ന്യൂഡൽഹി: ഇന്ത്യ- ബംഗ്ലാദേശ് പ്രശ്‌ന ബാധിത അതിർത്തികളിൽ ഇരു രാജ്യങ്ങളുടേയും സംയുക്ത സേന പട്രോളിങ് നടത്താനും പൊതുവായ അതിർത്തി വേലികൾ നിർമ്മിക്കാനും ധാരണ. 51ആമത് ബിഎസ്എഫ്- ബിജിബി( ബോർഡർ ഗാർഡ് ബംഗ്ലാദേശ് ) ഡയറക്‌ടർ ജനറൽ തല ചർച്ചയിലാണ് തീരുമാനം.
ബംഗ്ലാദേശ് രൂപീകരിച്ചതിന്‍റെ അമ്പതാം വർഷത്തിൽ നടക്കുന്ന ചർച്ചകൾ ഡിസംബർ 22നാണ് ആരംഭിച്ചത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ചർച്ച ഇന്ന് അവസാനിക്കും. ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത് ബിഎസ്എഫ് ഡയറക്‌ടർ ജനറൽ രാകേഷ് അസ്‌താനയാണ്. ഫലപ്രദമായ ചർച്ചകൾ അതിർത്തിയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലേക്ക് നയിക്കുമെന്നും അത് അതിർത്തിയിലെ ജനങ്ങളുടെ ക്ഷേമത്തിൽ നിർണായകമാണെന്നും ബിഎസ്‌എഫ് അറിയിച്ചു.