ETV Bharat / bharat

തുഷാർ വെള്ളാപ്പള്ളി എം.എല്‍.എമാരെ ബിജെപിയിൽ എത്തിക്കാൻ ശ്രമിച്ചുവെന്ന് കെ.എസി.ആര്‍: ഒളിക്യാമറ ദൃശ്യം പുറത്തു വിട്ടു

author img

By

Published : Nov 4, 2022, 8:56 AM IST

Updated : Nov 4, 2022, 11:53 AM IST

KCR
KCR

ഇപ്പോൾ നാല് സർക്കാരുകളെ അതായത് തെലങ്കാന, ഡൽഹി, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവയെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെന്നും കെസിആര്‍ പുറത്തുവിട്ട വീഡിയോയിലുള്ളവര്‍ സംസാരിക്കുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപിയുടെ ‘ഓപ്പറേഷൻ കമല’യ്ക്കു പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്ന ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. കൂറുമാറ്റാനായി ടി.ആർ.എസ് നേതാക്കളുമായി തുഷാർ സംസാരിച്ചുവെന്നും കെ.സി.ആര്‍ ആരോപിച്ചു. ടി.ആർ.എസ് എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.

എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ

നാലു എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്നുപേരെ കോടിക്കണക്കിനു രൂപയുമായി പൊലീസ് ഒക്ടോബര്‍ 26ന് പിടികൂടിയിരിന്നു. രെഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹർഷവർധൻ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നീ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവരെയാണു പൊലീസ് പിടികൂടിയത്. ഈ സംഭവം തെലങ്കാന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് തെലങ്കാന മുഖ്യമന്ത്രി വാർത്ത സമ്മേളനം വിളിച്ച് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവിട്ടത്.

എംഎൽഎമാരെ നൂറു കോടി രൂപ നൽകി ബിജെപി പാളയത്തിലെത്തിക്കാനായിരുന്നു ശ്രമമെന്ന് കെ.സി.ആര്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഫോൺ രേഖകളും അദ്ദേഹം പുറത്തുവിട്ടു. സി.ബി.ഐ. ഇ.ഡി. ഉൾപ്പെടെയുള്ളവർ തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് തുഷാർ പറഞ്ഞുവെന്നും കെ ചന്ദ്രശേഖര റാവു ആരോപിച്ചു. ബിജെപി ഇതര സർക്കാരുകളെ താഴെയിറക്കുന്നതിനെപ്പറ്റിയാണ് ദൃശ്യങ്ങളിൽ പറയുന്നത്. ഞങ്ങൾ ഇതിനകം എട്ട് സംസ്ഥാന സര്‍ക്കാരുകളെ താഴെയിറക്കി. ഇപ്പോൾ നാല് സർക്കാരുകളെ അതായത് തെലങ്കാന, ഡൽഹി, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവയെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ദൃശ്യങ്ങളിൽ പറയുന്നത്.

ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് ചന്ദ്രശേഖര റാവു കടന്നു. തെലങ്കാന ഹൈക്കോടതിക്ക് വിവരങ്ങളൊക്കെ കൈമാറിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് തെളിവുകൾ കൈമാറുമെന്നും എല്ലാ അന്വേഷണ ഏജൻസികൾക്കും കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയോട് അഭ്യർഥനയുമായി കെസിആർ: ഒരു രാഷ്ട്രീയ സഹപ്രവർത്തകൻ എന്ന നിലയിൽ, ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്ന വ്യക്തി എന്ന നിലയിൽ, ഈ ദുഷ്പ്രവൃത്തിയും ആക്രമണവും അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെടുന്നതായി കെസിആർ പറഞ്ഞു. ജനാധിപത്യത്തിന്‍റെ അന്തസ് സംരക്ഷിക്കാൻ അദ്ദേഹം അഭ്യർഥിച്ചു.

ഈ കൊള്ളരുതായ്‌മയും ആക്രമണവും നിർത്തു. ജനാധിപത്യത്തിന്‍റെ അന്തസ് സംരക്ഷിക്കൂ. ഈ സംഭവത്തിൽ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്‌ത് പ്രോസിക്യൂട്ട് ചെയ്യുണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ കൊന്നൊടുക്കി, തകരുന്ന സംസ്ഥാന സർക്കാരുകളെക്കൊണ്ട് നിങ്ങൾ എന്താണ് നേടാൻ ആഗ്രഹിക്കുന്നത്. ഇത് രാജ്യത്തിനോ മറ്റാർക്കും ഒരു ഗുണവും ചെയ്യില്ലെന്നും കെസിആർ ചൂണ്ടിക്കാട്ടി.

ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സാധ്യമായ എല്ലാ വിധത്തിലും നടപടിയെടുക്കണമെന്ന് ജുഡീഷ്യറിയോട് കെസിആർ ആവശ്യപ്പെട്ടു. മുൻ തെരഞ്ഞെടുപ്പുകളിൽ ഈ വിഷയം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിന് വിമർശിക്കപ്പെടുന്നതിനുപകരം പോളിങ് അവസാനിച്ചതിന് ശേഷമാണ് എംഎൽഎമാരെ വിലയ്‌ക്കെടുക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയതെന്ന് കെസിആർ വ്യക്തമാക്കി.

കേസിൽ പിടിയിലായ മൂന്ന് പേർക്കെതിരെ സൈബരാബാദ് പൊലീസ് എഫ്ഐആർ ഫയൽ ചെയ്‌തു. ഇവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി വാഗ്‌ദാനം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തു. എന്നാൽ സംഭവം ബിജെപി നിഷേധിക്കുകയാണ്.

Last Updated :Nov 4, 2022, 11:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.