ന്യൂഡല്‍ഹി: ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. സംഘടന തെരഞ്ഞെടുപ്പിലൂടെയാണ് കർണാടകയില്‍ നിന്നുള്ള നേതാവായ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 17ന് നടന്ന പോളിങിന് ശേഷം ഇന്ന് രാവിലെ എഐസിസി ആസ്ഥാനത്ത് നടന്ന വോട്ടെണ്ണലില്‍ മികച്ച ഭൂരിപക്ഷത്തിനാണ് ഖാർഗെയുടെ വിജയം.
മലയാളിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെയാണ് ഖാർഗെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു എന്നാരോപിച്ച് ശശി തരൂർ പരാതി നല്‍കിയെങ്കിലും കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ആ പരാതി തള്ളിയിരുന്നു. പരാജയപ്പെട്ടെങ്കിലും മികച്ച പോരാട്ടം നടത്തിയാണ് ശശി തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.
9497 വോട്ടുകൾ പോൾ ചെയ്യപ്പെട്ട തെരഞ്ഞെടുപ്പില്‍ ഖാർഗെ 7897 വോട്ടുകൾ നേടിയപ്പോൾ ശശി തരൂർ ആയിരത്തിലധികം വോട്ട് നേടി കരുത്ത് തെളിയിച്ചു. 416 വോട്ടുകൾ അസാധുവായി. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഖാർഗെയ്ക്ക് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ പിന്തുണയും ആശംസകളും നേർന്നു. സോണിയ ഗാന്ധി രണ്ട് പതിറ്റാണ്ടിലേറെയായി കോൺഗ്രസ് അധ്യക്ഷയായി തുടർന്ന ശേഷമാണ് കോൺഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടന്നത്.