ETV Bharat / bharat

Himachal Rain | ബിയാസ് നദിയിലെ ജലനിരപ്പ് ഉയരുന്നു, മാണ്ഡിയില്‍ 6 പേര്‍ ഒറ്റപ്പെട്ടു; ജനങ്ങളോട് വീട്ടില്‍ കഴിയാന്‍ മുഖ്യമന്ത്രി

author img

By

Published : Jul 10, 2023, 11:04 AM IST

Updated : Jul 10, 2023, 2:18 PM IST

നിലവില്‍ പ്രളയ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ഈ മുന്നറിയിപ്പിനെ ബലപ്പെടുത്തുന്ന രൂപത്തിലാണ് സംസ്ഥാനത്ത് തീവ്രമഴ പെയ്യുന്നത്

Himachal Heavy Rain  several stranded due to rise in Sea water level  ബിയാസ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നുതന്നെ  മാണ്ഡിയില്‍ 6 പേര്‍ ഒറ്റപ്പെട്ടു  പ്രളയ മുന്നറിയിപ്പ്
Himachal Heavy Rain

ഹിമാചൽ പ്രദേശിന് പ്രളയ മുന്നറിയിപ്പ്

മാണ്ഡി: പ്രളയ മുന്നറിയിപ്പ് നിലനില്‍ക്കുന്ന ഹിമാചൽ പ്രദേശിലെ ബിയാസ് നദിയിലെ ജലനിരപ്പ് വന്‍തോതില്‍ ഉയർന്നിരിക്കുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, മാണ്ഡി ജില്ലയിലെ നാഗ്വെയ്‌നില്‍ വിവിധ ഇടങ്ങളിലായി ആറ് പേര്‍ ഒറ്റപ്പെട്ടു. ഇവര്‍ക്കായുള്ള രക്ഷാപ്രവർത്തനം ഊര്‍ജിതമായി നടന്നുവരികയാണ്. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അതിതീവ്ര മഴ പെയ്യുകയാണ്.

ഞായറാഴ്‌ച (ജൂലൈ ഒന്‍പത്) 19 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. വൻതോതില്‍ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും പാലങ്ങൾ ഒലിച്ചുപോയതായുമുള്ള നിരവധി വാര്‍ത്തകളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്ര മഴയെ തുടര്‍ന്ന്, വന്‍തോതില്‍ നാശനഷ്‌ടമുണ്ടായ സംസ്ഥാനങ്ങളിലൊന്നാണ് ഹിമാചൽ പ്രദേശ്.

'മുഴുവന്‍ ജനങ്ങളോടും എനിക്ക് പറയാനുള്ളത്...': മുൻകരുതൽ നടപടിയുടെ ഭാഗമായി അടുത്ത 24 മണിക്കൂർ വീടിനുള്ളിൽ തന്നെ തുടരാൻ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു ഇന്ന് ജനങ്ങളോട് അഭ്യർഥിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫിസിന്‍റെ ട്വിറ്റർ ഹാൻഡിലില്‍ പോസ്റ്റ് ചെയ്‌ത വീഡിയോ സന്ദേശത്തിലാണ് സുഖ്‌വീന്ദർ സിങ് സുഖു ഇക്കാര്യം പറയുന്നത്. 'സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളോടും എനിക്ക് അഭ്യർഥിക്കാനുള്ളത്, അടുത്ത 24 മണിക്കൂർ വീട്ടിൽ തന്നെ നില്‍ക്കണം എന്നുള്ളതാണ്. കാരണം വളരെ ശക്തമായ മഴയാണ് വരുന്ന മണിക്കൂറുകളില്‍ പ്രതീക്ഷിക്കുന്നത്.' - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

'എംഎല്‍എമാര്‍ ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കണം': ഏത് അടിയന്തര സാഹചര്യത്തിലും ജനങ്ങൾക്ക് ബന്ധപ്പെടാന്‍ കഴിയുന്ന 1100, 1070, 1077 എന്നീ മൂന്ന് ഹെൽപ്‌ ലൈനുകൾ സർക്കാർ ആരംഭിച്ചതായി ഹിമാചൽ മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ സഹായിക്കാൻ താൻ രാപ്പകലില്ലാതെ തയ്യാറെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. താഴെത്തട്ടിലുള്ള ആളുകളെ സഹായിക്കാനും അതത് മണ്ഡലങ്ങളിൽ ക്യാമ്പ് ചെയ്യാനും ഹിമാചൽ മുഖ്യമന്ത്രി നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ടു.

ALSO READ | ഉത്തരേന്ത്യയിൽ നാശം വിതച്ച് കനത്ത മഴ; രണ്ട് ദിവസത്തിനിടെ 14 മരണം, ഡൽഹിയിൽ രേഖപ്പെടുത്തിയത് റെക്കോഡ് മഴ

ദയവായി ഈ ദുരന്ത സമയത്ത് ആളുകളെ സഹായിക്കാനും നഷ്‌ടം സംഭവിച്ചവര്‍ക്ക് ആശ്വാസം ലഭിക്കുന്നത് ഉറപ്പാക്കാനും തയ്യാറാവണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോടായി പറഞ്ഞു. രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയും ജമ്മു കശ്‌മീരും ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും തുടരുന്ന കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായത് ഹിമാചലിലാണ്. ദുരന്തത്തിൽ 14 പേരാണ് മരിച്ചത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് സംസ്ഥാനത്തുണ്ടായത്.

ALSO READ | Himachal Heavy Rain | കനത്ത മഴ: നദിക്ക് സമീപം നിർത്തിയിട്ട കാർ ഒഴുക്കിൽപ്പെട്ടു; പ്രളയമുന്നറിയിപ്പ് നല്‍കി അധികൃതര്‍

മണാലി, കുളു, കിന്നൗർ, ചമ്പ ജില്ലകളിലെ നിരവധി കടകളും വാഹനങ്ങളും തകരുന്നതും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോവുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രവി, ബിയാസ്, സത്‌ലജ്, സ്വാൻ, ചെനാബ് എന്നിവയുൾപ്പെടെയുള്ള പ്രധാന നദികൾ സംസ്ഥാനത്ത് കരകവിഞ്ഞൊഴുകുകയാണ്.

Last Updated : Jul 10, 2023, 2:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.