ETV Bharat / bharat

രാജ്യത്തെ കട ബാധ്യതയും ജിഡിപിയും തമ്മിലുള്ള അനുപാതം 16% വർധിച്ചെന്ന് ഐഎംഎഫ്

author img

By

Published : Apr 8, 2021, 10:28 PM IST

2019ന്‍റെ അവസാനം കൊവിഡ് വ്യാപനത്തിന് മുമ്പ് ഇന്ത്യയുടെ കടബാധ്യത ജിഡിപിയുടെ 74 ശതമാനമായിരുന്നു. 2021ൽ എത്തിയപ്പോഴേക്കും ഇത് 90 ശതമാനമായി. വലിയ വർധനയാണ് അനുപാതത്തിൽ ഉണ്ടായത്.

India's debt to GDP ratio  IMF  COVID-19  economic recovery  Paolo Mauro  കട ബാധ്യതയും ജിഡിപിയും തമ്മിലുള്ള അനുപാതം  കട ബാധ്യത  ജിഡിപി  ഐഎംഎഫ്
രാജ്യത്തെ കട ബാധ്യതയും ജിഡിപിയും തമ്മിലുള്ള അനുപാതം 16% വർധിച്ചെന്ന് ഐഎംഎഫ്

വാഷിങ്ടൺ: ഇന്ത്യയുടെ കട ബാധ്യതയും ജിഡിപിയും തമ്മിലുള്ള അനുപാതം കൊവിഡ് കാലത്ത് 16% വർധിച്ചെന്ന് അന്താരാഷ്‌ട്ര നാണയനിധി(ഐഎംഎഫ്). ഐ‌എം‌എഫിന്‍റെ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ പൗളോ മൗറോ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ ബുധനാഴ്‌ച മാധ്യമ പ്രവർത്തകരുമായി പങ്കുവെച്ചത്. 2019ന്‍റെ അവസാനം കൊവിഡ് വ്യാപനത്തിന് മുമ്പ് ഇന്ത്യയുടെ കടബാധ്യത ജിഡിപിയുടെ 74 ശതമാനമായിരുന്നു. 2021ൽ എത്തിയപ്പോഴേക്കും ഇത് 90 ശതമാനമായി. വലിയ വർധനയാണ് അനുപാതത്തിൽ ഉണ്ടായത്. ഒരു രാജ്യത്തിന്‍റെ കടം വീട്ടൽ ശേഷി കണക്കാക്കുന്നത് ജിഡിപിയുടെ എത്ര ശതമാനമാണ് കട ബാധ്യത എന്നതിനെ അടിസ്ഥാനമാക്കിയാണ്.

ലോകത്തിലെ വളർന്നുവരുന്ന മറ്റ് വിപണികളും വികസിത സമ്പദ്‌വ്യവസ്ഥകളും ഇതേ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പൗളോ മൗറോ അറിയിച്ചു. ഞങ്ങളുടെ പഠനത്തിൽ ഇന്ത്യയുടെ കട ബാധ്യതയും ജിഡിപിയും തമ്മിലുള്ള അനുപാതം ക്രമേണ കുറഞ്ഞുവരും. രാജ്യത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുന്നതിന് അനുസരിച്ച് അനുപാതം 80 ശതമാനത്തിലേക്ക് എത്തും. വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കുന്നതിനാണ് ഇപ്പോൾ ഐഎംഎഫ് പരിഗണന. പ്രത്യേകിച്ച് ഏറ്റവും ദുർബലരായവരെ സഹായിക്കുന്നതിന്, പൗളോ മൗറോ അറിയിച്ചു.

രാജ്യത്തെ സാമ്പത്തിക രംഗം നിയന്ത്രണത്തിലാണെന്ന് ജനങ്ങളെയും നിക്ഷേപകരെയും ബോധിപ്പിക്കേണ്ടത് പ്രധാനമാണ്. അതിനായി ഇടക്കാല ധന നയങ്ങൾ ആവിഷ്‌കരിക്കണം. ഇന്ത്യ ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞു. വരും വർഷങ്ങളിൽ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന് അനുസരിച്ച് ബജറ്റ് കമ്മി കുറയും. ലോകത്താകമാനം വളർന്നുവരുന്ന വിപണികളിലെ അസമത്വങ്ങളും കടബാധ്യതയും കണക്കിലെടുക്കുമ്പോൾ ഇടക്കാലങ്ങളിലേക്കായി പണം സമാഹരിക്കുന്നതിനാണ് പ്രാധാന്യമെന്നും പൗളോ മൗറോ കൂട്ടിച്ചേർത്തു.

വരുമാനവും ചെലവും തമ്മിലുള്ള വിടവ് വർധിക്കുന്നതും സാമ്പത്തിക രംഗത്തെ സങ്കോചവും ലോകത്താകമാനം കടബാധ്യത ജിഡിപിയുടെ 97 ശതമാനമായി ഉയർത്തിയെന്ന് ഐ‌എം‌എഫ് ധനകാര്യ വകുപ്പ് ഡയറക്‌ടർ വിറ്റർ ഗാസ്പർ പറഞ്ഞു. ഇത് 2021ൽ പതിയെ 99 ശതമാനത്തിലേക്ക് എത്തുമെന്നും ഗാസ്‌പർ പറഞ്ഞു. 2020ലെ ധനനയം സാമ്പത്തിക പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും തൊഴിലില്ലായ്‌മയുടെ ആഘാതം കുറയ്‌ക്കുന്നതിനും സാഹായകരമായി. ഇത് മഹാ മാന്ദ്യത്തിലേക്ക് ലോകത്തെ തള്ളിവിടുന്നതിനെ തടഞ്ഞുനിർത്തി. ശക്തമായ സാമ്പത്തിക അടിത്തറയുള്ള രാജ്യങ്ങൾ 2020ൽ കൂടുൽ ധനസഹായം നൽകിയെന്നും ഗാസ്പർ അറിയിച്ചു. അത്തരം രാജ്യങ്ങൾക്ക് ധനസഹായം കൂടുതൽ കാലം നീട്ടാനാകുമെന്നും നയരൂപീകരണത്തിൽ അവർക്ക് കൂടുതൽ സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളർന്നുവരുന്ന വിപണികളെ ഒരു ഗ്രൂപ്പായി പരിഗണിക്കുമ്പോൾ ധനനയ രൂപീകരണത്തിൽ ഓരോ രാജ്യങ്ങളുടെയും നിലവിലെ സാഹചര്യങ്ങളാണ് പരിഗണിക്കേണ്ടത്. രാജ്യത്തിന്‍റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന നയ രൂപീകരണം പ്രധാനമാണ്. തീർച്ചയായും റിസ്‌ക് എന്ന ഘടകം ഉണ്ട്. അംഗങ്ങളായുള്ള രാജ്യങ്ങളുടെയും വിപണികളുടെയും ആത്മവിശ്വാസം വീണ്ടെടുക്കേണ്ട സാഹചര്യങ്ങളിൽ ഐഎംഎഫ് അതിനും തയ്യാറാണെന്നും ഒരു ട്രില്യണ്‍ യുഎസ് ഡോളറിന്‍റെ സാമ്പത്തിക ശേഷി സംഘടനയ്‌ക്ക് ഉണ്ടെന്നും ധനകാര്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.