ബെംഗളൂരു: കർണാടകയില്‍ കോൺഗ്രസ് മുന്നേറ്റം. നഗര-ഗ്രാമ മേഖലകളില്‍ ഒരേ പോലെ മുന്നേറ്റം നടത്തി കേവല ഭൂരിപക്ഷമായ 113 സീറ്റ് എന്ന മാന്ത്രിക സംഖ്യ കോൺഗ്രസ് മറികടന്നു. 116 സീറ്റുകളിലാണ് കോൺഗ്രസ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. 73 സീറ്റുകളില്‍ മാത്രമാണ് ബിജെപി ലീഡ്. ജെഡിഎസ് 24 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 11 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 224 സീറ്റുകളിലേക്കാണ് കർണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
എട്ട് മന്ത്രിമാർ പിന്നില്‍: മന്ത്രിമാരായ സോമശേഖറും സോമണ്ണയും പിന്നിലാണ്. ഇതുവരെ എട്ട് മന്ത്രിമാർ പിന്നിലാണെന്നാണ് വിവരം.
കോൺഗ്രസ് ക്യാമ്പില്‍ ആഘോഷം: വിജയിക്കുന്ന എംഎല്‍എമാർക്ക് ബെംഗളൂരുവില്‍ എത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നല്‍കിയതായാണ് വിവരം. കുതിരക്കച്ചവടം തടയുക എന്നതാണ് ലക്ഷ്യം. അതേസമയം ബിജെപിയില്‍ നിന്ന് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാർ വോട്ടെണ്ണലില്‍ പിന്നിലാണെന്നാണ് വിവരം.
224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ജനവിധി കാത്തിരിക്കുന്നത്. സർക്കാർ രൂപീകരിക്കാൻ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയാണ് കർണാടകയിൽ ഉണ്ടാവുകയെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ.