ETV Bharat / bharat

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍ മുന്നേറ്റത്തില്‍; രണ്ടാം പാദത്തിലെ ജിഡിപി കുതിപ്പ് രാജ്യത്തിന് ഗുണം ചെയ്യുമോ?

author img

By ETV Bharat Kerala Team

Published : Dec 12, 2023, 6:59 AM IST

Gdp Growth Some Reflections: ജൂലൈ മുതല്‍ സെപ്‌തംബര്‍ വരെയുള്ള മാസങ്ങളില്‍ പ്രതീക്ഷിച്ചതിലും ഏറെയാണ് ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തമായ തിരിച്ചു വരവിന്‍റെ ലക്ഷണമാണ് ഈ വളര്‍ച്ചയെന്ന് വിലയിരുത്തപ്പെടുന്നു. പ്രശസ്‌ത സമ്പത്തിക വിദഗ്‌ദന്‍ ഡോ ഹരി നായിഡുവിന്‍റെ സാമ്പത്തിക അവലോകനം, നാഷ്‌ണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഫിനാന്‍സ് പോളിസിയിലെ (National Institute of Public Finance and Policy) എക്കോണമിസ്‌റ്റാണ് ഡോ ഹരി നായിഡു.

GDP growth some reflections  GDP  National Institute of Public Finance and Policy  സെന്‍ട്രല്‍ സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ  Is GDP growth increase good or bad  indian statistics  indian statistical organization  Indian Statistical Institute  Indian Statistical Organisation  ആഭ്യന്തര ഉല്‍പ്പാദനം  ജിഡിപി വളര്‍ച്ച  ധനകാര്യ വകുപ്പ്  demand  supply
Gdp Growth Some Reflections

ഹൈദരാബാദ്: സെന്‍ട്രല്‍ സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (Indian Statistical Organization)പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച സാമ്പത്തിക വര്‍ഷത്തിന്‍റ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍ മുന്നേറ്റത്തിലാണ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച ലക്ഷ്യമിട്ടതിലും ഏറെയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. റിസര്‍വ് ബാങ്ക് ഇക്കാലയളവില്‍ ലക്ഷ്യമിട്ടത് 6.5 ശതമാനം വളര്‍ച്ചയായിരുന്നു. രാജ്യം കൈവരിച്ചതാകട്ടെ 7.6 ശതമാനവും.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തമായ തിരിച്ചു വരവിന്‍റെ ലക്ഷണമാണ് മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയിലെ ഈ കുതിപ്പെന്ന് പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നു.

1999 ലാണ് സെന്‍ട്രല്‍ സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ഓരോ പാദത്തിലേയും ജി ഡി പി അനുമാനങ്ങള്‍ പുറത്തു വിട്ടു തുടങ്ങിയത്.ഉല്‍പ്പാദനവും ചെലവും സംബന്ധിച്ച സമീപന രേഖകളടക്കമുള്ള എസ്റ്റിമേറ്റുകളാണ് ഇങ്ങിനെ പുറത്തിറക്കാറുള്ളത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ഏതു ദിശയിലാണെന്ന് മനസ്സിലാക്കാനും ഉല്‍പ്പാദനത്തോത് ഉയര്‍ത്താനാവശ്യമായ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും ഇത് സഹായിക്കുന്നു.

എല്ലാ സാമ്പത്തിക മേഖലകളും ഒരു പോലെ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോള്‍ അത് സമതുലിതമായ വളര്‍ച്ച എന്ന് അറിയപ്പെടും അത്തരമൊരു വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ എല്ലാ മേഖലകളും പോസിറ്റീവ് വളര്‍ച്ച കൈവരിച്ചു. ഫിക്സഡ് കാപ്പിറ്റല്‍ ഫോര്‍മേഷനിലെ വന്‍ വര്‍ധന കാരണം സ്വകാര്യ നിക്ഷേപകരില്‍ ഉണര്‍വുണ്ടാക്കുകയും സ്വകാര്യ നിക്ഷേപം ഉയരുകയും ചെയ്തത് ജിഡിപിയിലെ പോസിറ്റീവ് വളര്‍ച്ചക്ക് വഴി വെച്ചു. സര്‍ക്കാര്‍ തലത്തിലും ക്ഷേമ കാര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും വന്‍ തോതിലുള്ള ചെലവഴിക്കല്‍ കൂടി ഇതോടൊന്നിച്ചുണ്ടായി . വര്‍ഷങ്ങളുടെ കണക്കെടുക്കുമ്പോള്‍ 10 പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന സര്‍ക്കാര്‍ വ്യയമാണ് ഇത്തവണ ഉണ്ടായത്. 12.7 ശതമാനം. ഭാരത സര്‍ക്കാറിന്‍റെ മൂലധനച്ചെലവുകള്‍ ഉയര്‍ന്നതും ഉല്‍പ്പാദന വളര്‍ച്ചക്ക് പ്രധാന കാരണമായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാം പാദത്തിലുണ്ടായിരുന്ന 9.6 ശതമാനത്തില്‍ നിന്ന് സര്‍ക്കാരിന്‍റെ ഫിക്സഡ് കാപ്പിറ്റല്‍ ഫോര്‍മേഷന്‍ 11.04 ശതമാനത്തിലേക്കെത്തി. മേഖലയിലെ നിക്ഷേപം ഉയര്‍ത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ മൂലധനച്ചെലവുകള്‍ക്കായുള്ള വിഹിതം 37.4 ശതമാനം കണ്ട് ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ തവണത്തെ 7.28 ലക്ഷം കോടി രൂപയുടെ സ്ഥാനത്ത് 2023- 24 വര്‍ത്തെ ബജറ്റ് എസ്റ്റിമേറ്റ് നീക്കി വെച്ചത് 10 ലക്ഷം കോടി രൂപയായിരുന്നു. പൊതുവേ തെരഞ്ഞെടുപ്പ് വര്‍ഷത്തിന് തൊട്ടു മുമ്പുള്ള വര്‍ഷം സര്‍ക്കാരുകള്‍ മൂലധന ചെലവുകള്‍ കൂട്ടുന്നത് സ്വാഭാവികമാണ്.

വിവിധ സെക്ടറുകളിലെ പ്രകടനം പരിശോധിക്കുമ്പോള്‍ നിര്‍മ്മാണ മേഖലയാണ് ഏറെ മുന്നിലുള്ളത്. കഴിഞ്ഞ ഒമ്പത് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കായ 13.9 ശതമാനമാണ് നിര്‍മാണ മേഖല രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ വളര്‍ച്ചാ നിരക്ക് -3.8 ശതമാനമായിരുന്നു. വ്യവസായ ഉല്‍പ്പാദനം കൂടിയതും, റിയല്‍ എസ്റ്റേറ്റ് മേഖല പുനരുജ്ജീവിച്ചതും,നിര്‍മാമണ മേഖലയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെയും ലോഹങ്ങളുടേയും വില നിശ്ചിത നിലവാരത്തില്‍ പിടിച്ചു നിര്‍ത്താനായതും താങ്ങാവുന്ന നിരക്കില്‍ സുലഭമായ വൈദ്യുതിയും ഈ മേഖലയുടെ കുതിപ്പിന് സഹായകമായി. മൈനിങ്ങ് ക്വാറി മേഖലയിലും 10 ശതമാനത്തിന്‍റെ വളര്‍ച്ച ഉണ്ടായി. കഴിഞ്ഞ വര്‍ഷത്തെ നെഗററീവ് വളര്‍ച്ചയുടെ സ്ഥാനത്താണ് ഈ കുതിപ്പ്. -0.1 ശതമാനമായിരുന്നു ഖനി മേഖലയിലെ വളര്‍ച്ച. കല്‍ക്കരി, ക്രൂഡ് ഓയില്‍, സിമന്‍റ് , ഉരുക്ക് എന്നിവയുടെ ഉല്‍പ്പാദനത്തിലും ഉപഭോഗത്തിലും കാര്യമായ വളര്‍ച്ച രേഖപ്പെടുത്തി. പ്രൈവറ്റ് ഫൈനല്‍ കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതും ഗുണകരമായി കണക്കുകൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലുണ്ടായിരുന്ന 8.1 ശതമാനത്തില്‍ നിന്ന് ഇത്തവണ ഉപഭോക്തൃ ചെലവുകള്‍ 3.1 ശതമാനത്തിലേക്കാണ് കുറഞ്ഞത്.

കാര്‍ഷിക മേഖലയിലെ വളര്‍ച്ച മറ്റു മേഖലകളിലേതു പോലെ മികച്ചതായില്ല.കഴിഞ്ഞ വര്‍ഷം 2.5 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നത് ഇത്തവണ 1.2 ശതമാനമായി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കാര്‍ഷിക മേഖലയിലെ പ്രകടനം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.

മിക്കവാറും എല്ലാ മേഖലകളും വളര്‍ച്ച രേഖപ്പെടുത്തിയപ്പോഴും ഈ വളര്‍ച്ച വ്യാപാരത്തിലും ഹോട്ടലുകളിലും ഗതാഗതത്തിലും വാഹന വിപണിയിലും എയര്‍പോര്‍ട്ടുകളിലേയും റെയില്‍വേസ്റ്റേഷനിലേയും യാത്രക്കാരുടെ എണ്ണത്തിലും ഒന്നും പ്രതിഫലിച്ചില്ല. കഴിഞ്ഞ വര്‍ഷം ഈ മേഖലകള്‍ 15.6 ശതമാനത്തിന്‍റെ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഇക്കഴിഞ്ഞ പാദത്തില്‍ ഈ മേഖലയ്ക്ക് കൈവരിക്കാനായത് 4.3 ശതമാനം വളര്‍ച്ച മാത്രമാണ്.

മേഖല തിരിച്ച് പരിശോധിക്കുമ്പോള്‍ ചില ഭാഗങ്ങളിലെ പ്രകടനത്തില്‍ വൈരുദ്ധ്യം പ്രകടമാകുന്നു. ആളുകളുടെ യാത്രകള്‍ കുറയുന്നു എന്നുള്ളത് ഒരു ഉദാഹരണം. വ്യക്തിഗത ഉപഭോക്തൃ ചെലവുകള്‍ കുറയുന്നു എന്നത് ഗൗരവമായി കാണേണ്ടുന്ന മറ്റൊരു വസ്തുതയാണ്. ചരക്കു നീക്കവും ജി എസ് ടി കളക്ഷനുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്. മേയ് 2022 മുതല്‍ തുടര്‍ച്ചയായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 250 ബേസിസ് പോയിന്‍റ് വീതം ഉയര്‍ത്തി വരികയായിരുന്നു. ഒടുക്കം 6.5 ശതമാനത്തില്‍ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപഭോക്ത്ൃ വില സൂചിക 6 ശതമാനത്തിനു മുകളില്‍ പോയത് വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും ഇടയാക്കുമെന്ന ആശങ്ക റിസര്‍വ് ബാങ്കിനുണ്ടായിരുന്നു. എന്നാല്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാനും ലഘൂകരിക്കാനും ഈ സാമ്പത്തിക വര്‍ഷത്തില്‍ സാധിച്ചു. ബാങ്കുകളിലെ വായ്പ കഴിഞ്ഞ ഏഴ് മാസമായി വര്‍ധിച്ചു വരികയാണ്. പ്രത്യേകിച്ചും ഈ മാസങ്ങളില്‍ പേഴ്സണല്‍ ലോണുകള്‍ വര്‍ധിച്ചു. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ അത് 20 ശതമാനവും ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 30 ശതമാനവും വര്‍ധിച്ചു. ഇതൊക്കെയായിട്ടും ആളുകള്‍ പണം ചെലവഴിക്കുന്നത് കുറഞ്ഞു.

ജി എസ് ടി പിരിച്ചെടുക്കുന്നതില്‍ സ്ഥിരത പ്രകടമാണ്. നികുതി വരുമാനം കൃത്യമായി സര്‍ക്കാരിലേക്കെത്തുന്നതും ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 7.6 ശതമാനത്തിലെത്തിയതും രാജ്യത്തിന് ഗുണകരമാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ അഭിപ്രായപ്പെട്ടു.

ആഗോള തലത്തില്‍ ചോദന ( Demand) കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഇന്ത്യ റിക്കാര്‍ഡ് വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. അതിനര്‍ത്ഥംകയറ്റുമതി ഉള്‍പ്പെടെയുള്ള ആഗോള വിപണിയെ ആശ്രയിക്കാതെ ആഭ്യന്തര ആവശ്യങ്ങളെ ആശ്രയിച്ച കൈവരിച്ചതാണ് ഈ വളര്‍ച്ച എന്നതാണ്. അതായത് ഈ ആഭ്യന്തര ചോദന വളര്‍ത്താന്‍ ആളുകളുടെ വാങ്ങല്‍ ശേഷി വളര്‍ത്താനുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. നാണ്യപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാനും വിതരണത്തിലെ തടസ്സങ്ങള്‍ നീക്കാനും സുചിന്തിതമായ ധന സാമ്പത്തിക നയങ്ങള്‍ പിന്തുടരേണ്ടതുണ്ട്. മേഖലകള്‍ തിരിച്ച് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്‍റീവ് പോലെ ആകര്‍ഷകമായ തീരുമാനങ്ങളെടുത്തും ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിച്ചും ഈ ദിശയില്‍ മുന്നേറണം. ഉക്രേന്‍ യുദ്ധം കൃഷിച്ചെലവിനെ ബാധിച്ചിട്ടുണ്ട്. വളം വിലയേയും യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്. വളം വിലയില്‍ 1 ശതമാനം വര്‍ധന ഉണ്ടായാല്‍ കാര്‍ഷിക ആവശ്യത്തിനുള്ള ചരക്കുകളുടെ വില 0.2 ശതമാനം കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനുളള പരിഹാരം വളം നിര്‍മാണത്തില്‍ സ്വാശ്രയത്വം കൈവരിക്കുക എന്നത് മാത്രമാണ്.

വരാനിരിക്കുന്ന് നാളുകളില്‍ ഏറ്റവും അധികം വെല്ലുവിളി നേരിടാന്‍ പോകുന്ന മേഖലയും കാര്‍ഷികമേഖലയാണ്. വിദേശ ആവശ്യം കുറഞ്ഞതും കാര്‍ഷിക ഉല്‍പ്പാദനം കുറഞ്ഞതും ഈ മേഖലയെ തളര്‍ത്തും. അതു കൊണ്ടു തന്നെ കാര്‍ഷിക മേഖലക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട 17 ലക്ഷ്യങ്ങളില്‍ പതിനൊന്നും കൃഷിയുമായി ബന്ധപ്പെട്ടതാണ്. കൃഷിയുമായി ബന്ധപ്പെട്ട 2023 ലെ നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനവും പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗവും ആണ് പ്രധാന വെല്ലുവിളി. ഇതിനെ മറികടക്കാന്‍ കാര്‍ഷിക മേഖലയുടെ ആധുനിക വല്‍ക്കരണം ആവശ്യമാണ്. ഗ്രീന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഈ രംഗത്ത് അനിവാര്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.