ETV Bharat / bharat

ഹിജാബ് നിരോധനം തുടരും, വിശാല ബഞ്ചിന്‍റെ വിധിക്കായി കാത്തിരിക്കുന്നു : കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

author img

By

Published : Oct 13, 2022, 6:01 PM IST

Hijab ban continue in Karnataka  Hijab ban  Hijab ban continue in Karnataka schools  ഹിജാബ് നിരോധനം തുടരും  ഹിജാബ്  കര്‍ണാടക വിദ്യാഭ്യാസ മന്ത്രി  കര്‍ണാടക ഹൈക്കോടതി  Karnataka High court  സുപ്രീം കോടതി  Supreme court  ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത  ജസ്റ്റിസ് സുധാൻഷു ധൂലിയ  അരഗ ജ്ഞാനേന്ദ്ര  ബി സി നാഗേഷ്
'ഹിജാബ് നിരോധനം തുടരും, വിശാല ബെഞ്ചിന്‍റെ വിധിക്കായി കാത്തിരിക്കുന്നു'; കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജഡ്‌ജിമാര്‍ ഭിന്ന വിധി പുറപ്പെടുവിച്ചത്. വിശാല ബഞ്ചിന് കൈമാറിയ ഹിജാബ് വിഷയത്തില്‍ വിധി വരുന്നത് വരെ കര്‍ണാടകയില്‍ നിരോധനം തുടരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്

ബെംഗളൂരു : സുപ്രീം കോടതിയില്‍ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തില്‍ സ്‌കൂൾ, കോളജ് കാമ്പസുകളിൽ ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ ഭിന്നവിധി. ഹൈക്കോടതി വിധിയെ ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത ശരിവച്ചപ്പോള്‍ ജസ്റ്റിസ് സുധാൻഷു ധൂലിയ കോടതി വിധി പൂര്‍ണമായും തള്ളി.

'ലോകമെമ്പാടും ഹിജാബ്, ബുർഖ എന്നിവയ്‌ക്കെതിരെ പ്രക്ഷോഭം നടക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ചർച്ചാവിഷയമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കർണാടക സർക്കാർ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൊണ്ടുവന്ന മാറ്റം സംബന്ധിച്ച് ഒരു മികച്ച വിധി പ്രതീക്ഷിച്ചിരുന്നുവെങ്കിലും സുപ്രീം കോടതി ജഡ്‌ജിമാര്‍ ഭിന്നവിധി പുറപ്പെടുവിച്ചു' - നാഗേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭിന്ന വിധി വന്ന സാഹചര്യത്തില്‍ കേസ് വിശാല ബഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. അതില്‍ നിന്നുള്ള വിധിക്കായി കര്‍ണാടക സര്‍ക്കാര്‍ കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനം തുടരും. അതിനാൽ സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും മതചിഹ്നങ്ങൾ ഉപയോഗിക്കാന്‍ അനുവദിക്കില്ല. അതായത് വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ സാധിക്കില്ല. ഹൈക്കോടതി വിധി അനുസരിച്ച് തന്നെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലും കോളജുകളിലും ഹാജരാകണം'- നാഗേഷ് വ്യക്തമാക്കി.

ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി സംബന്ധിച്ച് മാധ്യമങ്ങളിൽ നിന്നറിഞ്ഞതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. 'അവിടെ ഒരു ജഡ്‌ജി ഹൈക്കോടതി ഉത്തരവ് തള്ളുകയും മറ്റേയാള്‍ ഉത്തരവ് ശരിവയ്ക്കുകയും ചെയ്‌തു. ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഭിന്നവിധി നിലനില്‍ക്കുകയാണ്.

നിലവില്‍ കേസ് ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിലേക്ക് പോയി. കര്‍ണാടകയിലെ ഹിജാബ് നിരോധനം ഇനി ചീഫ് ജസ്റ്റിസ് എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. ചീഫ് ജസ്റ്റിസിന്‍റെ ഉത്തരവിനായി സംസ്ഥാന സർക്കാർ കാത്തിരിക്കുകയാണ്'- ജ്ഞാനേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കർണാടകയിലെ ഹിജാബ് വിഷയത്തിൽ സുപ്രീം കോടതി ഭിന്നവിധി പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, നിരോധനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതിനെ കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലെന്ന് സാംസ്‌കാരിക മന്ത്രി വി സുനിൽ കുമാർ പറഞ്ഞു.

'സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബും മറ്റ് മതചിഹ്നങ്ങളും നിരോധിച്ചുകൊണ്ട് ഫെബ്രുവരി 5 ന് പുറപ്പെടുവിച്ച സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കുന്ന പ്രശ്‌നമില്ല. സ്‌കൂളുകളിലും പ്രീ-യൂണിവേഴ്‌സിറ്റി കോളജുകളിലും ഏകീകൃത നിയമം തുടരും' - അദ്ദേഹം പറഞ്ഞു. 'ഒരു വിദ്യാർഥിക്കും ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയില്ല. കോൺഗ്രസും നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്ഐ) അത് മനസിലാക്കണം' - സുനിൽ കുമാർ കൂട്ടിച്ചേര്‍ത്തു.

Also Read: ഹിജാബ് വിലക്കിൽ സുപ്രീം കോടതിയുടെ ഭിന്ന വിധി; ഇനി വിശാല ബെഞ്ചിലേക്ക്

2021 ഡിസംബർ 27ന് ഉഡുപ്പി സർക്കാർ പിയു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാർഥിനികളെ പുറത്താക്കിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. അടുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ 2022 ജനുവരി ഒന്നിന് വിദ്യാർഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു.

ജനുവരി 3ന് ചിക്കമംഗളൂരു സർക്കാർ കോളജിലും ഹിജാബ് ധരിച്ച് എത്തിയവരെ പ്രിൻസിപ്പാളിന്‍റെ നേതൃത്വത്തിൽ പ്രധാന കവാടത്തിൽ തടഞ്ഞു. ഇതോടെ കർണാടകയിൽ പ്രതിഷേധം ശക്തമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.