ETV Bharat / bharat

ഐഎൻഎക്‌സ് മീഡിയ കേസ് : കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്‍റെ 11.04 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

author img

By

Published : Apr 19, 2023, 9:58 AM IST

Updated : Apr 19, 2023, 11:52 AM IST

INX media case  ഐഎൻഎക്‌സ് മീഡിയ കേസ്  കാർത്തി ചിദംബരത്തിന്‍റെ സ്വത്ത് ഇഡി കണ്ടുകെട്ടി  2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം
ഐഎൻഎക്‌സ് മീഡിയ കേസ്

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കർണാടകയിലെ കൂർഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പടെയുള്ള സ്വത്ത് വകകളാണ് ഇഡി കണ്ടുകെട്ടിയത്

ന്യൂഡൽഹി : ഐഎൻഎക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്‍റെ 11.04 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കർണാടകയിലെ കൂർഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പടെയുള്ള സ്വത്ത് വകകളാണ് ഇഡി കണ്ടുകെട്ടിയത്. വിവരങ്ങൾ ഇഡി ചൊവ്വാഴ്‌ച വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു.

ഏജൻസി പറയുന്നതനുസരിച്ച് എംഎസ് അഡ്വാന്‍റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ (എഎസ്‌സിപിഎൽ) പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് (പിഎംഎൽഎ) പ്രകാരമുള്ള നടപടികൾ ഇഡി ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാനിയമം, അഴിമതി നിരോധന നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രജിസ്റ്റർ ചെയ്‌ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രേഖപ്പെടുത്തി നടപടികൾ ആരംഭിച്ചത്.

ഇഡി നടത്തിയ അന്വേഷണത്തിൽ, എംഎസ് ഐഎൻഎക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് നേരിട്ടും അല്ലാതെയും നിയമവിരുദ്ധമായ പ്രവർത്തികൾ നടന്നിട്ടുണ്ടെന്ന തെളിവുകൾ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറിയിച്ചു. പ്രതിയായ കാർത്തി ചിദംബരത്തിന്‍റെ നിയന്ത്രണത്തിലുള്ള നിരവധി ഷെൽ കമ്പനികൾ വഴി പി ചിദംബരം ഫോറിൻ ഇൻവെസ്‌റ്റ്‌മെന്‍റ് പ്രമോഷൻ ബോർഡ് (എഫ്‌ഐപിബി) അനുമതി നേടിയിട്ടുണ്ട്. അനധികൃതമായി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകൾ ഇതിനോടകം കമ്പനി നടത്തിയിട്ടുണ്ട്. പണം വിദേശ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ച് വിടുകയാണിവർ ചെയ്‌തത്. കാർത്തി ചിദംബരം നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്ന വിവിധ ഷെൽ കമ്പനികൾ മുഖേന വിദേശത്തുള്ള വിവിധ സ്വത്തുക്കളിലും കമ്പനികളുടെ ഓഹരികളിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇഡി പറയുന്നു.

എന്താണ് ഐഎൻഎക്‌സ് മീഡിയ കേസ്?: നിരവധി അഴിമതി ആരോപണങ്ങളിൽ മുങ്ങിയാണ് യുപിഎ സർക്കാർ അധികാരത്തിൽ നിന്നൊഴിയുന്നത്. യുപിഎ സർക്കാരിൽ അഴിമതിയാരോപണങ്ങൾ കേട്ടു തുടങ്ങിയതിൽ പ്രമുഖ സ്ഥാനത്തായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരം. ഐഎന്‍എസ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ സർക്കാർ ചട്ടങ്ങൾ ലംഘിച്ച് പി ചിദംബരം അനുവാദം നൽകിയെന്നാണ് കേസ്.

ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് നിയമപ്രകാരം 4.62 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുവാദമേയുള്ളൂ. എന്നാൽ ഈ പരിധി മറികടന്ന് 305 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് കമ്പനി നേടിയത്. ഈ അഴിമതി ആരോപണം നടക്കുന്ന കാലത്ത് പി ചിദംബരമായിരുന്നു ധനമന്ത്രി. ഇടപാട് നടക്കാൻ ചിദംബരം വഴിവിട്ട ഇടപാടുകൾ നടത്തിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

ധനവകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയത് മന്ത്രി ഇടപെട്ടുകൊണ്ടാണെന്ന് സിബിഐ അന്ന് കണ്ടെത്തുകയും പി ചിദംബരത്തെ 2019ൽ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തനിക്കെതിരെ രാഷ്‌ട്രീയ ആക്രമണം നടത്തുകയാണെന്നായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം. തന്നെ രാഷ്ട്രീയ കാരണങ്ങളാല്‍ ലക്ഷ്യമിടുകയാണെന്നും ചിദംബരം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് 2018ൽ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു. 23 ദിവസമാണ് സിബിഐ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്‌തത്.

Last Updated :Apr 19, 2023, 11:52 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.