ETV Bharat / bharat

75 Years Of Independence| സ്വാതന്ത്ര്യ സമരകാലത്ത് അഭയ കേന്ദ്രം, ഹിന്ദു-മുസ്‌ലിം ഐക്യത്തിന്‍റെ വേദിയായി മാറിയ ഡല്‍ഹിയിലെ ജമാ മസ്‌ജിദ്

author img

By

Published : Jan 30, 2022, 6:24 AM IST

വിഭജന കാലത്ത് ഹിന്ദു-മുസ്‌ലിം ഐക്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ച മൗലാന അബ്‌ദുല്‍ കലാം ആസാദ് അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ പ്രസംഗം നടത്തുന്നത് ഡല്‍ഹിയിലെ ജമാ മസ്‌ജിദിന്‍റെ പരിസരത്ത് നിന്നു കൊണ്ടായിരുന്നു

jama masjid link to freedom struggle  maulana speech at delhi jama masjid  hindu muslim unity jama masjid  swami shradhanand speech at jama masjid  ജുമാ മസ്‌ജിദ് മൗലാന അബ്‌ദുല്‍ കലാം ആസാദ് പ്രസംഗം  സ്വാതന്ത്ര്യ സമരം ഡല്‍ഹി ജുമാ മസ്‌ജിദ്  സ്വാമി ശ്രദ്ധാനന്ദ് ഹിന്ദു മുസ്‌ലീം ഐക്യം  ഡല്‍ഹി ജുമാ മസ്‌ജിദ്
75 Years Of Independence| സ്വാതന്ത്ര്യ സമരകാലത്ത് അഭയ കേന്ദ്രം, ഹിന്ദു-മുസ്‌ലീം ഐക്യത്തിന്‍റെ പര്യായമായി മാറിയ ഡല്‍ഹിയിലെ ജുമാ മസ്‌ജിദ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ സ്ഥിതി ചെയ്യുന്ന പുരാതന പള്ളികളിലൊന്നാണ് മസ്‌ജിദ് ഇ ജഹാൻ നുമാ, ജാമിയ മസ്‌ജിദ്, ജാമി മസ്‌ജിദ് എന്നി പേരുകളില്‍ അറിയപ്പെടുന്ന ജമാ മസ്‌ജിദ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണി കഴിപ്പിച്ച ജമാ മസ്‌ജിദിന് സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് അഭയം നല്‍കിയ ഒരു ചരിത്രം കൂടിയുണ്ട്.

സ്വാതന്ത്യ സമര ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് ഡല്‍ഹിയിലെ ജമാ മസ്‌ജിദിനുള്ളത്

ഒന്നാം സ്വാതന്ത്ര്യ സമരം പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്‌ലിമുകള്‍ ആരംഭിച്ചതെന്നായിരുന്നു ബ്രിട്ടീഷുകാരുടെ വാദം. നിരവധി പള്ളികള്‍ തകര്‍ത്ത ബ്രിട്ടീഷ് ഇക്കാലയളവില്‍ ജമാ മസ്‌ജിദ് പിടിച്ചെടുക്കുകയും ആരാധനക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തു. ഏറെക്കാലം അടഞ്ഞുകിടന്ന മസ്‌ജിദ് 1862ലാണ് ആരാധനക്കായി തിരികെ നല്‍കുന്നത്.

സ്വാതന്ത്ര്യം ലഭിച്ചെങ്കിലും വിഭജനമെന്ന മുറിവ് സമ്മാനിച്ചാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത്. വിഭജന കാലത്ത് ഹിന്ദു-മുസ്‌ലിം ഐക്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ച മൗലാന അബ്‌ദുല്‍ കലാം ആസാദ് അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ പ്രസംഗം നടത്തുന്നത് ഡല്‍ഹിയിലെ ജമാ മസ്‌ജിദിന്‍റെ പരിസരത്ത് നിന്നു കൊണ്ടായിരുന്നു.

'ഇന്ത്യയുടെ രാഷ്‌ട്രീയത്തിന്‍റെ മനോഭാവം മാറിയിരിക്കുന്നു. മുസ്‌ലീം ലീഗിന് ഇനി ഇവിടെ സ്ഥാനമില്ല. നന്നായി ചിന്തിക്കാനാകുമോ ഇല്ലയോ എന്നത് ഇപ്പോൾ നമ്മുടെ കൈയ്യിലാണ്. ഈ ചിന്ത മനസില്‍ വച്ചുകൊണ്ട്, നവംബർ രണ്ടാം വാരം രാജ്യത്തെ മുസ്‌ലീം നേതാക്കളെ ഡൽഹിയിലേക്ക് ഞാന്‍ ക്ഷണിച്ചിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നമ്മുടെ നന്മ നമ്മുടെ കയ്യിലാണ്,' പ്രസിദ്ധമായ ആ പ്രസംഗത്തില്‍ നിന്നുള്ള വരികളാണിത്.

അബുൽ കലാം ആസാദിനെ കൂടാതെ മറ്റൊരാള്‍ കൂടി ജമാ മസ്‌ജിദിന്‍റെ പരിസരത്ത് നിന്ന് കൊണ്ട് അന്ന് ചരിത്രപരമായ ഒരു പ്രസംഗം നടത്തി. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയുടെ ഹിന്ദു-മുസ്‌ലിം സാഹോദര്യം ദുർബലമാകാൻ തുടങ്ങിയപ്പോൾ, ഈ ജമാ മസ്‌ജിദിന്‍റെ പടിക്കെട്ടില്‍ നിന്നുകൊണ്ടാണ് സ്വാമി ശ്രദ്ധാനന്ദ സരസ്വതി (ഗംഗാ-ജമുനി തഹ്‌സീബ്) യഥാര്‍ഥ ഇന്ത്യന്‍ സ്വത്വത്തെ കുറിച്ച് വിളിച്ചു പറഞ്ഞത്.

ഹിന്ദു-മുസ്‌ലിം ഐക്യം വളർത്തുന്നതില്‍ ശ്രദ്ധാനന്ദ സരസ്വതി നടത്തിയ പ്രസംഗം ഇന്നും പ്രസക്തമാണ്. ഒരു ഹിന്ദു സന്യാസി ജമാ മസ്‌ജിദിന്‍റെ വേദിയിൽ നിന്ന് വേദമന്ത്രങ്ങൾ ചൊല്ലിയതും ചരിത്രത്തില്‍ ഇടംപിടിച്ചു.

ഇന്ത്യയുടെ സ്വത്വം നിലനിർത്തുന്നതിൽ ജമാ മസ്‌ജിദിന് നിര്‍ണായക പങ്കുണ്ട്. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജമാ മസ്‌ജിദിനെ കുറിച്ച് ഓര്‍ക്കാതെ സ്വാതന്ത്ര്യദിനാഘോഷം അപൂർണമാകും. ആരാധനക്ക് വേണ്ടി 1656ല്‍ സ്ഥാപിച്ച ജമാ മസ്‌ജിദിന് ഹിന്ദു-മുസ്‌ലിം ഐക്യം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക സ്ഥാനമുണ്ട്. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, ജമാ മസ്‌ജിദ് പങ്കുവക്കുന്ന സന്ദേശം വളരെ പ്രസക്തമാണ്.

അതിശയിപ്പിക്കുന്ന വാസ്‌തുശില്പവിദ്യ

നിര്‍മാണ വൈദഗ്ധ്യം കൊണ്ടും ഏറെ പ്രധാനമാണ് ഡല്‍ഹിയിലെ ഈ പുരാതന ആരാധനാലയം. പഴയ ഡൽഹിയിലെ ഏറ്റവും വലിയ പള്ളി കൂടിയായ ജമാ മസ്‌ജിദ് മുഗൾ ചക്രവർത്തിയായ ഷാജഹാന്‍റെ വാസ്‌തുവിദ്യയുടെയും സൗന്ദര്യബോധത്തിന്‍റേയും ഉത്തമ മാതൃക കൂടിയാണ്. മുഗള്‍ കാലഘട്ടത്തില്‍ പണികഴിപ്പിച്ച ഏറ്റവും മികച്ച വാസ്‌തുവിദ്യ ഉപയോഗിച്ചിരിക്കുന്നത് ഡല്‍ഹിയിലെ ജമാ മസ്‌ജിദിനാണെന്ന് നിസംശയം പറയാം.

65 മീറ്റർ നീളവും 35 മീറ്റർ വീതിയുമുള്ള മസ്‌ജിദില്‍ ഒരേസമയം 25,000 പേർക്ക് ഒരുമിച്ചിരുന്ന് നിസ്‌ക്കരിക്കാം. ഇതിന്‍റെ നടുമുറ്റം മാത്രം 100 ചതുരശ്ര മീറ്ററാണ്. നാല് പ്രവേശന കവാടങ്ങളും നാല് തൂണുകളും രണ്ട് മിനാരങ്ങളുമുള്ള മസ്‌ജിദ് ഏറെ മനോഹരമാണ്. ചെങ്കല്ലും വെള്ള മാർബിളും ഉപയോഗിച്ചാണ് മസ്‌ജിദ് നിർമിച്ചിരിക്കുന്നത്.

വെളുത്ത മാർബിളിന്‍റെ മൂന്ന് താഴികക്കുടങ്ങളിലെ കറുത്ത വരകൾ ദൂരെ നിന്ന് കാണാം. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്താണ് പ്രധാന ആരാധനാലയം. 260 തൂണുകളിലായി ഉയർന്ന ആര്‍ച്ചുകളും 15 മാർബിൾ താഴികക്കുടങ്ങളും ഉണ്ട്.

മസ്‌ജിദിന്‍റെ തെക്കുഭാഗത്തുള്ള മിനാരങ്ങളുടെ സമുച്ചയത്തിന് 1076 ചതുരശ്ര അടി വീതിയുണ്ട്. ഷാജഹാൻ 10 ലക്ഷം രൂപ മുടക്കിയാണ് മസ്‌ജിദ് നിർമിച്ചത്. 5,000 കരകൗശല വിദഗ്‌ധരുടെ അധ്വാനമാണ് ഡല്‍ഹിയിലെ ഈ പുരാധന ആരാധനാലയത്തിന് പിന്നിലുള്ളത്.

ചരിത്രം അറിയാത്തവര്‍ക്ക് ഇത് ഒരു ആരാധനാലയം മാത്രമാണ്. എന്നാല്‍ അത് പങ്കു വക്കുന്ന സന്ദേശം ഇന്ത്യ ഉയര്‍ത്തിപിടിക്കുന്ന മത സൗഹാര്‍ദത്തിന്‍റേയും ബഹു സ്വരതയുടേതുമാണ്.

Also read: 75 Years Of Independence | 'സ്വാതന്ത്ര്യം തന്നെ പേര്, സ്വാതന്ത്ര്യം തന്നെ ജീവിതം'; ധീരതയുടെ പര്യായമായി ജ്വലിച്ച് ആസാദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.