിൽ ദബ്ബഗരുവു എന്ന സ്ഥലത്താണ് സംഭവം. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്താൻ റോഡില്ലാത്തതാണ് ഈ ദുരിതത്തിന് കാരണം.
അടിയന്തര സാഹചര്യത്തിൽ ഗ്രാമവവാസികളുടെ ഇടപെടൽ മൂലമാണ് രോഗിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായത്. സ്‌ട്രീറ്റ് ലൈറ്റുകളുടെ അസാന്നിധ്യവും ഇവിടത്തുകാർ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. മൊബൈൽഫോൺ വെളിച്ചത്തിന്‍റെ സഹായത്തോടെയാണ് പാമ്പുകടിയേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വാഹനങ്ങൾ കടന്നുപോകാൻ സാധിക്കുന്ന നല്ലൊരു റോഡ് നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇവർ പരാതിപ്പെടുന്നു.