ETV Bharat / bharat

West Bengal Violence | 'ബംഗാൾ അർഹിക്കുന്നതും ആഗ്രഹിക്കുന്നതും ഇതല്ല'; അപലപിച്ച് ഗവർണർ

author img

By

Published : Jul 9, 2023, 7:34 AM IST

Updated : Jul 9, 2023, 8:17 AM IST

പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ മരണം 18 ആയി

west bengal  governor condemned the violence in West Bengal  West Bengal Governor condemns violence  violence in Panchayat polls West Bengal  violence in West Bengal Panchayat polls  West Bengal Governor Dr C V Ananda Bose  പശ്ചിമ ബംഗാൾ ഗവർണർ ഡോ സി വി ആനന്ദ ബോസ്  പശ്ചിമ ബംഗാൾ ഗവർണർ  പശ്ചിമ ബംഗാൾ  പശ്ചിമ ബംഗാളിലെ അക്രമസംഭവങ്ങൾ  പശ്ചിമ ബംഗാൾ  പഞ്ചായത്ത് തെരഞ്ഞെടുപ്പ് അക്രമം  പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്
ഗവർണർ

കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്തുടനീളം ശനിയാഴ്‌ച (ജൂലൈ 8) നടന്ന അക്രമസംഭവങ്ങളെ അപലപിച്ച് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദ ബോസ്. വടക്കൻ പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച അദ്ദേഹം സ്ഥിതിഗതികൾ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നുവെന്ന് പ്രതികരിച്ചു.

'ഞാൻ വയലിൽ കണ്ടത് വളരെ അസ്വസ്ഥമായ കാഴ്‌ചകളാണ്. അക്രമവും കൊലപാതകവും ഭീഷണിപ്പെടുത്തലുമുണ്ട്. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു, കൊല്ലപ്പെടുന്നത് മുഴുവൻ പാവപ്പെട്ടവരാണ്, നേതാക്കൾ ആരുംതന്നെ അവിടെ ഇല്ല'- നോർത്ത്, സൗത്ത് 24 പർഗാനാസ് ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഗവർണർ ബോസ് പറഞ്ഞു. അപ്പോൾ ആരാണ് അവരെ നയിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം ബംഗാൾ അർഹിക്കുന്നതോ ആഗ്രഹിക്കുന്നതോ ഇതല്ലെന്നും പറഞ്ഞു.

'ദരിദ്രരെ കൊല്ലാൻ ശ്രമിക്കുന്നതിന് പകരം അവർ ഇല്ലാതാക്കേണ്ടത് ദാരിദ്ര്യത്തെയാണ്. ബംഗാളിലെ സ്ഥിതി വളരെ അസ്വസ്ഥമാണ്. ബംഗാൾ ആഗ്രഹിക്കുന്നതോ അർഹിക്കുന്നതോ ഇതല്ല. സമൂഹത്തിലെ സമാധാനമില്ലായ്‌മ പുതിയ തലമുറയേയും ബാധിക്കുമെന്നത് വളരെ അസ്വസ്ഥമാണ്'- രാജ്ഭവനിലേക്ക് മടങ്ങവെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് വിലകൊടുത്തും സമാധാനം പുനസ്ഥാപിക്കണമെന്നും സമൂഹത്തിൽ സമാധാനവും ഐക്യവുമുണ്ടാക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോർത്ത് 24 പർഗാനാസിലെ ബരാസത്-1 സബ് ഡിവിഷനിൽ ബോംബാക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ വീടും ശനിയാഴ്‌ച ഗവർണർ ബോസ് സന്ദർശിച്ചു. പിർഗച്ചയിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ കണ്ട ശേഷം ഇവർ ചികിത്സയിൽ കഴിയുന്ന ബരാസത്തിലെ ആശുപത്രിയിലെത്തി ഡോക്‌ടർമാരുമായും അദ്ദേഹം സംസാരിച്ചു. അതിനിടെ നാദിയ ജില്ലയിലേക്ക് പോകേണ്ടിയിരുന്ന ഗവർണറെ കല്യാണി എക്‌സ്‌പ്രസ്‌വേയിൽ ബസുദേബ്‌പൂരിന് സമീപം ബിജെപിയുടേയും സിപിഎമ്മിന്‍റേയും അനുയായികൾ തടഞ്ഞുനിർത്തി. 'വോട്ട് കൊള്ള'യെക്കുറിച്ച് പരാതിപ്പെട്ട ഇവർ സംഭവത്തില്‍ കൃത്യമായ നടപടിയെടുക്കാനും ഗവർണറോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ 73,887 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2.06 ലക്ഷം സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഭരണകക്ഷിയായ ടിഎംസി ജില്ല പരിഷത്തുകളിലെ 928 സീറ്റുകളിലും പഞ്ചായത്ത് സമിതികളിലെ 9,419 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 61,591 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. 897 ജില്ല പരിഷത്ത് സീറ്റുകളിലും 7,032 പഞ്ചായത്ത് സമിതി സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിൽ 38,475 സീറ്റുകളിലുമാണ് ബിജെപി സ്ഥാനാർഥികളെ അണിനിരത്തുന്നത്. 747 ജില്ല പരിഷത്ത് സീറ്റുകളിലും 6,752 പഞ്ചായത്ത് സമിതി സീറ്റുകളിലും 35,411 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമാണ് സിപിഎം മത്സരിക്കുന്നത്. കോൺഗ്രസ് മത്സരിക്കുന്നത് 644 ജില്ല പരിഷത്ത് സീറ്റുകളിലും 2,197 പഞ്ചായത്ത് സമിതി സീറ്റുകളിലും 11,774 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമാണ്.

അതേസമയം പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം 18 ആയി. കൊല്ലപ്പെട്ടവരിൽ എട്ട് പേർ ഭരണകക്ഷിയായ ടിഎംസിയിൽ പെട്ടവരാണ്. കൂടാതെ ബിജെപി, സിപിഎം, കോൺഗ്രസ്, ഐഎസ്എഫ് പാർട്ടികളുടെ ഓരോ പ്രവർത്തകൻ വീതവും മരണപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇല്ലംബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെൽവ പ്രൈമറി സ്‌കൂളിൽ ഉണ്ടായ അക്രമത്തിൽ ഇടിവി ഭാരത് റിപ്പോർട്ടർ ഉൾപ്പെടെ രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പോളിങ് ബൂത്തിൽ നടത്തുന്ന കൃത്രിമം കാമറയിൽ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെ അക്രമികൾ മർദിച്ചത്. ഇടിവി ഭാരത് റിപ്പോർട്ടർ അവിഷേക് ദത്ത റോയ്, മറ്റൊരു മാധ്യമപ്രവർത്തകനായ ഇന്ദ്രജിത് റൂജ് എന്നിവർക്കാണ് പരിക്കേറ്റത്.

മാധ്യമ പ്രവർകത്തകരെ മുളവടികൾ ഉപയോഗിച്ച് മർദിക്കുകയും വസ്‌ത്രങ്ങൾ വലിച്ചുകീറുകയും കണ്ണട പൊട്ടിക്കുകയും മൊബൈൽ ഫോണുകൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌തതായാണ് വിവരം. പോളിങ് ബൂത്തുകളിൽ തോക്കുകളില്ലാതെ രണ്ട് വനിത പൊലീസുകാരെ മാത്രമാണ് നിയോഗിച്ചിരുന്നത്. കേന്ദ്രസേനയും ഇവിടെ ഉണ്ടായിരുന്നില്ല. ബിർഭൂമിലെ ഇല്ലംബസാറിലെ 90, 91 നമ്പർ ബൂത്തുകളിൽ കൃത്രിമം നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകർ ഇവിടെ എത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്.

Last Updated : Jul 9, 2023, 8:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.